സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും

കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതോടെ കോക്രോച്ച് ജനതാ പാര്‍ട്ടി സമരം നിര്‍ത്തി. എന്നാല്‍, കോണ്‍ഗ്രസ് സമരം നിര്‍ത്തിയിട്ടില്ല. സമരത്തിന്റെ ക്രെഡിറ്റ് സി.ജെ.പി കൊണ്ടുപോകുന്നതിലുള്ള ഒരു പ്രശ്‌നത്തിനപ്പുറം രാഹുല്‍ഗാന്ധി, നരേന്ദ്രമോദി സര്‍ക്കാരിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമാണ് ഇതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ സമരം ഒതുങ്ങില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇനി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകാനും ആലോചിക്കുന്നുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സമരം അവസാനിപ്പിച്ച സ്ഥിതിക്ക് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആലോചന തുടങ്ങി. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധി ഏതാനും വര്‍ഷമായി ആരോപണമുന്നയിക്കുന്നതിനാല്‍ മന്ത്രിയുടെ രാജിയെ രാഹുലിന്റെ രാഷ്ട്രീയ വിജയമായി എടുത്തുകാട്ടാനും പാര്‍ട്ടിക്ക് ലക്ഷ്യമുണ്ട്. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുംവരെ രാഹുലിന്റെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരണമെന്നാണ് തീരുമാനം.
പ്രധാനമന്ത്രി മാപ്പു പറയണമെന്നും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇവ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ശക്തമായി ഉന്നയിക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ 2024 ഫെബ്രുവരിയില്‍ പാസാക്കിയതാണ്. ചട്ടങ്ങള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളുണ്ടായില്ല. അതിനാലാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പുതന്നെ കര്‍മസമിതി രൂപീകരിക്കുന്നത് ഉള്‍പ്പെടെ തിരക്കിട്ട തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അയോധ്യയിലെ സംഭാവനക്കൊള്ള പാര്‍ലമെന്റില്‍ ഇപ്പോഴത്തെ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ഉന്നയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിലെ ആദ്യ ആലോചന. എന്നാല്‍, വിദ്യാര്‍ഥികളുടെ സമരത്തിന് മുന്‍ഗണന നല്‍കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ മിന്നല്‍ ധര്‍ണയുടെ കാര്യത്തില്‍ മാത്രമാണ് പ്രതിപക്ഷ ഏകോപനം വേണ്ടത്ര ഇല്ലാതിരുന്നത്. എന്നിട്ടും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും എന്‍സിപിയുടെ സുപ്രിയ സുളെയും എത്തി. ഗാന്ധിസ്മൃതിയിലെ പ്രതിഷേധത്തിന് ഇടത് എം.പിമാരുള്‍പ്പെടെ എത്തിയത് പ്രതിപക്ഷ ഒരുമയുടെ തെളിവായി കോണ്‍ഗ്രസ് എടുത്തുപറയുന്നു. അകല്‍ച്ച തുടരുന്നത് ഡി.എം.കെയും ആം ആദ്മി പാര്‍ട്ടിയുമാണ്.
സി.പി.ഐഎം.എലിന്റെ വിദ്യാര്‍ഥിസംഘടനയായ ഐസയുടെ നേതാക്കള്‍ക്കൊപ്പം രാഹുല്‍ മാധ്യമങ്ങളെ കണ്ടത് ചര്‍ച്ചയായിരുന്നു. എന്‍.എസ്.യുവിന്റെ നേതാക്കളെയല്ലേ ഒപ്പം നിര്‍ത്തേണ്ടിയിരുന്നത് എന്ന ചോദ്യമുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല, പ്രതിപക്ഷനേതാവ് എന്ന നിലയിലാണ് ഐസ നേതാക്കള്‍ക്കൊപ്പം രാഹുല്‍ നിന്നതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. രാഹുലിനെക്കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഐസ നേതാക്കള്‍ താല്‍പര്യപ്പെട്ടു. അവര്‍ മൂന്നാഴ്ച ജന്തര്‍ മന്തറില്‍ നിരാഹാരസമരം നടത്തിയവരാണ്.
https://www.facebook.com/Malayalivartha



























