അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ... തിങ്കളാഴ്ച ഡോക്ടർ അർജ്ജുന് നിർണായകം; അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിശോധിക്കുന്നതിനൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്

ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി.
കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ പരിശോധിക്കുന്നതിനൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം ആവശ്യപ്പെട്ടു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം മാനസികമായും ശാരീരികമായും അനുഭവിച്ച പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണയാണ് അനന്യ ആശുപത്രിയെ സമീപിച്ചത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴും അനന്യക്ക് നീതി കിട്ടിയില്ല. ആശുപത്രിയുടെ ഗുരുതര ചികിത്സാപിഴവ് അന്വേഷിക്കുന്നതിനൊപ്പം ഇതുവരെ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയകളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് അനന്യയുടെയും പങ്കാളിയുടെയും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെട്ടത്.
അനന്യയുടെ കഴുത്തിൽ കയർ മുറുകിയ പാടുകൾക്ക് പുറമെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഉണങ്ങാത്ത മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ചികിത്സാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയാകും ഡോക്ടര്‍ അര്‍ജുനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുക.
ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആദ്യം കണ്ടത് അനന്യകുമാരി അലക്‌സിന്റെ പങ്കാളി ജിജുവായിരുന്നു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ജിജുവില്‍ നിന്നും പോലീസ് മൊഴിയെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ ജിജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ ജിജുവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha




















