നായയെ കാറിനു പുറകിൽ കെട്ടിയിട്ട് വലിച്ച് കൊടും ക്രൂരത; പരാതിയുമായി നാട്ടുകാർ രംഗത്ത്, പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

നായ്ക്കളോടും മിണ്ടാപ്രാണികളോടുമുള്ള മനുഷ്യരുടെ കണ്ണില്ലാത്ത ക്രൂരത തുടരുന്നു. ഏറ്റവും ഒടുവിൽ കോട്ടയം അയർക്കുന്നത്താണ് കാറിനു പിന്നിൽക്കെട്ടി നായയെ വലിച്ച് ക്രൂരത കാട്ടിയത്. നായയെ കെട്ടി വലിച്ചത് കണ്ട നാട്ടുകാർ, പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് നായയോടുള്ള ക്രൂരത പുറത്തായത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് കോട്ടയം അയർക്കുന്നം - നീറിക്കാട് റോഡിൽ ക്രൂരത അരങ്ങേറിയത്. അമിത വേഗത്തിൽ പായുന്ന കാറിനു പിന്നിൽ നായയെ കെട്ടിയിട്ട് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെയും പൊതുപ്രവർത്തകരെയും അറിയികിക്കുകയായിരുന്നു.
നാട്ടുകാർ തന്നെ മുൻകൈ എടുത്ത് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഈ പരിശോധിയിലാണ് ചേന്നാമറ്റം ഗ്രന്ഥശാലാ വായന ശാലയിലെ സിസിടിവി ക്യാമറയിൽ കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ തന്നെ വിശദമായി പരിശോധിച്ചപ്പോൾ പ്രദേശവാസിയായ അയർക്കുന്നം പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സിസിടവിയിൽ നിന്നും വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു.
തുടർന്ന് അയർക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമാന രീതിയിൽ നായ്ക്കൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് സ്വമേധയാ കേസ് എടുക്കാനും സാധിക്കും.
https://www.facebook.com/Malayalivartha
























