കരുതല്‍ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടര്‍ന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാര്‍ഢ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓര്‍ക്കാട്ടേരിയുടെ സമരസൂര്യന്റെ ഓര്‍മ്മപ്പെടുത്തല്‍; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്
വടകരയില്‍ നിന്നും അട്ടിമറി ജയം നേടിയ കെ കെ രമയുടെ സാന്നിധ്യം നിയമസഭയിൽ അതിനിർണ്ണായകമായി മാറും. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച അവര്‍ ജയിച്ചയുടന്‍ ടി പിയുടെ ശബ്ദമായി താന്‍ മാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കെ കെ രെമയെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്ക് വച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.
കെ കെ രമയുടെ വിജയത്തെക്കുറിച്ച് ഫേസ്ബുക്കില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുമുണ്ട് . പിന്‍വാതില്‍ വഴി നിങ്ങള്‍ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുന്‍വാതില്‍ വഴി പ്രവേശിക്കാന്‍ നിങ്ങള്‍ മൂലം നിര്‍ബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മാതൃകകളെന്നാണ് കെ കെ രമയെ പറ്റി പറഞ്ഞിരിക്കുന്നത്.
നിങ്ങളെന്നെ എംഎല്‍എ ആക്കി! ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം രാത്രിയില്‍ ഒരു 51കാരന്‍ നരാധമന്മാരുടെ 51 വെട്ടേറ്റ് തെരുവില്‍ വീണുമരിച്ചു. ഇന്ന് അയാളുടെ സഹധര്‍മ്മിണി തന്റെ 51ആം വയസ്സില്‍ നിയമസഭയിലേക്ക് പ്രവേശിക്കുന്നു.
സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി നിയമസഭയില്‍ ഉയരാന്‍ പോവുകയാണ്, അവരിലൂടെ. പിന്‍വാതില്‍ വഴി നിങ്ങള്‍ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുന്‍വാതില്‍ വഴി പ്രവേശിക്കാന്‍ നിങ്ങള്‍ മൂലം നിര്‍ബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മാതൃകകള്‍.
കരുതല്‍ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടര്‍ന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാര്‍ഢ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓര്‍ക്കാട്ടേരിയുടെ സമരസൂര്യന്റെ ഓര്‍മ്മപ്പെടുത്തല്‍. കുറിപ്പ് പൂർണമാകുന്നു.
അതേ സമയം യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരുമെന്നും . മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ കെ രമ പറഞ്ഞു.
സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താൽപര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ വ്യക്തമാക്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ കെ രമയുടെ ചരിത്ര വിജയം. എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡി കളത്തിലിറങ്ങിയ പോരാട്ടത്തില്‍ കെ കെ രമയുടെ വിജയം എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha