കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ കൊടുക്കുന്ന സഹായങ്ങൾ അപര്യാപ്തം; സർക്കാരിനെതിരെ വിമർശനമുയർത്തി കെ കെ ശൈലജ ടീച്ചർ

നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിനിടെയാണ് സർക്കാരിനെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ രംഗത്തുവന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലായിരുന്നു കെ.കെ. ശൈലജ ടീച്ചർ ആഞ്ഞടിച്ചത്. കോവിഡിൽ പ്രതിസന്ധിയിലായ വിഭാഗങ്ങൾക്ക് സർക്കാർ കൊടുക്കുന്ന സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു ഷൈലജ ടീച്ചർ ആരോപിച്ചത്.
ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയിൽ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല ചെറുകിട, പരമ്പരാഗത തൊഴിൽ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കലിനായി അവതരിപ്പിക്കുകയുണ്ടായി. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം തന്നെ താൽക്കാലിക പരിഹാരം മാത്രമാണെന്നും ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി.
കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും ടീച്ചർ ആവശ്യമുന്നയിച്ചു. ക്ഷേമനിധി മതിയാകില്ലെന്നും പ്രത്യേക പാക്കേജ് വേണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ആവശ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും കേട്ടത്. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സർക്കാർ പദ്ധതികൾ എണ്ണിയെണ്ണി പറയുകയും ചെയ്തു. കെ കെ ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നില്ല. സുപ്രീംകോടതി വിധിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് ചോദ്യോത്തരവേള തടസ്സപ്പെടുത്തിയ പ്രതിപക്ഷം, സഭാ നടപടികൾ ബഹിഷ്കരിക്കുന്ന സാഹചര്യം വരെയുണ്ടായി. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉയർത്തി കൊണ്ടുവന്നു.
രാജിയില്ലെന്നു മുഖ്യമന്ത്രി ഉറക്കെ പ്രസ്താവിക്കുകയും ചെയ്തു. ഇരുപതു മിനിറ്റോളം സഭയിൽ എഴുന്നേറ്റുനിന്നു മുദ്രാവാക്യം വിളിച്ചശേഷമായിരുന്നു ഒൻപതരയോടെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയത്.
എഫ്ഐആറിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടവരാണ് എല്‍ഡിഎഫുകാരെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുക യുണ്ടായി. മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്നും സുപ്രീം കോടതിയുടെ അന്തസത്തയെ ചോദ്യം ചെയ്ത നിലപാടാണു മുഖ്യമന്ത്രി സഭയിൽ സ്വീകരിച്ചതെന്നുമുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തി. മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.
https://www.facebook.com/Malayalivartha
























