എങ്കിലുമെന്റെ ബംഗാളേ... അതിഥി തൊഴിലാളികളെ വോട്ട് ചെയ്യിപ്പിക്കാനായി സന്തോഷപൂര്‍വം ബംഗാളിലും അസമിലും പോയ 400 കേരള ബസുകള്‍ വെട്ടില്‍; 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങി മലയാളി ബസ് ജീവനക്കാര്‍; ലോക് ഡൗണ്‍ നീളുന്നതിനാല്‍ ബസുകളുടെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു
കോവിഡ് കാരണം നഷ്ടത്തിലായിരുന്ന ബസുകള്‍ക്ക് കിട്ടിയ വലിയ ഓട്ടമായിരുന്നു ബംഗാളിലേക്കും ആസാമിലേക്കുമുള്ള യാത്ര. വോട്ട് ചെയ്യാനും വീട്ടില്‍ പോകാനുമായി ബംഗാളികളും ആസാമീകളും ബസ് യാത്ര തെരഞ്ഞെടുത്തപ്പോള്‍ വലിയ പ്രതീക്ഷയാണ് ബസ് ജീവനക്കാര്‍ക്ക് ലഭിച്ചത്.
നാല് ചക്രം കൈയ്യിലും കിട്ടും ലോങ്ങ് ട്രിപ്പ് ആകുകയും ചെയ്യും. എന്നാല്‍ അതിഥി തൊഴിലാളികളെ ബംഗാളിലും ആസാമിലും എത്തിച്ച് കഴിഞ്ഞപ്പോഴേക്ക് കാര്യങ്ങളാകെ മാറി. കോവിഡ് കൂടുകയും പല സ്ഥലത്തും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. 40 ദിവത്തോളമായി ഈ ദുരിതത്തിന്. അതോടെ കിട്ടിയ പണം ചെലവിനായി പോകുകയും ചെയ്തു.
40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാര്‍ത്തയും എത്തി. അസം, ബംഗാള്‍ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നു പോയ ഒരു ജീവനക്കാരന്‍ ഇന്നലെ കുഴഞ്ഞുവീണു മരിച്ചതോടെയാണിത്.
കടുത്ത ആശങ്കയിലാണ് ഇവിടെ കഴിയുന്നതെന്ന് ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ദോംകള്‍ പട്ടണത്തില്‍ ക്യാംപ് ചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്കുമാര്‍, കൊല്ലം സ്വദേശി ഷഫീഖ് എന്നിവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ബസുകളുടെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം നേരിടുന്നത്. ബസുകളും വെറുതേ കിടന്നു നശിക്കുന്നു. ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സഹായിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു.
പെരുമ്പാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി. ഇപ്പോള്‍ ഫോണില്‍ മാത്രമാണ് ഇവരുമായുള്ള സമ്പര്‍ക്കം.
ലോക്ഡൗണ്‍ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്. തൊഴിലാളികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരികെ വരാന്‍ തയാറാകുന്നില്ല. ഈ സ്ഥിതിയില്‍ യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തുന്നതു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനമടിക്കാന്‍തന്നെ അര ലക്ഷത്തോളം രൂപ വേണം. ടോള്‍ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്‌പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നല്‍കണം.
അതിഥിത്തൊഴിലാളികളെ ബംഗാളിലെത്തിക്കാന്‍ പോയി ഒന്നര മാസത്തോളം അവിടെ ലോക്ഡൗണില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവറാണ് മരിച്ചത്. പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് (46) ആണ് അസം ബംഗാള്‍ അതിര്‍ത്തി പ്രദേശമായ അലിപൂരില്‍ മരിച്ചത്.
മുതുവറയിലെ ജയ്ഗുരു ബസിന്റെ ഡ്രൈവറാണ്. 40 ദിവസം മുന്‍പാണ് അതിഥിത്തൊഴിലാളികളുമായി പോയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. അസുഖം ബാധിച്ച നജീബിനു തക്കസമയത്തു ചികിത്സ കിട്ടിയില്ലെന്ന് അവിടെനിന്നുള്ളവര്‍ പറയുന്നു.
ഇന്നു രാവിലെ 10ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂര്‍ ജുമാ മസ്ജിദില്‍ കബറടക്കും.
https://www.facebook.com/Malayalivartha