അവൾക്ക് പോകണമായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ തന്നിട്ട് പൊയ്ക്കൂടായിരുന്നോ? മൂത്ത മകളുടെ കൈ ഒന്ന് മുറിഞ്ഞാല്‍ പോലും എനിക്ക് സഹിക്കാന്‍ കഴിയില്ല; നടന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാന്‍ കഴിയുന്നില്ല! കുഞ്ഞിന്റെ ജീവന്‍ കളയേണ്ടിയിരുന്നില്ല...ചാനൽ ചർച്ചയ്ക്കിടെ വികാരഭരിതനായി പ്രതികരിച്ച് രേഷ്മയുടെ ഭർത്താവ്

നടന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്... അവൾക്ക് മറ്റൊരാളുടെ കൂടെ പോകണമായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ തന്നിട്ട് പോകാമായിരുന്നില്ലേ... കുഞ്ഞിന്റെ ജീവന്‍ കളയേണ്ടിയിരുന്നില്ല. മൂത്ത മകളുടെ കൈ ഒന്ന് മുറിഞ്ഞാല്‍ പോലും സഹിക്കാന്‍ പറ്റാത്തയാളാണ് താന്‍. ചാനൽ ചർച്ചക്കിടെയായിരുന്നു കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വികാരഭരിതനായി പ്രതികരിച്ചത്. മൂന്ന്-നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് അവൾക്ക് പത്തൊമ്പത് വയസായിരുന്നു. വലിയ പ്രശ്‌നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റിങ് ഒക്കെ തുടങ്ങിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി.
ഒരു വർഷത്തോളം ഈ പ്രശ്നം തുടർന്നു. അതിന്റെ പേരില്‍ വലിയ വഴക്കുകള്‍ ഉണ്ടായി. ഒരു തവണ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചിരുന്നു. ഇനി മേലാല്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പുതിയ ഫോണ്‍ വാങ്ങിക്കൊടുത്തത്. പിന്നേയും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കല പോയെന്ന കാര്യം അറിഞ്ഞിട്ട് പ്രശ്‌നമുണ്ടായി. ചേച്ചീന്റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് രേഷ്മ ഇറങ്ങിയത്. എന്നാല്‍ തന്റെ സുഹൃത്താണ് രേഷ്മ വര്‍ക്കലയിലൂടെ നടന്നുപോവുന്ന കാര്യം വിളിച്ചുപറഞ്ഞത്. അന്നും പ്രശ്‌നമുണ്ടായി. വഴക്കിന്റെ ഇടയില്‍ ഫോണിന്റെ സിം ഒടിച്ചുകളഞ്ഞു. അവസാനം ഫെയ്‌സ്ബുക്ക് സുഹൃത്തായ അനന്തുവിനെ കാണാന്‍ പോയതാണെന്ന് പറഞ്ഞു. പിന്നെ ഫോണ്‍ കൊടുത്തില്ല. അതിനു ശേഷം താന്‍ ഗള്‍ഫിലേക്ക് പോയി. അപ്പോഴാണ് പിന്നേയും ഫോണ്‍ കൊടുത്തത്.
കരിയിലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കിട്ടിയ ദിവസം ഒരു സംശയവും രേഷ്മയുടെ പെരുമാറ്റത്തില്‍ തോന്നിയില്ല. പോലീസുകാരോട് എല്ലാ കാര്യവും പറഞ്ഞുകൊടുത്തതും കൂടെ നിന്ന് ഓടിനടന്ന് സ്ഥലം കാണിച്ചുകൊടുത്തതുമെല്ലാം രേഷ്മ തന്നെയാണ്. പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ല. വിറക് കീറുന്നതടക്കം എല്ലാ ജോലിയും രേഷ്മ തന്നെയാണ് ചെയ്തത്. സംഭവത്തിന് ശേഷം ഫെബ്രുവരിയിൽ താന്‍ ഗള്‍ഫില്‍ പോയി. പിന്നീടുള്ള ഫോണ്‍ സംഭാഷണത്തില്‍ ഈ കേസിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
ഡിഎന്‍എ ടെസ്റ്റിന് പോകുമ്പോഴും ഒരു പ്രശ്‌നവുമില്ലാതെയാണ് രേഷ്മ കൂടെ വന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയില്ല. രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം സുഹൃത്താണ് ഡിഎന്‍എ ചേര്‍ന്നിട്ടുണ്ടെന്ന കാര്യം വിളിച്ചുപറഞ്ഞത്. അറസ്റ്റിലായ രേഷ്മയോട് സംസാരിക്കണോ എന്ന് പോലീസ് ചോദിച്ചു. താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഡിഎന്‍എയാക്കാള്‍ വലിയ എന്ത് കാര്യമാണ് ഇനി ചോദിച്ചറിയേണ്ടത്. രേഷ്മയും ആര്യയും ഗ്രീഷ്മയും നല്ല കൂട്ടാണ് എന്നറിയാം. എന്നാലും ഇങ്ങനെയൊരു തമാശക്കളി എന്തിനാണെന്ന് അറിയില്ല. രേഷ്മ അറസ്റ്റിലായ ദിവസം, ആര്യയേയും ഗ്രീഷ്മയേയും കാണാതായ തലേദിവസമാണ് രേഷ്മയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന കാര്യം അറിഞ്ഞത്. ആര്യയാണ് ഇത് തന്നോട് പറഞ്ഞത്. അനന്തു എന്നൊരാള്‍ ഉണ്ടെന്നാണ് താനും വിശ്വസിച്ചിരുന്നത്. പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും എന്നോട് പറഞ്ഞിരുന്നില്ലെന്നും വിഷ്ണു പറയുന്നു.
രേഷ്മയെ രഹസ്യ ഫേസ്ബുക്ക് കാമുകനായി കബളിപ്പിച്ചത് ആത്മഹത്യ ചെയ്ത ബന്ധുവായ ആര്യയും സുഹൃത്ത് ഗ്രീഷ്മയുമായിരുന്നെന്നും അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ഫേസ്ബുക്ക് കാമുകന്റെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ വെളിപ്പെടുത്തൽ. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്‌ക്ക് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പരവൂർ സ്വദേശിയായ അമലുമായി ഗ്രീഷ്മ സംസാരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ഫോൺ കോളുകളാണ് അന്വേഷണത്തിൽ തുമ്പുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























