കെ. സുധാകരൻ വി ഡി. സതീശൻ എന്തൊരു തള്ളായിരുന്നു ദൈവമേ.സതീശനെയും സുധാകരനെയും നോക്കി പൊട്ടിപൊട്ടി ചിരിക്കുകയാണ് പിണറായി വിജയൻ.തള്ളിയവൻമാരെയൊന്നും പൂരപറമ്പിൽ പോലും കാണാനില്ല. പിണറായിയെ ഇല്ലാതാക്കി കളയുമെന്നാണ് പ്രതിപക്ഷ നേതാക്കൾ വീമ്പിളക്കിയത്.എന്നിട്ടിപ്പോൾ എന്തായി?മുതിർന്ന മാധ്യമ പ്രവർത്തകൻ ജഗദീഷ് ബാബുവാണ് പ്രതിപക്ഷത്തിൻ്റെ ഇന്നത്തെ അവസ്ഥ കേരളത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.ചലച്ചിത്രത്തിലായാല്‍ പോലും വില്ലന്‍ ശക്തനാകുമ്പോഴാണ് നായകന് തിളക്കമുണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.ചലച്ചിത്രം വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ പ്രതിപക്ഷം ശക്തമാകുമ്പോഴാണ് ഭരണപക്ഷം ജാഗരൂകരായി മാറുന്നത്. പ്രതിപക്ഷം അശക്തമാകുമ്പോള്‍ സര്‍ക്കാര്‍ ഏകാധിപത്യത്തിലേക്കും അഴിമതിയിലേക്കും കൂപ്പുകുത്തും. ജനപക്ഷത്ത് നിന്നുകൊണ്ട് അരുത് എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ശക്തനായ പ്രതിപക്ഷ നേതാവ് ഇല്ലാത്തതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ദിവസം ചെല്ലുംതോറും ആരോപണത്തിന്റെ നിഴലിലാകുന്നതെന്ന് ദിർ ഘകാലം കേരള കൗമുദിയുടെ മുതിർന്ന ലേഖകനും ചീഫ് റിപ്പോർട്ടറുമായിരുന്ന ജഗദീഷ് ബാബു പറഞ്ഞു.കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരാറുണ്ട്. സി.അച്യുതമേനോന്റെ പേര്‍ ചിലര്‍ പറയുമ്പോള്‍ ലീഡറുടെ പേര്‍ ഉയര്‍ത്തിക്കാണിക്കുന്നവരുമുണ്ട്. ഇഎംഎസായിരുന്നു ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ കേരള ചരിത്രത്തില്‍ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്ന ചോദ്യത്തിന് ഇടതുപക്ഷം മാത്രമല്ല, യുഡിഎഫും ഒറ്റ ഉത്തരമേ പറയൂ. അത് വിഎസ് അച്യുതാനന്ദന്‍ എന്ന സമര നായകനാണ്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സഭയ്ക്കകത്തും പുറത്തും വിഎസ് നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മ്മിച്ചാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും ഉറക്കം നഷ്ടപ്പെടും. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയായാലും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനായാലും വിഎസിനെ അപേക്ഷിച്ച് വിദ്യാസമ്പന്നരും യുവത്വം നഷ്ടപ്പെട്ടിട്ടില്ലാത്തവരുമാണ്. എന്നാല്‍ തൊണ്ണൂറിനോടടുത്ത് പ്രായമുണ്ടായിരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് വിഎസ് നക്ഷത്രക്കാല്‍ എണ്ണിച്ചത്. അതിന്റെ ഫലമായിരുന്നു പിന്നീടുണ്ടായ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവെന്ന് ജഗദീഷ് ബാബു പറയുന്നു.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ അനവധിയായിരുന്നെങ്കിലും അതൊന്നും വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതിന്റെ ഫലമായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ ഭരണവും പ്രതിപക്ഷ നേതാവിന്റെ സ്ഥാനചലനവും. പ്രതിപക്ഷ നേതാവിനെ മാത്രമല്ല, കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയെയും മാറ്റി കോണ്‍ഗ്രസുകാര്‍ പുലി എന്ന് വിശേഷിപ്പിക്കുന്ന കെ.സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റുമാക്കി. പ്രതിപക്ഷം ഈ മാറ്റത്തിലൂടെ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയെങ്കിലും പാളിയതായി ജഗദീഷ് ബാബു പറഞ്ഞു.എന്നാല്‍ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ പ്രകടനം നനഞ്ഞ പടക്കം പോലെയാണ്. മൂന്നാമത്തെ കക്ഷിയായ ബിജെപിയാകട്ടെ, ആകെയുണ്ടായിരുന്ന ഒരു എംഎല്‍എ സ്ഥാനവും നഷ്ടപ്പെടുത്തി കുഴല്‍പ്പണ ആരോപണങ്ങളുടെ കുത്തൊഴുക്കില്‍ ഛിന്നഭിന്നമായി നില്‍ക്കുകയാണ്. മുഖ്യ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും അശക്തമായതുപോലെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീംലീഗും അന്തഃഛിദ്രത്തിന്റെ തടവിലാണ്.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത ലീഗ് നേതൃത്വത്തിനെതിരെ ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപം ഉയര്‍ന്നിരിക്കുകയാണ്.എ.കെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ.മുരളീധരന്‍ തൊടുത്തുവിട്ട വലിയൊരു വിമര്‍ശനം ജഗദീഷ് ബാബു കേരളത്തെ ഓർമ്മിപ്പിച്ചു. 'പിടിപ്പുകെട്ട പ്രതിപക്ഷത്തെ മുക്കാലിയില്‍ കെട്ടി അടിക്കണം' എന്നായിരുന്നു മുരളി അന്ന് പരസ്യമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആ പ്രസംഗം വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുരളിയുടെ വിമര്‍ശനം കടമെടുത്താല്‍ മുക്കാലിയില്‍ കെട്ടി അടിക്കേണ്ട അവസ്ഥയിലാണ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമെന്ന് തല മുതിർന്ന മാധ്യമ പ്രവർത്തകൻ പറയുന്നു. പിണറായിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങളുടെ ശരങ്ങള്‍ തൊടുത്തുവിട്ട ചെന്നിത്തല എത്രയോ ഭേദമാണ് എന്നുപറയേണ്ട അവസ്ഥയിലാണ് ഇപ്പോഴത്തെ പ്രതിപക്ഷം.കോവിഡിന്റെ മാത്രം പിന്‍ബലത്തിലാണ് ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയതെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെടുമ്പോഴും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസമായി ഓരോ ദിവസവും കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം നൂറിന് മുകളിലാണ്. 200ന് മുകളില്‍ മരണം ഉണ്ടായ ആഴ്ചകളും ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞത് കേരളത്തിലാണെന്ന് ഓരോ ദിവസവും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇപ്പോഴാകട്ടെ, ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 15,871 ആണ്. യഥാര്‍ത്ഥ മരണ സംഖ്യ 40000ലേറെ വരുമെന്നാണ് ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറയുന്നത്. രോഗവ്യാപനം ഇന്ന് പുറത്തുവന്ന കണക്കനുസരിച്ച് രാജ്യത്ത് മൂന്ന് ശതമാനത്തിന് താഴെയാണ്. ടിപിആര്‍ നിരക്ക് അഖിലേന്ത്യാ തലത്തില്‍ മൂന്ന് ശതമാനമാണെങ്കില്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കണക്കനുസരിച്ച് കേരളത്തിലെ ടിപിആര്‍ നിരക്ക് 13.63 ശതമാനമാണ്.സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത് ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ വിട്ടുവീഴ്ചയും അലംഭാവവും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് താക്കീത് നല്‍കിയത്. കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? പ്രതിദിന മരണ നിരക്ക് ഇന്ന് 132 ആണ്. നൂറിലേറെ പേര്‍ കോവിഡ് മൂലം മരിക്കാത്ത ഒരു ദിവസവും ഈ കാലയളവില്‍ ഉണ്ടായിട്ടില്ല. നിയമസഭയില്‍ പോലും അതീവ ഗൗരവമുള്ള ഈ വീഴ്ചകള്‍ ഉയര്‍ത്തിക്കാണിക്കാനോ, സര്‍ക്കാരിനെ ചോദ്യം ചെയ്യാനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ വീണുകിട്ടിയ ഗുരുതരമായ സംഭവമാണ് നൂറുകണക്കിന് കോടിയുടെ മരം വെട്ടിയ മുട്ടില്‍ വനംകൊള്ള. വയനാട്ടിലും തൃശൂരിലും ഇടുക്കിയിലും അരങ്ങേറിയ മരംകൊള്ളയ്ക്ക് ഇടയാക്കിയത് സര്‍ക്കാരിന്റെ വിവാദ ഉത്തരവാണെന്ന് പുറത്തുവരികയും ചെയ്തു. ഈ സംഭവത്തിലും പ്രതിപക്ഷത്തിന്റെ പ്രകടനം നനഞ്ഞ പടക്കം പോലെയാണ്. ഇതിനിടയിലാണ് സിപിഎമ്മുകാര്‍ പ്രതികളായ കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയത്. കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിക്കൂട്ടിലായതു പോലെ കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സര്‍ക്കാരും പ്രതിക്കൂട്ടിലായി.ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതുപോലെയാണ് പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 300 കോടിയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. പണം നഷ്ടപ്പെട്ട ഒരു സഹകാരി ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതിപ്പട്ടികയില്‍ സിപിഎം നേതാക്കളാണ് ഉള്ളതെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും തട്ടിപ്പില്‍ കള്ളപ്പണവും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് എന്‍സിപി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിനെ മന്ത്രി എ.കെ ശശീന്ദ്രന്‍ നേരിട്ട് വിളിച്ച് കേസ് 'നല്ല രീതിയില്‍' പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ഫോണ്‍ വിളി കേരളം മുഴുവന്‍ കേട്ടു. ശശീന്ദ്രന്‍ മന്ത്രി സഭയിലുണ്ടാകാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വെല്ലുവിളിച്ചു.മന്ത്രിക്കെതിരെയുള്ള ആരോപണം ചീറ്റിപ്പോയില്ലേ, അത് നിങ്ങള്‍ സഭയില്‍ കണ്ടില്ലേ - എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത്. സഹകരണ ബാങ്കിലെ 300 കോടിയുടെ തിരിമറിയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സിപിഎമ്മിനെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒരു ക്ലാസും കൊടുത്തു.കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ഇത്രയും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ ആരംഭിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ പെരുമഴയായി മാറിയിരിക്കുകയാണ്. അപ്പോഴും പ്രതിപക്ഷം ചീറ്റിപ്പോയ പടക്കം പോലെയാണ്. കിറ്റും പെന്‍ഷനും കൊണ്ട് തിരഞ്ഞെടുപ്പിനെ അതിജീവിച്ച സര്‍ക്കാര്‍ വീണ്ടും ഓണക്കാലത്ത് കിറ്റും ഓണ സമ്മാനങ്ങളും നല്‍കാനുള്ള ഒരുക്കത്തിലാണ്.വർത്തമാനകാല കേരളത്തിൻ്റെ യഥാർത്ഥ പരിഛേദമാണ് ഇടതു ചിന്താഗതി പുലർത്തുന്ന മാധ്യമ പ്രവർത്തകനായ ജഗദീഷ് ബാബുവിൻ്റെ വാക്കുകൾ
L