അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

മൂന്ന് അധ്യാപികമാർ പൊലീസിന്റെ പിടിയിലായ വടകര എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നു സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22) എന്ന ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണു ലഹരി കച്ചവടം നടത്തി വന്നത് എന്നാണു വിവരം.
വെറും ആറുമാസത്തിനിടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ലഹരി വാങ്ങുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ക്യൂആര്‍ കോഡ് വഴിയും യു.പി.ഐ വഴിയും കൈമാറിയ പണമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡിഐജി കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
റൂറല്‍ എസ് പി മെറിന്‍ ജോസഫാണ് ഈ ലഹരി മാഫിയയിലെ നിര്‍ണ്ണായ കണ്ടെത്തെലുകളിലേക്ക് അന്വേഷണത്തെ എത്തിച്ചത്.കേസില്‍ പിടിയിലായി നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, ട്രെയിനര്‍ നീഷ്മ, ഡെലിവറി ബോയ് ജിജിന്‍ കുര്യാക്കോസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി വടകര പൊലീസ് കോടതിയില്‍ ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ പണം എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായ തെളിവ് ശേഖരിക്കാനാണ് ഈ ചോദ്യം ചെയ്യല്‍.പ്രതികളായ അധ്യാപികമാര്‍ മൂവരും ഉറ്റ സുഹൃത്തുക്കളാണ്. പ്രതിയായ നീഷ്മയുടെ വീട്ടില്‍ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. കേവലം അധ്യാപനം എന്ന ജോലിക്ക് അപ്പുറത്തേക്ക് ലഹരി ശൃംഖലയിലെ പ്രധാന ഏജന്റുമാരായി ഇവര്‍ എങ്ങനെ മാറിയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha


























