എന്റെ വീട്ടിൽ എന്നും അടിയാ സാറേ.. അച്ഛനും അമ്മയും വേണ്ട, 12 വയസ്സുകാരിക്ക് അഭിജിത് മതിയെന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ.. കസ്റ്റഡിയിൽ

ആലുവയില്‍ നിന്ന് 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഓച്ചിറ സ്വദേശിയായ അഭിജിത്തിനെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് മാസം മുന്‍പുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. ട്രെയിനില്‍ വെച്ചുള്ള ആ പരിചയത്തില്‍ ഇന്‍സ്റ്റാഗ്രാം ഐഡി (Instagram ID) കൈമാറുകയും തുടര്‍ന്ന് മെസ്സേജുകള്‍ അയച്ച് ഇവര്‍ കൂടുതല്‍ അടുക്കുകയുമായിരുന്നു.
പിന്നീട് ഇവര്‍ പ്രണയത്തിലായതോടെ, പല സ്ഥലങ്ങളില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചെറായില്‍ ബോട്ടില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ട്രോളിംഗ് നിരോധനം വന്നതോടുകൂടി ഐസ്‌ക്രീം വില്‍പനയും നടത്തിവരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. അഭിജിത്തിനൊപ്പം മുന്‍പ് ജോലി ചെയ്തിരുന്ന ഡല്‍ഹി സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലേക്ക് പോയി ഒന്നിച്ച് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് പോലീസിന് ലഭിച്ച മൊഴി.
പോലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പൂനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വീട്ടിലെ ചില സാഹചര്യങ്ങളാണ് ഇയാള്‍ക്കൊപ്പം പോകാന്‍ ഇടയാക്കിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി ഇപ്പോഴും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വാശിയില്‍ സംസാരിക്കുകയാണെങ്കിലും, കൗണ്‍സിലിംഗും ആവശ്യമായ ഉപദേശങ്ങളും നല്‍കി മനോബലം നല്‍കിയ ശേഷമായിരിക്കും മാതാപിതാക്കള്‍ക്ക് കൈമാറുന്നത്. കുട്ടിയെ കൃത്യമായി മനസ്സിലാക്കി പെരുമാറണമെന്ന് പോലീസ് വീട്ടുകാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂലൈ 25-ന് രാത്രി 08.30-ഓടെ സമീപത്തുള്ള സഹപാഠിയുടെ വീട്ടില്‍ ബുക്ക് വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന്, ജൂലൈ 26-ന് വെളുപ്പിന് 00.30-നാണ് കുടുംബം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്. പരാതി ലഭിച്ച ഉടന്‍ തന്നെ നൈറ്റ് പട്രോളിംഗ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വയര്‍ലെസ് വഴി സന്ദേശം കൈമാറുകയും ചെയ്തു.
പെണ്‍കുട്ടി സഹപാഠിയുടെ വീട്ടില്‍ ചെന്നിട്ടില്ലെന്ന് ബോധ്യപ്പെട്ട പോലീസ്, കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍പ് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെടുകയും പിന്നീട് ഇന്‍സ്റ്റാഗ്രാം വഴി സൗഹൃദം തുടരുകയും ചെയ്ത അഭിജിത്ത് എന്ന യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. സംഭവദിവസം രാത്രി 9 മണിയോടെ പറവൂരില്‍ നിന്നും ഓട്ടോറിക്ഷയിലെത്തിയ അഭിജിത്ത്, മണ്ടേല ജംഗ്ഷനില്‍ വെച്ച് പെണ്‍കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍, ഇരുവരെയും ആലുവ സീമാസിന് സമീപമാണ് ഇറക്കിവിട്ടതെന്ന് മൊഴി ലഭിച്ചു.
തുടര്‍ന്ന് ഇരുവരും ആലുവയില്‍ നിന്ന് ബസ് മാര്‍ഗ്ഗം കോഴിക്കോട്ടേക്ക് കടക്കുകയായിരുന്നു. പ്രതിയുടെ ഫോണ്‍ ഓണായപ്പോള്‍ ലഭിച്ച ആദ്യ ടവര്‍ ലൊക്കേഷന്‍ കാസറഗോഡ് കാണിച്ചതിനെ തുടര്‍ന്ന് എസ്.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അങ്ങോട്ട് തിരിച്ചെങ്കിലും, ഇവര്‍ എത്തുമ്പോഴേക്കും അടുത്ത ലൊക്കേഷന്‍ മുംബൈയിലെ ധാരാവി ആണെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സംഘം ഉടന്‍ മുംബൈയിലേക്ക് തിരിച്ചു.
എന്നാല്‍ ഫോണ്‍ വീണ്ടും ഓണായപ്പോള്‍ ഇവര്‍ കോലാപ്പൂര്‍ ഭാഗത്തേക്ക് മടങ്ങുന്നതായി കാണുകയും തുടര്‍ന്ന് അന്വേഷണം വിപുലീകരിക്കുകയും ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി സുദര്‍ശന്‍ കെ.എസ്. IPS, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടന്‍ എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ജൂലൈ 28-ന് ഐ.പി. എസ്.എച്ച്.ഒ ഗംഗാ പ്രസാദിന്റെ നേതൃത്വത്തില്‍ രണ്ടാമതൊരു സംഘവും മറ്റൊരു വാഹനത്തില്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചു.
മഹാരാഷ്ട്രയിലെ 'സത്താറ' കാണിച്ച ടവര്‍ ലൊക്കേഷനും അന്നത്തെ റെയില്‍വേ സമയവിവരപ്പട്ടികയും ഒത്തുനോക്കിയ പോലീസ്, ഇരുവരും പൂനെ വഴി ഡല്‍ഹിയിലേക്ക് പോകുന്ന നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് യാത്ര ചെയ്യുന്നതെന്ന് കൃത്യമായി കണക്കുകൂട്ടി. 'Where is my Train' ആപ്പ് വഴി കോച്ചുകളുടെ പൊസിഷന്‍ മനസ്സിലാക്കിയും തത്സമയ ടവര്‍ ലൊക്കേഷനുകള്‍ പിന്തുടര്‍ന്നും പൂനെ സ്റ്റേഷനിലേക്ക് എത്തിയ ആദ്യ പോലീസ് സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
പുലര്‍ച്ചെ 04.00 മണിയോടെ പൂനെ റെയില്‍വേ സ്റ്റേഷനിലെത്തിയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ മഹാരാഷ്ട്ര പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും (RPF) സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെയും അഭിജിത്തിനെയും പോലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. മുന്‍പ് അഭിജിത്തിനൊപ്പം മത്സ്യബന്ധന ജോലി ചെയ്തിരുന്ന ഡല്‍ഹിക്കാരനായ നിസാമുദ്ദീന്‍ എന്നയാളുടെ അടുത്തേക്ക് പോവുകയായിരുന്നു തങ്ങളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ പോലീസ് സംഘം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇവരുമായി നാട്ടിലേക്ക് തിരിച്ചെത്തി.
https://www.facebook.com/Malayalivartha


























