ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്

ക്യൂബയിലേക്ക് എണ്ണയുമായി പുറപ്പെട്ട 2 റഷ്യന്‍ എണ്ണക്കപ്പലുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം ലക്ഷ്യസ്ഥാനത്തെത്തും. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ക്യൂബയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഏതെങ്കിലും രാജ്യം ക്യൂബയ്ക്ക് എണ്ണ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തിനും വിലക്ക് ബാധകമാക്കും.
ഇറാനെതിരായ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ നേരിടുന്ന തടസ്സവും മൂലം രാജ്യാന്തര എണ്ണവില കത്തിക്കയറിയതോടെ റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധം യുഎസ് 30 ദിവസത്തേക്ക് നീക്കിയിരുന്നു. ഏത് രാജ്യത്തിനും ഇക്കാലയളവില്‍ റഷ്യന്‍ എണ്ണ വാങ്ങാം. നിലവില്‍ കപ്പലുകളിലുള്ള എണ്ണയാണ് വാങ്ങാനാവുക. എന്നാല്‍, ഈ ഇളവ് ക്യൂബയ്ക്ക് ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി.
നേരത്തേ വെനസ്വേലയായിരുന്നു എണ്ണയ്ക്കായി ക്യൂബയുടെ പ്രധാന ആശ്രയം. ഇപ്പോള്‍ യുഎസിന്റെ നിയന്ത്രണത്തിലാണ് വെനസ്വേലന്‍ എണ്ണ വില്‍പന. ക്യൂബയ്ക്ക് വെനസ്വേലന്‍ എണ്ണ വിതരണം ചെയ്യുന്നത് യുഎസ് നിര്‍ത്തുകയും ചെയ്തു. യുഎസും ക്യൂബയുമായുള്ള രാഷ്ട്രീയ ഭിന്നത അതിരൂക്ഷമാണ്. ''ഇറാനിലേത് ഒന്നു തീര്‍ത്തോട്ടെ, അടുത്തത് ക്യൂബയാണ്'' എന്ന് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. ക്യൂബന്‍ സര്‍ക്കാര്‍ യുഎസിന് വലിയ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ക്യൂബയും റഷ്യയും ദശാബ്ദങ്ങളായി സുഹൃദ് രാഷ്ട്രങ്ങളാണ്. ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് എണ്ണയും മറ്റും നിഷേധിക്കുന്നതിനെ റഷ്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ക്യൂബയ്ക്ക് എണ്ണയും സാമ്പത്തിക സഹായവും നല്‍കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
ഹോങ്കോങ് പതാകയുള്ള 'സീ ഹോഴ്‌സ്', റഷ്യന്‍ പതാകയുള്ളതും അമേരിക്കയുടെ ഉപരോധമുള്ളതുമായ 'അനാടലി കൊളോഡ്കിന്‍' എന്നീ കപ്പലുകളാണ് വരുംദിവസങ്ങളില്‍ ക്യൂബയിലെത്തുക. ട്രംപ് ഭരണകൂടത്തിന്റെ വിലക്കുണ്ടെങ്കിലും ഇവ ക്യൂബയ്ക്ക് എണ്ണ നല്‍കിയാകും മടങ്ങുക. സീ ഹോഴ്‌സില്‍ 1.90 ലക്ഷം ബാരലും അനാടലി കൊളോഡ്കിനില്‍ 7.30 ലക്ഷം ബാരലും എണ്ണയാണുള്ളത്.
https://www.facebook.com/Malayalivartha






















