സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..

ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ചു കൊണ്ട് മഞ്ജു യാത്രയായി . കാലന്റെ രൂപത്തിലെത്തിയ കാർ അവരുടെ ജീവനെടുത്തു .പഠനകാലംമുതൽ മഞ്ജുവിന്റെ സ്വപ്‌നമായിരുന്നു സർക്കാർജോലി. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് പ്രതിസന്ധികളെയെല്ലാം നീന്തിക്കടന്ന്, ഒടുവില്‍ സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തിയതായിരുന്നു. എന്നാല്‍, ആ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിച്ചു തീര്‍ക്കുന്നതിന് മുന്‍പേ, വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിക്കാനിരിക്കെ, വര്‍ക്കലയില്‍ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഇടിഞ്ഞാര്‍ മാടന്‍കരിക്കകം ഷാലോം നിവാസില്‍ റിബിന്‍ ജോസിന്റെ ഭാര്യ മഞ്ജു (33) വിടപറഞ്ഞപ്പോള്‍ ഇടിഞ്ഞാര്‍ ഗ്രാമ ഒന്നടങ്കം നോമ്പരത്തിലാവുകയാണ്. ബുധനാഴ്ച രാത്രി വർക്കലയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ആണ് മഞ്ജു തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി വിട പറഞ്ഞത് .
പഠനകാലം മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി. കുടുംബത്തിലെ പരാധീനതകള്‍ക്കിടയിലും തളരാതെ പഠിച്ച്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡാറ്റാ എന്‍ട്രി തസ്തികയിലേക്കുള്ള പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി അവസാനവട്ട ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു മഞ്ജു. ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി മരണമെത്തിയത്.
നാട്ടില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും സഭയിലെ വിശ്വസ അധിഷ്ഠിത കൂട്ടായ്മകളിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു മഞ്ജു. കുടുംബത്തിന്റെ സന്തോഷങ്ങള്‍ക്കായി എപ്പോഴും ഓടിനടന്ന അവര്‍, പ്രാര്‍ത്ഥനയിലും ദൈവിക കാര്യങ്ങളിലും ആഴമേറിയ വിശ്വാസം പുലര്‍ത്തിപ്പോന്നു. ഭര്‍ത്താവ് റിബിന്‍ ജോസ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവവും കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്. പാളയംകുന്നില്‍ വാടകയ്ക്ക് താമസിച്ച് റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
ബുധനാഴ്ച രാത്രി 10.30-ഓടെ ചാവര്‍കോട് ജങ്ഷന് സമീപമായിരുന്നു ദാരുണമായ ആ അപകടം നടന്നത്. ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ പുതിയ വീട് സന്ദര്‍ശിച്ച്, പാരിപ്പള്ളിയിലെ കടയില്‍ നിന്ന് വീട്ടുസാധനങ്ങളും വാങ്ങി പാളയംകുന്നിലേക്ക് മടങ്ങുകയായിരുന്നു മഞ്ജുവും കുടുംബവും. എന്നാല്‍, അമിതവേഗത്തില്‍ പാഞ്ഞെത്തിയ ഒരു കാര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ അതിശക്തമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ ജീവന്‍ വെടിഞ്ഞു.
https://www.facebook.com/Malayalivartha
























