എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന് മികച്ച വിജയം നേടിയ ഗൗരിനന്ദയ്ക്ക് ഇത് ഇരട്ടി മധുരം
സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ ബാങ്കിന് മുന്നിൽ ക്യൂ നിൽക്കവെ തൊഴിലാളിയ്ക്ക് പിഴ ചുമത്തിയ പൊലീസിനെ ചോദ്യം ചെയ്ത ചടയമംഗലം സ്വദേശിനി ഗൗരിനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് ഗൗരിനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തിരുന്നു, എന്നാൽ പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പിന്നീട് തിരുത്തി.
ഇപ്പോഴിതാ വീട് തേടിപ്പിടിച്ച് ഗൗരി നന്ദയെ കാണാൻ എത്തിയിരിക്കുകയാണ് ഷിഹാബുദീൻ.എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്.’- അദ്ദേഹം പറഞ്ഞു.
പ്ലസ് ടു പരീക്ഷയിൽ ഗൗരിക്കു മികച്ച വിജയമുണ്ടെന്ന വാർത്തയ്ക്കൊപ്പം ഷിഹാബുദീന്റെ നല്ല വാക്കുകളും കൂടിയായപ്പോൾ ചടയമംഗലം അക്കോണം ഇടുക്കുപാറയിലുള്ള ഗൗരിയുടെ വീട്ടിലും ദിവസങ്ങൾക്കു ശേഷം ചിരി ഉയർന്നു. ഇന്ത്യൻ ബാങ്കിനു മുന്നിൽ ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു.
അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്ന് വാക്ക് തർക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുകയായിരുന്നു.അപ്പോൾ ഗൗരിയ്ക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത ഗൗരി നന്ദയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അതേ സമയം സംഭവത്തിന് ശേഷം പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു. ഗൗരിനന്ദയുടെ പിതാവ് അനില്‍കുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജനുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിനന്ദയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.
https://www.facebook.com/Malayalivartha