പിള്ളേർക്ക് ഇനിയെങ്കിലും അവസരം കൊടുത്തൂടെ! അപ്പൂപ്പന്‍മാരെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കൂ...
85 വയസുതികഞ്ഞ നേതാക്കള്‍ക്കെങ്കിലും കോണ്‍ഗ്രസില്‍ നിര്‍ബന്ധിത യാത്രയയപ്പ് നല്‍കിക്കൂടേ. ഇറങ്ങിപ്പോകാന്‍ തയാറല്ലെങ്കില്‍ അണികള്‍ക്ക് ഇറക്കിവിട്ടുകൂടേ. 90-ാം വയസില്‍ സീതാറാം കേസരിയും കമലാപതി ത്രിപാഠിയുമൊക്കെ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരക്കാരായിരുന്ന പാരമ്പര്യമുണ്ട്. 80 വയസുകഴിഞ്ഞപ്പോള്‍ പിവി നരസിംഹറാവു പ്രധാനമന്ത്രിയായ ചരിത്രവുമുണ്ട്. ജികെ മൂപ്പനാര്‍, കെ
കാമരാജ് തുടങ്ങിയവരും ഈ നിരയില്‍പ്പെടും.
കോണ്‍ഗ്രസിന് ആളും അടിത്തറയുമുണ്ടായിരുന്ന പഴയ കാലത്ത് ഏതു വന്ദ്യവയോധികനെയും പദവിയിലിരുത്തിയാല്‍ ജനം അംഗീകരിക്കുമായിരുന്നു, ആദരിക്കുമായിരുന്നു.അതൊക്കെ പഴയ കാലം. ഇന്നത്തെ കംപ്യൂട്ടര്‍ ഐടി യുഗത്തില്‍ ജീവിക്കുന്ന പുതിയ തലമുറ കാഴ്ചയിലും കാഴ്ചപ്പാടിലും ആകെ മാറിയവരാണ്.
പഴയ കൈയെഴുത്തും ട്രാന്‍സിസ്റ്റര്‍ റേഡിയോയും ടെലിഗ്രാമുമൊക്കെ കൈകാര്യം ചെയ്തു ജീവിച്ച പഴയ തലമുറയില്‍ നിന്ന് രാജ്യവും ലോകവും തലമുറയും അടിമുടി മാറിയിരിക്കെ കോണ്‍ഗ്രസിന് അതിനൊത്ത് ഉയരാന്‍ തയാറാകുന്നില്ല. അധികാരക്കൊതിയും സ്ഥാനപദവിയും മാറാത്ത കിളവന്‍മാരാണ് കോണ്‍ഗ്രസിന്റെ ശാപം. പുതിയ തലമുറ കോണ്‍ഗ്രസിലേക്ക് കടന്നുവരാതെ ഈ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം നന്നാകില്ല.
എക്കാലവും പാര്‍ട്ടിയുടെ തണലും സംരക്ഷണവും പറ്റി ജീവിക്കുന്ന കാരണവന്‍മാര്‍ ഇനിയെങ്കിലും വിശ്രമിക്കാന്‍ തയാറായി, അടുത്ത തലമുറയ്ക്കായി അധികാരം ഒഴിഞ്ഞുകൊടുക്കാന്‍ തയാറായേ പറ്റു. കോണ്‍ഗ്രസിന്റെ തണലില്‍ രാജ്യസഭയില്‍ എംപിമാരായി 10 വര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ ബംഗ്ളാവുകളില്‍ വാഴുകയാണ് എകെ ആന്റണിയും വയലാര്‍ രവിയുമൊക്കെ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടെങ്കില്‍ കേരളത്തില്‍ യുഡിഎഫിന് വാങ്ങിക്കൊടുക്കാന്‍ എകെ ആന്റണിക്കും വയലാര്‍ രവിക്കും സാധിച്ചില്ല. ഇവിടെ എത്തി യാത്ര ചെയ്യാനുള്ള ആരോഗ്യംപോലും ഇരുവര്‍ക്കുമില്ലാതായിരിക്കുന്നു.
അതേ സമയം കിട്ടിയ വേള ദേശീയനേതാവ് വയലാര്‍ രവി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടിപ്പുകേടുകള്‍ക്കെതിരെ മോശമല്ലാത്ത പാര പണിയുകയും ചെയ്തു. ഡല്‍ഹിയില്‍ ബാഗ്ളാവ്, സൗജന്യ ഭക്ഷണം, റേഷന്‍, സൗജന്യ ചികിത്സ, വാഹനം
ഉള്‍പ്പെടെ കുറഞ്ഞത് മൂന്നു ലക്ഷ രൂപ ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മാസം തോറും ചെലവഴിക്കുന്നുണ്ട്. അടുത്ത കാലത്തൊന്നും ഇവരൊക്കെ രാജ്യസഭയില്‍ പോവുകയോ കേരളത്തിനു വേണ്ടി ശബ്ദിക്കുകയോ ചെയ്തിട്ടുമില്ല.
ഡല്‍ഹിയില്‍ ശിഷ്ടകാലം ഇവര്‍ തുടര്‍ന്നാല്‍പോലും സൗജന്യ നിരക്കില്‍ വീടും ചികിത്സയും ഒട്ടേറെ ആനൂകൂല്യങ്ങളും പെന്‍ഷനും ഇവര്‍ക്കു മുടങ്ങാതെ കിട്ടുകയും ചെയ്യും. കേരളത്തില്‍ മടങ്ങിയെത്തിയാലും ലഭിക്കും നിരവധിയായ ആനുകൂല്യങ്ങള്‍. മുഖ്യമന്ത്രി, കേരള മന്ത്രി, എംഎല്‍എ, കേന്ദ്ര മന്ത്രി, എംപി തുടങ്ങിയ പദവികളില്‍ 50 വര്‍ഷത്തിലേറെ വാണരുളിയ ഇവര്‍ക്കൊക്കെ മാസം കുറഞ്ഞത് അര ലക്ഷത്തിലേറെ രൂപ പെന്‍ഷനും ലഭിക്കും. ആയ കാലം കോണ്‍ഗ്രസിനുവേണ്ടി വിറകു വെട്ടുകയും വെള്ളം കോരുകയും ചെയ്തവര്‍ക്ക് ഒരിക്കലെങ്കിലും അവസരം നല്‍കി ഇവര്‍ക്കൊക്കെ ഇനി വിശ്രമജീവിതം നയിച്ചുകൂടേ.
40 വര്‍ഷം അനുഭവിക്കാവുന്ന ഏറെ പദവികളും വഹിച്ചു വാണവരാണ് പിജെ കുര്യനും കെവി തോമസും. കോളജ് പ്രഫസറുടെ പണിയുണ്ടായിരിക്കെ കെ കരുണാകരന്റെയും മറ്റും പ്രീതി പിടിച്ചുപറ്റിയാണ് പലരും എംപിയും കേന്ദ്ര സംസ്ഥാന മന്ത്രിയുമൊക്കെയായി വാണത്. 15 വര്‍ഷത്തോളം കോളജില്‍ അധ്യാപന കാലം ബാക്കിയുണ്ടായിരിക്കെ ഇവരൊക്കെ രാഷ്ട്രീയത്തില്‍ വന്നുഭവിച്ചതുകൊണ്ട് കോണ്‍ഗ്രസിന് എന്തു നേട്ടം കിട്ടി.
എണ്‍പതാം വയസില്‍ രണ്ടു പേരും ഡല്‍ഹി വിട്ടു പോന്നപ്പോള്‍ കേരളത്തില്‍ മത്സരിക്കാന്‍ സീറ്റും പാര്‍ട്ടിയില്‍ പദവിയും കിട്ടിയില്ലെന്ന പരിഭവിച്ച് കോണ്‍ഗ്രസ് വിടുമെന്നു ഭീഷണി മുഴക്കിയ നന്ദികേടിന്റെ പ്രതികരണനാടകങ്ങള്‍ കേരളം കണ്ടതാണ്. രാഷ്ട്രീയം മലീമസമാക്കിയതിന്റെ പെന്‍ഷന്‍ മാത്രമല്ല വാധ്യാര്‍ പണി നടത്തിയതിന്റെ പെന്‍ഷനും വാങ്ങി ശിഷ്ടകാലം സുഖിക്കാന്‍ അവസരമുണ്ടായിട്ടും പലര്‍ക്കും അധികാരമോഹം ഒഴിയുന്നില്ല, 85-ാം വയസിലും.
ഇപ്പോഴിതാ കെസി ജോസഫ്, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍നിര ചെറുപ്പക്കാരുടെ ശരീരഭാഷയില്‍ ഗ്രൂപ്പു കളിച്ച് സ്വന്തം പ്രസ്ഥാനത്തെ തകര്‍ക്കുന്നു. 40 വര്‍ഷം ഇരിക്കൂറില്‍ എംഎല്‍എയും ഇടയ്ക്ക് മന്ത്രിയുമായി വാണ കെസി ജോസഫിന് പ്രായം 80 പിന്നിട്ടിരിക്കുന്നു.
ഇരിക്കൂറില്‍ ഇരിപ്പിടം കിട്ടിയില്ലെങ്കില്‍ പണ്ടെങ്ങോ താന്‍ ചങ്ങനാശേരിയില്‍ ഭൂജാതനായി എന്ന ന്യായം പറഞ്ഞ് ചങ്ങനാശേരിയിലോ അതല്ലെങ്കില്‍ ഒരു ബന്ധവുമില്ലാത്ത കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിപോലും. ഇരിക്കൂര്‍ കിട്ടാതെപോയതിന്റെ കലിപ്പില്‍ ഏക സാധ്യതയായി വിഡി സതീശനെതിരെ ആവുന്നത്ര പാര പണിതു നോക്കുകയും ചെയ്തു.
ഈ പാര്‍ട്ടി ഒരിക്കലും നന്നാകാതിരിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് എക്കാലവും ഉള്ളതാണെന്നും ഗ്രൂപ്പുണ്ടെങ്കിലേ കേരളത്തില്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസുകാര്‍ക്കും നിലനില്‍പുള്ളുവെന്നും ടിയാന്‍ പ്രസ്താവനയിറക്കി നാട്ടുകാരെ ഇത്തരക്കാര്‍ ഒന്നുകൂടി വെറുപ്പിച്ചു. ഒരിക്കല്‍പോലും പാര്‍ട്ടിയില്‍ പദവി അലങ്കരിക്കാതെ എക്കാലവും കോണ്‍ഗ്രസ് അണികള്‍ക്ക് പരിശീലനകളരി നടത്തി അടുത്തയിടെ അന്തരിച്ച മാന്യനായ കെഎം ചുമ്മാറിനെപ്പോലെ , ഇനിയുള്ള കാലം കെഎസ്യു കുട്ടികള്‍ക്ക് പാര്‍ട്ടിയില്‍ പരിശീലനം നടത്താനുള്ള മാന്യതയെങ്കിലും ഇവരൊക്കെ
കാണിച്ചിരുന്നെങ്കില്‍.
55 വര്‍ഷം കേരള രാഷ്ട്രീയത്തിലെ താരമായി നിലകൊണ്ട ഉമ്മന്‍ ചാണ്ടിക്കും പ്രായം 80നോട് അടുക്കുകയാണ്. അടുത്ത തവണയും ഞാനോ മോനോ പുതുപ്പള്ളിയില്‍ എന്ന മട്ടില്‍ കരുനീക്കി നീങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. 32,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്ന് ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ജനം പുതുപ്പള്ളിയില്‍ പൊളിച്ചടുക്കി എന്ന തിരിച്ചറിവില്ലാതെ ഉമ്മന്‍ വീണ്ടും പദവിക്കായി പൊരുതുകയാണ്.
വലിയ ശത്രുവരാതിരിക്കാന്‍ ചെറിയ ശത്രു വന്നോട്ടെ എന്ന മട്ടിലാണ് വിഡി സതീശനെതിരെ പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തലയ്ക്കായി സ്വന്തം എ ഗ്രൂപ്പിനെ ഉമ്മന്‍ ചാണ്ടി അണിനിരത്തിയത്.
നടക്കാനും ശബ്ദിക്കാനും വയ്യാതായ സാഹചര്യത്തിലെങ്കിലും ആക്കവും ഏക്കവുമുള്ളവര്‍ വന്ന് പ്രസ്ഥാനത്തിന് ഓക്സിജന്‍ കൊടുക്കട്ടെയെന്ന ചിന്ത ഇവരിലൊന്നുമില്ലാതെ പോയിരിക്കുന്നു. വെന്റിലേറ്ററില്‍ ഈര്‍ദ്ധശ്വാസം വലിക്കുന്ന പാര്‍ട്ടിയെ അത്യാഹിത വിഭാഗത്തില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് ഒന്നു മാറ്റിക്കിടത്താനുളള ആത്മാര്‍ഥത വന്ദ്യനേതാക്കള്‍ക്ക് ഇല്ലാതെ പോയല്ലോ എന്ന പരിഭവിക്കുന്ന പ്രവര്‍ത്തകര്‍ പലരുണ്ട്.
ഇവര്‍ക്ക് വോട്ടു ചെയ്തുപോയതില്‍ പരിഭവിക്കുന്നുണ്ടാകും, തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷമുള്ള ഇവരുടെ കൂട്ടയടിയും പാരപണിയുമൊക്കെ കാണുമ്പോള്‍.
പ്രായം 75 കടക്കുമ്പോഴെങ്കിലും ഇനി പിന്നണിയിലേക്ക് മാറിയിരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിയുന്നില്ല. ബിജെപിയുടെ പിന്‍ബലമുള്ള കോണ്‍ഗ്രസുകാരുടെ നിരയില്‍പ്പെടുന്ന തിരുവഞ്ചൂര്‍ പോലുള്ളവരും അണിയറിയിലേക്ക് വലിഞ്ഞ് പ്രായം അറുപതോട് അടുത്ത കോട്ടയത്തെ കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് ഒരു അവസരം നല്‍കേണ്ടിയിരിക്കുന്നു. ഒരു വട്ടം കൂടി മന്ത്രിയായി വാഴാനുള്ള അണിയറ നീക്കത്തിലായിരുന്നു തിരുവഞ്ചൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് വയോധികന്‍മാര്‍. എംഎം ഹസന്‍ തുടങ്ങിയ മാന്യദേഹങ്ങളും പ്രായം 75 കടന്നവരാണെന്നോര്‍ക്കണം.
വായ പോയ കോടാലികളെ കാലം തള്ളുമെന്ന് തിരിച്ചറിയാനുള്ള വകതിരിവ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഇല്ലാതെ പോയിരിക്കുന്നു. കെപിസിസി അധ്യക്ഷപദവിയിലിക്കെ ഫൗള്‍ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് തോല്‍വിയുടെ പ്രധാന കാര്‍മികനായി മാറിയ മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ട് 70നു മുകളില്‍ പ്രായം.
പിപി തങ്കച്ചന്‍, ടിഎച്ച് മുസ്തഫ തുടങ്ങി വേറെയുമുണ്ട് പ്രായം 90 അടുക്കുന്ന വന്ദ്യവയോധികര്‍. ആയകാലം അപ്പാടെ തെല്ലും വിശ്രമിക്കാതെ ഗ്രൂപ്പുകളിച്ചവരാണ് ഇവരെല്ലാം. കെ കരുണാകരനൊപ്പം അരങ്ങിലും അണിയറയിലും ഗ്രൂപ്പുകളിച്ച് പെരുമ്പാവൂരിലും കുന്നത്തുനാട്ടിലുമൊക്കെ ജനം തോല്‍പിച്ച് വീട്ടിലിരുത്തിയശേഷം ഗ്രൂപ്പുകളിയില്‍ ഇവരൊന്നും മോശക്കാരായിരുന്നില്ല.
എനിക്കുശേഷം പ്രളയം, എന്നോളം വലിയ അവതാരമില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിലെ നേതാക്കളില്‍ ഏറെപ്പേരും. 70 വയസ് എത്തുമ്പോഴെങ്കിലും പദവികള്‍ വഹിക്കുന്നതില്‍ നിബന്ധനയോ അതല്ലെങ്കില്‍ നിര്‍ബന്ധിത യാത്രയയപ്പോ അനിവാര്യമായിരിക്കുന്നു.
രാഷ്ട്രീയം തൊഴിലും പദവി അലങ്കരിക്കലും ഖജനാവു കൊള്ളയുമല്ല മറിച്ച് ജനസേവനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എന്നു തിരിച്ചറിയും. പുതിയ തലമുറയ്ക്ക് വാതില്‍ തുറന്നിടുന്നത് രാഷ്ട്രീയത്തിലെ സാമാന്യ നീതി മാത്രമാണ് ഇവരൊക്കെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
"
https://www.facebook.com/Malayalivartha