രാവിലെ മാതാപിതാക്കൾ ജോലിക്ക് പോകുന്നത് കാത്തിരിക്കുന്ന അർജ്ജുൻ എത്തുന്നത് അഞ്ചുവയസുകാരിയോട് കാമവെറി തീർക്കാൻ; നിരന്തരമായ കടുത്ത പീഡനത്തിനൊടുവിൽ ബോധരഹിതയായ ബാലിക മരിച്ചെന്ന് കരുതി കഴുത്തിൽ ഷാൾ കുരുക്കി കെട്ടിത്തൂക്കി: വീണ്ടും മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന മറ്റൊരു ക്രൂരത

വണ്ടിപ്പെരിയാറിലെ അഞ്ച് വയസുകാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. നിരന്തരമായ കടുത്ത പീഡനത്തിന് ശേഷം ബോധരഹിതയായ പെൺകുട്ടിയെ അയൽവാസിയായ യുവാവ് കൊന്ന് കെട്ടിത്തൂക്കിയത്. സംഭവത്തില്‍ അയല്‍വാസിയായ അര്‍ജുന്‍ അറസ്റ്റിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് വണ്ടിപ്പെരിയാര്‍ ചുരകുളം എസ്റ്റേറ്റിലെ ബാലികയെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. വീടിന് പുറത്തുപോയി തിരികെയെത്തിയ സഹോദരനാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുന്നത്.
എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. തുടക്കം മുതല്‍ തന്നെ പൊലീസിന് ഇത് കൊലപാതകമാണെന്ന സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റര്‍മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ബലപ്രയോഗത്തിന്റെ പാടുകള്‍ അടക്കം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിനൊടുവിൽ ഇയാൾ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. ഏറെ നാളുകളായി യുവാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ രാവിലെ ജോലിക്കുപോകുന്ന സമയത്തായിരുന്നു പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. പോസറ്റുമോര്‍ട്ടത്തിന് ശേഷമാണ് പെണ്‍കുട്ടി കടുത്ത ലൈംഗിക പീഡനത്തിന് ഇരയായെന്നും കൊലപാതകമാണ് നടന്നതെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിയത്.
അയല്‍വാസികളായ നാലുപേരെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ മൂന്നുപേരെ പോലീസ് വിട്ടയച്ചു. തുടർന്നാണ് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അർജുനിലേയ്ക്ക് അന്വേഷണം എത്തിയത്. മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്തായിരുന്നു പ്രതി കുട്ടിയെ ചൂഷണം ചെയ്തിരുന്നത്. കൊലപാതക ദിവസം അര്‍ജുന്‍ വീട്ടില്‍ എത്തി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന അഞ്ച് വയസുകാരി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറില്‍ കെട്ടി തൂക്കിയ ശേഷം കടന്നു കളയുകയായിരുവെന്നും പൊലീസ് പറഞ്ഞു. പോക്‌സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























