രാത്രി എട്ടിന് കണ്ടത് ചെടിക്ക് വെള്ളമൊഴിക്കുന്ന മകനേയും ഭാര്യയേയും; അര്‍ദ്ധ രാത്രി ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് പിടിച്ചു വാങ്ങിയെന്ന് പറഞ്ഞ് കരയുന്ന മരുമകളെ; വീണ്ടും ബഹളം കേട്ട് വന്നപ്പോള്‍ കണ്ടത് മരുമകളെ പിടിച്ച് കരയുന്ന മകനേയും!! ചന്ദ്രവിലാസം സദാശിവന്‍പിള്ളയുടെ വാക്കുകളിലുള്ളതും ഗൂഡ സത്യം
ശാസ്താംനടയിലെ ചന്ദ്രവിലാസത്തില്‍ ഞായറാഴ്ച രാത്രി നടന്നതെല്ലാം ദുരൂഹതകള്‍ നിറഞ്ഞ സംഭവങ്ങള്‍. വിസ്മയെ മരണത്തിന് എറിഞ്ഞു കൊടുത്തതില്‍ മകന് പങ്കില്ലെന്ന് പറയാന്‍ സദാശിവന്‍പിള്ളയും ചന്ദ്രമതിയമ്മയും നടത്തുന്ന ശ്രമങ്ങളിലുള്ളതും സംശയങ്ങള്‍ ശക്തിപ്പെടുത്തുന്ന വസ്തുതകള്‍. വിസ്മയയും കിരണ്‍ കുമാറും തമ്മില്‍ പ്രശ്‌നമില്ലെന്ന് വരുത്താനായിരുന്നു റേഷന്‍ കടക്കാരന്‍ സദാശിവന്‍ പിള്ളയുടേയും ഭാര്യയുടേയും ശ്രമം. എന്നാല്‍ പറയുന്നതെല്ലാം കള്ളമാണെന്ന് ആര്‍ക്കും വ്യക്തമാകുകയും ചെയ്യും.
സ്ത്രീധനത്തിന്റെ പേരില്‍ മകനും മരുമകളും തമ്മില്‍ വഴക്കേ ഉണ്ടായിട്ടില്ലെന്ന് സദാശിവന്‍ പിള്ളയും ഭാര്യയും പറയുന്നു. അന്ന് രാത്രി എട്ടു മണിക്ക് രണ്ടു പേരും ചെടിക്ക് വെള്ളമൊഴിക്കുന്നതും കണ്ടു. അടി നടന്നുവെന്നത് ഇവരും കണ്ടതുമില്ല.
എന്നാല്‍ അന്ന് അര്‍ദ്ധ രാത്രി രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടു. ചെന്നു നോക്കുമ്പോൾ കരയുന്ന മരുമകള്‍. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. ഇതു കണ്ട് താഴത്തെ മുറിയില്‍ ചെന്നു കിടക്കാന്‍ മരുമകളെ ഉപദേശിച്ച് അവര്‍ മടങ്ങി. പിന്നീട് വീണ്ടും ബഹളം. വന്നപ്പോള്‍ കണ്ടത് മരുമകളെ പിടിച്ച് കരയുന്ന മകനേയും.
അതായത് വിസ്മയ തൂങ്ങി നില്‍ക്കുന്നത് ഇവരും കണ്ടിട്ടില്ല. ബാത്ത് റൂമിലെ വെന്റിലേറ്ററിന് അടുത്ത് ഷാളില്‍ കെട്ടി തൂങ്ങി മരിച്ചു എന്ന് സദാശിവന്‍ പിള്ളയും ഭാര്യയും പറയുന്നു. ഇതേ മുറിയില്‍ മകനും ഉണ്ടായിരുന്നു. ഉടനെ ഒരു ബന്ധുവിനെ വിളിച്ചു വരുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അപ്പോള്‍ മരുമകള്‍ക്ക് ശ്വാസമുണ്ടായിരുന്നുവെന്ന് സദാശിവന്‍ പിള്ള പറയുന്നു. എന്നാല്‍ ജീവനുണ്ടായിരുന്നില്ലെന്ന് ചന്ദ്രമതിയും. അങ്ങനെ പല പരസ്പര വിരുദ്ധ കാര്യങ്ങളും അച്ഛനും അമ്മയും പങ്കുവച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. കൊലപാതക സാധ്യതകള്‍ക്ക് വിരല്‍ ചൂണ്ടുന്ന പലതും അതിലുണ്ട്.
മൊബൈല്‍ ഫോണ്‍ മകന്‍ പിടിച്ചു വാങ്ങിയെന്ന് വിലപിക്കുന്ന മരുമകളെ കുറിച്ച് അവര്‍ പറയുന്നുണ്ട്. ഈ ഫോണില്‍ നിന്നാണ് തന്നെ ഭര്‍ത്താവ് അടിച്ചു പതം വരുത്തിയ ഫോട്ടോയും മറ്റ് സന്ദേശങ്ങളും വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തത്. അതായത് ഫോണില്‍ നിന്ന് തെളിവുകള്‍ പുറത്തു പോയത് കിരണ്‍ മനസ്സിലാക്കിയിരുന്നു.
ഇതിന്റെ പകയിലായിരുന്നു അര്‍ദ്ധ രാത്രിയിലെ ബെഡ് റൂം കലാപം. ഈ കലാപത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സമര്‍ത്ഥിക്കാന്‍ അച്ഛനും അമ്മയും ശ്രമിക്കുമ്പോഴും മകന് നേരെ കൊലപാതാക കുറ്റം ചുമത്താനുള്ള സാധ്യതകള്‍ മാത്രമാണുള്ളത്.
ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന് ആവര്‍ത്തിച്ച് കുടുംബം രംഗത്തുണ്ട്. മൃതദേഹത്തിലെ പാടുകള്‍ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി അച്ഛന്‍ ത്രിവിക്രമന്‍ പിള്ളയും മകന്‍ വിജിത്തും പറഞ്ഞു. 'മൂന്ന് മാസം മുന്‍പ് പരീക്ഷയ്ക്ക് പോയപ്പോ ബാഗോ വസ്ത്രങ്ങളോ ഒന്നും എടുത്തിരുന്നില്ല.
വൈകീട്ട് മൂന്ന് മണിക്ക് അമ്മയെ വിളിച്ച് കിരണിന്റെ വീട്ടില് പോയെന്ന് പറഞ്ഞു. അവിടെ നില്‍ക്കുകയാണെന്ന് പറഞ്ഞു. അതിന് ശേഷം മോളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല,' എന്നായിരുന്നു ത്രിവിക്രമന്‍ പിള്ളയുടെ പ്രതികരണം.
'തന്നെയോ വിജിത്തിനെയോ ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ കിരണ്‍ സമ്മതിക്കില്ലായിരുന്നു. തന്നോട് ചോദിക്കാതെ പോയതില്‍ തനിക്കും ഇത്തിരി വാശിയുണ്ടായിരുന്നു. എന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടു. അതിലെനിക്ക് കുറ്റബോധം ഉണ്ട്. സ്ത്രീധനം എന്ന സംവിധാനത്തിന് താന്‍ നില്‍ക്കാന്‍ പാടില്ലായിരുന്നു. താനും അതിനെതിരായിരുന്നു.
എന്നാല്‍ നേരിട്ട് വന്നപ്പോള്‍ ചെയ്യാതിരിക്കാന്‍ കഴിയാതെയായിപ്പോയി. ഈ വര്‍ഷം ജനുവരി മാസം മുതലാണ് വണ്ടിയുടെ പേരില്‍ പ്രശ്‌നം വന്നത്. വണ്ടിക്ക് പെട്രോള്‍ കിട്ടുന്നില്ല. മൈലേജ് ഇല്ലെന്നായിരുന്നു പരാതി. വണ്ടി വിറ്റ് അതിന്റെ പൈസ തരണം എന്ന് പറഞ്ഞു. സിസി ഇട്ട് എടുത്ത വണ്ടിയാണ് വില്‍ക്കാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു.
അതിന് ശേഷം അവന്‍ എന്റെ മോളെ ഉപദ്രവിക്കാന്‍ തുടങ്ങി. ഈയൊരു കാര്‍ മാത്രമേയുള്ളൂ പ്രശ്‌നം. ഇവിടെ വന്ന് വണ്ടിയെടുത്ത് ഇടിക്കുകയും എന്റെ മോനെ അടിക്കുകയും പൊലീസിനെ അടിക്കുകയും ഒക്കെ ചെയ്തു. താലൂക്കാശുപത്രിയില്‍ വച്ച് 85 ശതമാനമാണ് ആല്‍ക്കഹോള്‍ ലെവലെന്ന് കണ്ടെത്തി. അതിന് ശേഷം അവന്റെ അച്ഛനും അമ്മയും സഹപ്രവര്‍ത്തകരും അളിയനും ഒക്കെ ഇവിടെയെത്തി. മേലാല്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു,' എന്നും അച്ഛന്‍ പറയുന്നു. എന്നാല്‍ ഈ കേസും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നത് പോലെയാണ് കിരണ്‍ കുമാറിന്റെ അച്ഛനും അമ്മയും പ്രതികരിച്ചത്.
'തൂങ്ങി മരണം നടന്നാല്‍ കൈ ശരീരത്തില്‍ എവിടെയെങ്കിലും മാന്തുകയോ വസ്ത്രങ്ങളില്‍ മുറുകിപ്പിടിക്കുകയോ ചെയ്യും, അതൊന്നും ഉണ്ടായിരുന്നില്ല,' എന്നായിരുന്നു വിജിത്തിന്റെ പ്രതികരണം. മലമോ മൂത്രമോ പോയിട്ടില്ല. കുരുക്ക് മുറുകിയ പാട് കഴുത്തിന്റെ താഴെ ഭാഗത്തായാണ് കിടക്കുന്നത്. തൂങ്ങിമരിക്കുന്ന ഒരാളിന്റെ കഴുത്തിന് മുകളിലാണ് പാട് ഉണ്ടാകേണ്ടത്. ഇടത് കൈത്തണ്ടയില്‍ മുറിവുണ്ട്. അതിന്റെ രക്തക്കറ വലത് തുടയിലേക്ക് എങ്ങിനെ വന്നു? മരിച്ച് രണ്ട് മണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിച്ച് വന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അച്ഛന്‍ മൃതദേഹം കണ്ടിട്ടില്ല. ബോധപൂര്‍വം ചെയ്ത കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു-വിജിത്ത് പറയുന്നു.
https://www.facebook.com/Malayalivartha