സിബിഐയും തോറ്റുപോകും... കല്ലുവാതുക്കലിലെ അജ്ഞാത പ്രണയവും 3 മരണവും കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്; പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പറ്റിയുള്ള അന്വേഷണം നീങ്ങിയത് വന്‍ ട്വിസ്റ്റിലേക്ക്

കേരള പോലീസിന്റെ അന്വേഷണ മികവിന് മറ്റൊരു കൈയ്യടി കൂടി നേടിക്കൊടുത്ത സംഭവമാണ് കല്ലുവാതുക്കലിലെ നവജാത ശിശുവിന്റെ മരണത്തെ പറ്റിയുള്ള അന്വേഷണം. തണുത്തുപോകേണ്ട കേസില്‍ പഴുതടച്ച ശക്തമായ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്.
പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വലിയ ട്വിസ്റ്റ് ഉണ്ടാകുന്നത്. 2021 ജനുവരി അഞ്ചിന് കല്ലുവാതുക്കലില്‍നിന്നു പുറത്തുവന്ന വാര്‍ത്തയുടെ അന്വേഷണം അവസാനിക്കുമ്പോള്‍ എല്ലാവരും അമ്പരന്ന് പോകുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ പല രീതിയില്‍ പല വഴികളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയിലേക്ക് കടന്നതോടെ കേസില്‍ ചുരുളഴിയുകയായിരുന്നു.
കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എന്‍.എ. പരിശോധനയാണ് പോലീസ് നടത്തിയത്. അറസ്റ്റിലായ രേഷ്മയും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എന്‍.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇട നല്‍കിയതുമില്ല.
കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം മുതല്‍ത്തന്നെ പ്രതി രേഷ്മ പോലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പു കവറിലെ രക്തക്കറ തന്റെ ആര്‍ത്തവരക്തമാണെന്ന് പോലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേര്‍ന്ന കുടുംബത്തിലെ സ്ത്രീകളെന്ന നിലയില്‍ രേഷ്മയെ അടക്കം ആദ്യ ദിവസങ്ങളില്‍ത്തന്നെ വൈദ്യപരിശോധന നടത്താതിരുന്നത് പ്രതികളെ കണ്ടെത്തുന്നതില്‍ കാലതാമസം വരുത്തി. കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പോലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യം മുതല്‍ത്തന്നെ പോലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. എന്നാല്‍, രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി.
കോടതിയുടെ അനുമതിയോടെ എട്ടു പേരുടെ ഡി.എന്‍.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്.
ഡി.എന്‍.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ എല്ലാം പോലീസിന് മുന്നില്‍ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ വെളിപ്പെടുത്തി.
ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്നില്‍ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭര്‍ത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.
ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. ഇത്രയും കാലം വീട്ടുകാര്‍ അറിയാതെ ഗര്‍ഭം മറച്ചുവെച്ചതും ഏവരെയും അമ്പരപ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിയാതിരിക്കാന്‍ ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകള്‍ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















