സിപിഐയില്‍ തോല്‍വി കാനത്തിനു നേരേ പാര

എല്‍ഡിഎഫില്‍ ഇത്തവണ നന്നായി മെലിഞ്ഞു ചെറുതാകാന്‍ സാധ്യയുള്ള പാര്‍ട്ടിയായിരിക്കും സിപിഐ എന്ന് നേതാക്കള്‍ മുന്‍കൂര്‍ വിധിയെഴുതിയിരിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 മുതല്‍ 82 സീറ്റ് നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്നു സിപിഐ അവകാശപ്പെടുമ്പോള്‍ തന്നെ സ്വന്തം സീറ്റ് കുറയുമെന്ന് സിപിഐ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ പരമാവധി 75 സീറ്റില്‍ താഴെയേ ഇടതുമുന്നണിക്കു ലഭിക്കു എന്ന നിഗമനമാണ് പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.
2016ല്‍ 27 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് ജയിച്ച് ചരിത്രമെഴുതിയ പാര്‍ട്ടി ഇത്തവണ 25ല്‍ മത്സരിച്ച് 13 സീറ്റേ ഉറപ്പുപറയുന്നുള്ളു. ഇടതുതരംഗമുണ്ടായാല്‍ 16 സീറ്റില്‍ വരെ വിജയിക്കാന്‍ സാധ്യത പറയുമ്പോഴും ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും നഷ്ടമുണ്ടാകുന്ന പാര്‍ട്ടി സിപിഐ ആയിരിക്കുമെന്ന തീര്‍ച്ച.
സിപിഎം അന്‍പതോട് അടുത്ത് സീറ്റ് നേടുമ്പോള്‍ 15 താഴെയെത്തും സിപിഐ. എല്‍ഡിഎഫ് ഭരണതുടര്‍ച്ചയുണ്ടായാല്‍ കേരള കോണ്‍ഗ്രസ് മാണിക്കൊപ്പം രണ്ടോ മൂന്നോ മന്ത്രിപദിവിയില്‍ പാര്‍ട്ടി ഒതുങ്ങേണ്ടിവരും.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന കാനത്തിന്റെ പുത്തന്‍ സിദ്ധാന്തം മൂന്നു സീറ്റുകളെങ്കിലും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നുകഴിഞ്ഞു.
പുനലൂര്‍, പീരുമേട്, തൃശൂര്‍, ചേര്‍ത്തല തുടങ്ങി ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും പാര്‍ട്ടിക്കുള്ളില്‍ ഏറെ നേതാക്കള്‍ക്കും തൃപ്തിയില്ല. കാഞ്ഞിരപ്പള്ളി മണ്ഡലം സിപിഐയ്ക്ക് മത്സരിക്കാന്‍ വാങ്ങിയെടുക്കാന്‍ പറ്റാതെ വന്നതും പകരം സീറ്റ് കിട്ടാതിരുന്നതും വീഴ്ചയായി പാര്‍ട്ടി വിലയിരുത്തുന്നു.
മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു 13 സീറ്റില്‍ ഒതുങ്ങിപ്പോകാമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
2016 ലെ 91 സീറ്റ് എന്ന തിളങ്ങുന്ന പ്രകടനം ഇത്തവണ ഇടതു മുന്നണിക്ക് ഉണ്ടാകില്ലെന്നും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നുമാണ് സിപിഐയുടെ പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴച മൂലം സിഎമ്മിന് ആറും സിപിഐയ്ക്ക് നാലും സീറ്റുകള്‍ നഷ്ടപ്പെടുമെന്നതാണ് ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്.
ഒല്ലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചടയമംഗലം, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നിവയാണ് ഉറച്ച വിജയമെന്നു സിപിഐ കണക്കുകൂട്ടുന്ന സീറ്റുകള്‍. അതേ സമയം സിപിഐയുടെ ശക്തികേന്ദ്രമായ തൃശൂര്‍ ജില്ലയിലെ നാലോ അഞ്ചോ സിറ്റിംഗ് സീറ്റുകളില്‍ വലിയ പ്രതീക്ഷയില്ല.
മന്ത്രി വിഎസ് സുനില്‍കുമാറിന് ജയം ഉറപ്പായിരുന്ന തൃശൂര്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷയില്ല. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കാര്യമായി വോട്ടു പിടിച്ചാല്‍ ജയം കോണ്‍ഗ്രസിനോ ബിജെപിക്കോ അനുകൂലമായേക്കാം. നെടുമങ്ങാട്, കരുനാഗപ്പള്ളി, ചേര്‍ത്തല, മൂവാറ്റുപുഴ, പട്ടാമ്പി സിറ്റിംഗ് സീറ്റുകളില്‍ ഒപ്പത്തിനൊപ്പം മത്സരം എന്നതാണ് വിലയിരുത്തല്‍.
മധ്യകേരളത്തില്‍ വൈക്കം സംവരണ മണ്ഡലം മാത്രമാണ് വിജയിക്കുമെന്ന് ഉറപ്പുള്ളത്. ഇടുക്കി, എറണാകുളം, വയനാട് ഉള്‍പ്പെടെ ആറു ജില്ലകളില്‍ ഒരു സീറ്റുപോലും ഇല്ലാത്ത സ്ഥിതിയിലേക്ക് ഇത്തവണ സിപിഐ ചുരുങ്ങിയേക്കാം.
നിയമസഭയ്ക്കുള്ളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രാഗത്ഭ്യമുള്ളവര്‍ സിപിഐയില്‍ ഉണ്ടാവാനിടയില്ല.
നിലവിലെ സാഹചര്യത്തില്‍ 2011 ല്‍ ലഭിച്ച 13 സീറ്റുകളിലേക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെറുതാകുക മാത്രമല്ല കാര്യമായ പ്രാതിനിധ്യവും ഉണ്ടാവില്ല. ഇത്തവണ കൃഷി, റവന്യു, വനം എന്നീ വകുപ്പുകളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമെ ലഭിക്കു എന്ന മുന്‍വിധിയും വിവിധ കമ്മിറ്റികളിലുണ്ടായി. രണ്ടു സീറ്റുകളില്‍ മാത്രമെ വനിതകളെ മത്സരിപ്പിക്കാനായുള്ളു എന്ന വലിയ കുറവും വിമര്‍ശന വിഷയമായി.
ചടയമംഗലം, നാട്ടിക, ഹരിപ്പാട്, പറവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഏറെ കേമരല്ലെന്നാണ് വിലയിരുത്തലുണ്ടായത്. 25 സീറ്റുകളില്‍ മത്സരിച്ച സിപിഐ രണ്ടു ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടിവന്നതിലും എതിര്‍പ്പുള്ളവരുണ്ട്.
രണ്ടു തവണ എം.എല്‍.എയായവരെ മല്‍സരത്തില്‍ നിന്ന് സിപിഐ ഒഴിവാക്കിയതോടെ നാലുമന്ത്രിമാര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കള്‍ക്കാണ് മത്സരരംഗത്തുനിന്ന് പിന്‍മാറേണ്ടിവന്നത്. ഇതേ നിബന്ധന കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നെങ്കിലും ചില മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ നിബന്ധനയില്‍ ഇളവു നല്‍കിയതിനാലാണ് പലരും മൂന്നാമതും നിയമസഭയിലെത്തിയത്.
വിഎസ് സുനില്‍ കുമാര്‍, തിലോത്തമന്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍, ഇ.എസ് ബിജിമോള്‍ തുടങ്ങിയവരുടെ പിന്‍വാങ്ങല്‍ നേട്ടമുണ്ടാക്കിയില്ല. മാത്രവുമല്ല പുതുമുഖ താരങ്ങളെ അവതരിപ്പിച്ച മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളില്‍ സ്ഥാനാര്‍ഥികള്‍ മാഞ്ഞുപോയെന്നുമാണ് വിമര്‍ശനം ഉയരുന്നത്.
https://www.facebook.com/Malayalivartha