പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ്, രാത്രി തെരുവ് നായ്ക്കളെ കൊല്ലാൻ വിഷം തയ്യാറാക്കൽ- തൃക്കാക്കര നഗരസഭാ പരിസരത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടി; അന്വേഷണത്തിൽ കണ്ടെത്തിയത് വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ:- മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

തൃക്കാക്കര നഗരസഭാ പരിസരത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു കണ്ടെത്തി. ഇതോടെ ഈ കേന്ദ്രത്തിലെ വാക്സിനേഷൻ ക്യാംപ് നിർത്തി. കമ്യൂണിറ്റി ഹാളിലെ വാക്സിനേഷൻ നിർത്തി വയ്ക്കാൻ ജില്ലാ വാക്സിനേഷൻ ഓഫിസർ ഡോ. ശിവദാസാണ് ഉത്തരവിട്ടത്. റിപ്പോർട്ട് നൽകാൻ നഗരസഭ മെഡിക്കൽ ഓഫിസർ ഡോ. ധന്യയെ ചുമതലപ്പെടുത്തി.
സംഭവം അന്വേഷിക്കുന്നതിനിടെയാണ് വാക്സിനേഷൻ കേന്ദ്രത്തിൽ രാത്രി നായ് പിടിത്തക്കാർ വിഷ പദാർഥങ്ങൾ കൂട്ടിക്കലർത്തുന്നതു കണ്ടെത്തിയത്. കുരുക്കിട്ടു പിടിക്കുന്ന നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള വിഷലായനിയാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിനുള്ള സാമഗ്രികൾ പൊലീസും എസ്പിസിഎ അധികൃതരും കണ്ടെടുത്തിട്ടുണ്ട്. കമ്യൂണിറ്റി ഹാളിൽ താമസിക്കാൻ സൗകര്യം തന്നതു നഗരസഭയാണെന്നു നായ് പിടിത്തക്കാർ എസ്പിസിഎ അധികൃതരോടു പറഞ്ഞു. നായ്‌പിടിത്തത്തിനു തങ്ങൾക്കു മുൻകൂർ പണം തന്നതു നഗരസഭ ഉദ്യോഗസ്ഥനാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
മുപ്പതോളം തെരുവുനായ്ക്കളുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. തൃക്കാക്കര നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ കുഴിയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. വേറെയും കുഴികൾ കണ്ടെത്തിയെങ്കിലും ജഡങ്ങൾ ജീർണിച്ച നിലയിലായതിനാലും തിരച്ചിൽ ഏറെക്കുറെ അസാധ്യമായതിനാലും വേണ്ടെന്നുവച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം സംബന്ധിച്ചു പ്രാഥമിക സൂചനകളൊന്നും ലഭിച്ചില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ നായ്ക്കളെ എങ്ങനെയാണു കൊന്നതെന്നു വ്യക്തമാകു. ആർക്കു വേണ്ടിയാണ് നായ്ക്കളെ കൊന്നൊടുക്കിയതെന്നു കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നായ് പിടുത്തക്കാരുടെ ഫോൺ കോൾ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാനാണു തീരുമാനം. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി പൊലീസിൽ നിന്നും പിടിയിലായ പ്രതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേ സമയം ഹെൽത്ത് ഇൻസ്പെക്ടർ ഫോണിൽ വിളിച്ചു പറഞ്ഞതനുസരിച്ചാണ് നായ്‌വേട്ട നടത്തിയതെന്നാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ ആൾ നൽകിയ മൊഴി. നായ്ക്കളെ കുഴിച്ചിടാൻ കൊണ്ടുപോയ വാഹനത്തിന്റെ ജീവനക്കാരനാണ് പിടിയിലായ പള്ളിക്കര സൈജൻ ജോസഫ്. സംഭവത്തിൽ മൂന്നു പേരെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസം ഈച്ചമുക്കിനു സമീപം നായ്ക്കളെ കൊല്ലുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം എസ്പിസിഎയെ (മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സമിതി) അറിയിച്ചതും തുടർ നടപടി സ്വീകരിച്ചതും.
സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച എസ്പിസിഎ സംഘമാണ് പൊലീസിൽ വിവരം അറിയിച്ച് കേസെടുക്കാൻ അഭ്യർഥിച്ചത്. നായ്ക്കളെ കൊല്ലാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും നിർദേശം നൽകിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് അധ്യക്ഷ അജിത തങ്കപ്പൻ. എബിസി പദ്ധതിപ്രകാരമുള്ള വന്ധ്യത പരിപാടി മാത്രമാണ് നടപ്പാക്കുന്നത്. നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha




















