പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്കൊടുവിൽ.... പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് നേരിടേണ്ടി വന്നത് പരാജയമാണ്, ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത് അഞ്ച് പ്രവാസി സ്ഥാനാർഥികൾ
കേരളം വീണ്ടും ചുവന്നപ്പോൾ പ്രവാസലോകത്ത് സമ്മിശ്രവികാരമാണ് കാണുവാൻ സാധിക്കുന്നത്. അങ്ങനെ പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്ക് പിന്നാലെ വീണ്ടും ചുവന്നുതുടുത്ത ചരിത്രം രചിച്ച കേരളത്തിനു രാഷ്ട്രീയം മറന്നുകൊണ്ട് പ്രവാസികളുടെ അഭിവാദ്യങ്ങൾ. ഇടവേളയ്ക്കു ശേഷം ശനിയാഴ്ച രാത്രി മുതൽ രാഷ്ട്രീയം കത്തിപ്പടരുകയായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ എൽഡിഎഫ് ലീഡ് ഉറപ്പായതോടെ ആരവങ്ങളടങ്ങിയിരുന്നു.
ലേബർ ക്യാംപുകളിലടക്കം ഏവരും അതിരാവിലെ എഴുന്നേറ്റ് ടിവിക്കു മുന്നിൽ തന്നെ ഇരിപ്പായി. അങ്ങനെ ആറരയോടെ സ്ക്രീനിൽ സൂചനകൾ തെളിഞ്ഞപ്പോൾ ആവേശം ആർത്തിരമ്പി. ജോലിക്കു പോകുന്ന തിരക്കിലും പലരും ടിവി കാണാൻ മറന്നിരുന്നില്ല. രാഷ്ട്രീയം തലയ്ക്കു പിടിച്ചവർ അവധിയെടുത്തു ഫലപ്രഖ്യാപനം ആഘോഷമാക്കിയിരിക്കുകയാണ്. പ്രതിസന്ധികാലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ പുതിയ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ പ്രവാസികളെയാകും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന ആശങ്ക പങ്കുവച്ചാണ് പലരും ആഘോഷങ്ങൾക്ക് ശേഷം വഴിപിരിഞ്ഞത്. രോഗവും തൊഴിൽ അനിശ്ചിതത്വവും പിടിമുറുക്കിയതോടെ ഭാവി തുലാസിലായ പ്രവാസികൾക്കായി പ്രഖ്യാപനങ്ങളിലൊതുങ്ങിയ പദ്ധതികൾ ഇനിയെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷകൾ ബാക്കിയായിരുന്നു.
അതേസമയം പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് പരാജയമാണ് നേരിടേണ്ടി വന്നത്. പ്രധാനമായും അഞ്ച് പ്രവാസി സ്ഥാനാർഥികളായിരുന്നു ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ എം.എൽ.എ ആയ കുറ്റ്യാടിയിലെ പാറക്കൽ അബ്ദുല്ല ഉൾപ്പെടെ എല്ലാവരും പരാജയപ്പെടുകയുണ്ടായി.
കൂത്തുപറമ്പിന്‍റെ ചരിത്രം തിരുത്താനിറങ്ങിയ പൊട്ടങ്കണ്ടി അബ്ദുല്ല, ഖത്തറിലെ പ്രവാസി പാറക്കൽ അബ്ദുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻറെ ഭാരവാഹിയായിരുന്ന എം.എ. ലത്തീഫ്, മുൻ മാധ്യമപ്രവർത്തകനും ലുലു ജീവനക്കാരനുമായിരുന്ന ശോഭാ സുബിൻ, ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവരാണ് മുൻ പ്രവാസികളുടെ മേൽവിലാസത്തിൽ തെരഞ്ഞെടുപ്പിനായി ഇറങ്ങിയത്. എന്നാൽ എല്ലാവരും തോറ്റു.
കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാനായിരുന്നു പൊട്ടങ്കണ്ടി അബ്ദുല്ലയെ നിയോഗിച്ചത്. 9541 വോട്ടിനാണ് തോൽവിയടഞ്ഞത്. അൽ മദീന ഗ്രൂപ്പ് ചെയർമാനായ അബ്ദുല്ല 45 വർഷമായി പ്രവാസ ലോകത്ത് സജീവമാണ്. കുറ്റ്യാടിയിൽ 333 വോട്ടിനാണ് സി.പി.എമ്മിന്‍റെ കെ.പി. കുഞ്ഞമ്മദ് കുട്ടിയോട് പാറക്കൽ അബ്ദുല്ല പരാജയപെട്ടത്. കോൺഗ്രസിന്‍റെ ബാനറിൽ ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ 13,332 വോട്ടിനാണ് സി.എച്ച്. കുഞ്ഞമ്പുവിനോട് തോറ്റത്.
കാസർകോട്ടാണ് എം.എ. ലത്തീഫ് മാറ്റുരച്ചത്. മുസ്ലീം ലീഗിന്‍റെ എൻ.എ. നെല്ലിക്കുന്നിനോട് 13,087 വോട്ടിനാണ് ലത്തീഫ് പരാജയപ്പെട്ടത്. മണ്ഡലത്തിൽ ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജോയിൻറ് ട്രഷററും യു.എ.ഇ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ കയ്പമംഗലത്താണ് പരീക്ഷണത്തിനിറങ്ങിയത്. സി.പി.ഐയിലെ ഇ.ടി. ടൈസണോട് 22,698 വോട്ടിനാണ് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha