സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതൽ സജ്ജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി, ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട്കൂടുതൽ സജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ദുരന്ത നിവാരണ സമിതി സ്ഥിതി വിലയിരുത്തിയെന്നും കേന്ദ്ര രക്ഷാസേനകളുടെയടക്കം യോഗം വിളിച്ച് മഴക്കാല പൂര്‍വ തയ്യാറെടുപ്പിന്റെ അവലോകനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മെയ് 14 ഓടെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും മുന്നറിയിപ്പ് കിട്ടി. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ല. എന്നാല്‍ 14, 15 തീയതികളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായുസേന ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചെയ്യും. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 13 ഓടെ അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും. ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിക്കുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കാതെ ആരും കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. കടലാക്രമണം ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തീര പ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നല്‍കും. ഇടിമിന്നലോട് കൂടിയ വേനല്‍ മഴ അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെട്ടേക്കും.
മരങ്ങള്‍ കടപുഴകി വീണോ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മൂലമോ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രത്യേകം ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
വൈദ്യുതി ബന്ധത്തില്‍ തകരാര്‍ വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താന്‍ വേണ്ട തയ്യാറെടുപ്പും ടാസ്‌ക് ഫോഴസും വൈദ്യുതി വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കി.
ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങള്‍ യഥാസമയം പൊതു ജനത്തെ അറിയിക്കും. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 1077 എന്ന ടോള്‍ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























