കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശമുയർത്തി ഏഷ്യൻ കരുത്തർ. ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 85.83 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ ഉറപ്പിച്ചത്.
ഈ സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഗ്ലാസ്‌ഗോയിൽ നീരജ് കുറിച്ചത്. ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരാഗെ 89.75 മീറ്റർ എറിഞ്ഞ് സ്വർണം നേടിയപ്പോൾ, ഇന്ത്യയുടെ യുവതാരം യഷ്‌വീർ സിങ് വെങ്കലം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടം വരെ ആറാം സ്ഥാനത്തായിരുന്ന യഷ്‌വീർ സിങ് തന്റെ അവസാന ആറാം ശ്രമത്തിൽ 85.41 മീറ്റർ ദൂരം എറിഞ്ഞ് വ്യക്തിഗത മികച്ച പ്രകടനത്തോടെയാണ് മൂന്നാംസ്ഥാനത്തേക്കെത്തിയത്.
ഇന്ത്യയുടെ മറ്റൊരു താരമായ രോഹിത് യാദവ് 81.56 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. പാരീസ് ഒളിംപിക്‌സ് ചാമ്പ്യനും കോമൺവെൽത്ത് മുൻ ചാംപ്യനുമായ പാകിസ്താന്റെ അർഷാദ് നദീം ഇത്തവണ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം അർഷാദ് പുറത്താകുകയായിരുന്നു.
അതേസമയം ഗെയിംസിന്റെ ഒൻപതാം ദിനത്തിൽ ജൂഡോയിലും അത്ലറ്റിക്‌സിലുമായി 6 മെഡലുകളാണ് ഇന്ത്യ നേടയിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 23 ആയി ഉയർന്നു. അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവും അടക്കം 23 മെഡലുകൾ കൈവരിച്ചെങ്കിലും ഇന്ത്യ പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ്. 55 സ്വർണമുൾപ്പെടെ 128 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
ജൂഡോയിൽ ഇന്ത്യ ചരിത്രപരമായ രണ്ട് സ്വർണ മെഡൽ സ്വന്തമാക്കി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ അസ്മിത ഡേ കാനഡയുടെ ഹെയ്ഡി ക്വാച്ചിനെ പരാജയപ്പെടുത്തി സ്വർണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ പരാജയപ്പെടുത്തി ഹർഷ് സിങ് സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹർഷ് മാറി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ യാമിനി മൗര്യ വെള്ളി നേടി. ഇംഗ്ലണ്ടിന്റെ അസെല്യ ടോപ്രാക്കിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.\
"
https://www.facebook.com/Malayalivartha
























