കൊവിഡ് ബാധിച്ച വൃക്കരോഗിയെ കിടത്തിയത് ആശുപത്രി വരാന്തയിൽ... ശേഷം സംഭവിച്ചത് നകുലന്റെ മരണം...
കോവിഡിനെ ദീർഘകാല വെല്ലുവിളിയായി കാണേണ്ടതിനു പകരം ചെറിയ കാലത്തേക്കുള്ളത് എന്ന മട്ടിലാണ് നാം കണ്ടതും പരിഗണിച്ചതും. കുറച്ചു മാസങ്ങളെടുത്താലും കോവിഡ് പൊയ്ക്കൊള്ളുമെന്നു പലരും ധരിച്ചു. ഇന്ത്യക്കാർക്കു നല്ല പ്രതിരോധശേഷിയുണ്ടെന്നും കോവിഡിനെതിരെ ഇന്ത്യ വിജയിച്ചെന്നും നാം കരുതി.
വൈറസ് വകഭേദങ്ങളെക്കാൾ ഈ ഉദാസീനതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണം. ഇത്തരത്തിലിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ച വൃക്കരോഗിയായ യുവാവ് ആശുപത്രി വരാന്തയിൽ കിടന്ന് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിൻെറ പിറ്റേന്ന് മരണപ്പെന്ന സാഹചര്യം കേരളത്തിൽ സംഭവിച്ചത്.
നടുവിൽക്കര വടക്കുമുറി പയ്യോർമാടിൽ താമസിക്കുന്ന 'മാണിവിഗ്രഹം' വീട്ടിൽ 39കാരനായ നകുലനാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചികിത്സയിലും പരിചരണത്തിലുമുള്ള അനാസ്ഥയും തൻെറ ദുരവസ്ഥയും നകുലൻ ചൊവ്വാഴ്ച വിഡിയോ ആയി വാട്സ്ആപ് ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നു.
12 വർഷമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസിന് വിധേയനായാണ് നകുലൻ ജീവൻ നിലനിർത്തിയിരുന്നത്. സഹോദരങ്ങളായ ഗിരിജയും അഭിമന്യുവും വൃക്കരോഗം ബാധിച്ചാണ് ഏതാനും വർഷം മുമ്പ് മരിച്ചത്.
ആറു ദിവസം മുമ്പാണ് സഹോദരനുമൊത്ത് നകുലൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിനായി എത്തിയത്. തലവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ആൻറിജൻ പരിശോധന നടത്തി. അതിൽ നെഗറ്റിവായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റിവായി.
കൂടെവന്ന സഹോദരനെ പരിശോധിച്ചപ്പോൾ അദ്ദേഹവും പോസിറ്റിവാണെന്ന് കണ്ടെത്തി. അതിനിടെ ഓക്‌സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതോടെയാണ് നകുലൻ വരാന്തയിൽ ആയത്. ഹൃദയത്തിനും വൃക്കക്കും രോഗമുള്ളയാളാണെന്ന് അറിയിച്ചിട്ടും വരാന്തയിൽ തന്നെ കിടത്തിയെന്ന് നകുലൻ വിഡിയോയിൽ പരാതിയായി പറഞ്ഞിരുന്നു.
തൃത്തല്ലൂരിലെ പാലിയേറ്റിവ് സെന്ററിൽ നിന്ന് കിട്ടുന്ന മരുന്നാണ് സ്ഥിരമായി കഴിക്കുന്നത്. മരുന്ന് വീട്ടിലായിരുന്നു. പുറത്തു നിന്ന് മെഡിക്കൽ കോളജിലേക്ക് മരുന്ന് കൊണ്ടുവരാനുള്ള അനുമതിയുമില്ല. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ബ്രഷില്ലാതെ പല്ലു തേക്കാൻ പോലും പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് നകുലൻ പറഞ്ഞിരുന്നു.
ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ നകുലൻ തല ചുറ്റൽ ഉണ്ടായതോടെ ചൊവ്വാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ടിനെയും ബന്ധപ്പെട്ടവരെയും അറിയിക്കണമെന്ന് അപേക്ഷിച്ചാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോ എടുക്കുന്നതിനിടെ നഴ്സ് ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വയറിളക്കം വന്ന് തളർന്നു പോയി.
പരാതി പരിഹരിക്കപ്പെടാതെ നകുലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. നകുലൻെറ സഹോദരന്റെ ഭാര്യക്കും മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവിവാഹിതനായ നകുലൻ തൊഴിലെടുത്താണ് ചികിത്സക്ക് പണം കണ്ടെത്തിയിരുന്നത്. സ്വന്തമായി ഓട്ടോറിക്ഷയുമുണ്ട്.
ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാൽ, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി.
ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടർ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന്‍ മരിച്ചു.
വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത്രയും രോഗികള്‍ക്ക് ഒരേസമയം ചികില്‍സ നല്‍കുക പ്രയാസമായിട്ടുണ്ട്.
https://www.facebook.com/Malayalivartha