എത്രയായാലുമെന്‍ ഉണ്ണിയല്ലേ... അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമ്മ ബിന്ദു; ആറു വര്‍ഷമായി മകളുടെ മോചനത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല

ബിഡിഎസിന് പഠിക്കാന്‍ പോയ മകള്‍ ഡെന്റല്‍ ഡോക്ടറായി തിരിച്ചെത്താനുള്ള കാത്തിരിപ്പിലായിരുന്നു ആ അമ്മ. അവള്‍ വന്നില്ലെന്ന് മാത്രമല്ല മതം മാറി പ്രണയിച്ച് ഐഎസ്എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ ജയിലിലുമാണ്.
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന, ഐസിസ് പ്രവര്‍ത്തകരായിരുന്ന നാല് മലയാളി യുവതികളില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷ ഫാത്തിമയെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമ്മ ബിന്ദു പറഞ്ഞു. നിമിഷയെ കൂടാതെ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നീ യുവതികളും ജയിലിലുണ്ട്.
ആറു വര്‍ഷമായി മകളുടെ മോചനത്തിനായി പലരേയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് ബിന്ദു പറഞ്ഞു. അതിനിടയിലാണ് ഇപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നാടുകടത്താന്‍ തീരുമാനിച്ച നിമിഷ ഉള്‍പ്പെടെയുള്ള യുവതികളെ ഇന്ത്യ സ്വീകരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മകളെ നാട്ടിലെത്തിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നടത്തി പുതിയ ജീവിതം നല്‍കണം. ഇന്ത്യയിലെ ഒരു മാദ്ധ്യമപ്രവര്‍ത്തക വഴിയാണ് നിമിഷയുടെ വിവരങ്ങള്‍ ലഭിച്ചത്. മാദ്ധ്യമപ്രവര്‍ത്തക കാബൂളിലെത്തി മകളുമായി സംസാരിച്ചു. നാട്ടിലേക്കു വരണമെന്ന ആഗ്രഹം അന്ന് അവള്‍ പ്രകടിപ്പിച്ചു. ഒന്നര വര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ആ കുഞ്ഞിനെക്കൂടി മരണത്തിനു കൊടുക്കണോ എന്നും ബിന്ദു ചോദിക്കുന്നു.
മനംമാറ്റം ഡെന്റല്‍ പഠനത്തിനിടെകാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരു സ്വീകരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പഠനകാലത്താണ് നിമിഷയെ കാണാതാവുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍, നിമിഷ മതം മാറി സഹപാഠിയായിരുന്ന ബെക്‌സന്‍ വിന്‍സെന്റിനൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു.
ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കി. സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശിനി റാഹയും, ഹോസ്റ്രലില്‍ ഒരുമിച്ചു താമസിച്ചിരുന്ന റജീബയുമാണ് നിമിഷയെ മതപരിവര്‍ത്തനത്തിലേക്കും തുടര്‍ന്ന് ബെക്‌സന്‍ വിന്‍സെന്റുമായുള്ള വിവാഹത്തിലേക്കും നയിച്ചത്.മകളെ കാണാനില്ലെന്നു കാട്ടി അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. നിയമനടപടികള്‍ക്കൊടുവില്‍,
ഭര്‍ത്താവിനൊപ്പം പോകണമെന്ന നിമിഷയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് നിമിഷയുള്‍പ്പടെ നാല് യുവതികള്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നത്. നാലു പേരുടേയും ഭര്‍ത്താക്കന്മാര്‍ ഐസിസില്‍ ചേര്‍ന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടെ അവര്‍ കൊല്ലപ്പെട്ടപ്പോഴാണ് യുവതികള്‍ അഫ്ഗാന്‍ പൊലീസില്‍ കീഴടങ്ങിയത്.
അതേസമയം ഭീകരസംഘടനയായ ഐസിസില്‍ (ഇസ്ലാമിക് സ്‌റ്റേറ്റ്) ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന നാല് മലയാളി യുവതികളെ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായ സങ്കീര്‍ണതകള്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. ഏത് ഗുരുതര കുറ്റം ചെയ്ത ഇന്ത്യന്‍ പൗരനെയെയും മറ്റൊരു രാജ്യം മടക്കി അയയ്ക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ ഇന്ത്യയ്ക്ക് നിഷേധിക്കാനാവില്ല.
ജന്മനാ ഉള്ള പൗരത്വം നിഷേധിക്കാന്‍ നിയമപരമായി തടസമുള്ളതിനാലാണിത്. ഐസിസില്‍ ചേര്‍ന്ന യുവതികളുടെ കാര്യത്തിലും ഇതാണ് പ്രശ്‌നം. കേന്ദ്രം തീരുമാനമെടുക്കുന്നത് വരെ ഇക്കാര്യം നിയമപരമായി ചോദ്യം ചെയ്യാനുമാകില്ല. സ്വീകരിക്കില്ലെന്ന് കേന്ദ്രനിലപാട് ഔദ്യോഗികമായി പുറത്തുവന്നാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാനും യുവതികളുടെ വീട്ടുകാര്‍ക്ക് കേസില്‍ കക്ഷിചേരാനും കഴിയും. പതിമ്മൂന്ന് രാജ്യങ്ങളിലെ 408 പേരാണ് അഫ്ഗാന്‍ ജയിലുകളിലുള്ളത്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്‌നം കൂടിയാണ്. മറ്റു രാജ്യങ്ങള്‍ എന്ത് നിലപാടെടുക്കുന്നുവെന്നതും കേന്ദ്രം ഉറ്റുനോക്കുകയാണ്.
"
https://www.facebook.com/Malayalivartha






















