വല്ലാ കടും കയ്യും ചെയ്യുമോ... പിണറായി വിജയന്റെ പട്ടാഭിഷേകം രാജകീയമായി നടക്കുമ്പോള്‍ അപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടിയിറക്കം; മുഖം മിനുക്കാന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരാന്‍ നീക്കം

എങ്ങനെ സഹിക്കാന്‍ കഴിയും. മുഖ്യമന്ത്രി പദം മോഹിച്ച് ഉച്ചതോറും പത്രസമ്മേളനം നടത്തി വെളുക്കും നേരം വരെ വെള്ളം കോരി. പക്ഷെ ജനങ്ങള്‍ എല്‍ഡിഎഫിനാണ് തുടര്‍ഭരണം നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. അതായത് പിണറായിയുടെ പട്ടാഭിഷേകം നടക്കുമ്പോള്‍ ചെന്നിത്തല പടിയിറങ്ങും.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വി. വൈദ്യ ലിംഗവും കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം.
എ ഗ്രൂപ്പും അനുകൂലിച്ചതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവാകാന്‍ തടസമില്ലെന്ന് കരുതിയിരുന്നെങ്കിലും എംഎല്‍എമാരുടെ ഇടയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. കൂടുതല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണച്ചതായാണ് സൂചന.
എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖങ്ങളുമായി ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷത്തും അതേ നില പ്രകടമാകണം. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്.
നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ ആശയവിനിമയം നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്ഥിതി ധരിപ്പിക്കും. തര്‍ക്കമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അന്തിമഘട്ട ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുക.
നേതാവ് ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായഐക്യം ഉരുത്തിരിഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി. തോമസ് എന്നിവരുടെ പേരുകളാണു ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്നു കണ്ടെത്തുകയായിരുന്നു ഖര്‍ഗെയുടെ ദൗത്യം.
രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി അടക്കം എ ഗ്രൂപ്പില്‍ നിന്നുള്ള ഏതാനും എംഎല്‍എമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന ഒരു വിഭാഗം സതീശനു പിന്നില്‍ അണിനിരന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇരു ഗ്രൂപ്പുകളിലെയും എംഎല്‍എമാരുണ്ട്.
കോണ്‍ഗ്രസ് 21 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടും നിലവിലെ നേതൃത്വത്തെ തുടരാന്‍ അനുവദിക്കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്ന് ഹൈക്കമാന്‍ഡ് സംഘത്തിനു മുന്നില്‍ ഇവര്‍ വാദിച്ചു. ഗ്രൂപ്പുകള്‍ക്കതീതമായി എംഎല്‍എമാര്‍ സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടെടുത്തതോടെ, ഹൈക്കമാന്‍ഡ് തീരുമാനമാണ് ഇനി നിര്‍ണായകം.
"
https://www.facebook.com/Malayalivartha






















