തലേന്ന് രാത്രി ഏറെനേരം വീഡിയോ കോൾ ചെയ്ത മകളുടെ മരണവാർത്ത അമ്മ അറിഞ്ഞത് ടിവിയിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട്! മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിൽ അച്ഛൻ:- വീട്ടിൽ നിന്ന് കേട്ട വെടിയൊച്ച പടക്കം പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതായി അയൽവാസികൾ- വാതിൽ തള്ളിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി ഇരുവരും പിടയുന്ന ഭയാനക ദൃശ്യം: ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ കണ്ടെത്താൻ മാനസയുടെ രണ്ട് മൊബൈൽ ഫോണുകൾ പരിശോധിക്കും
കൊല്ലപ്പെട്ട ഡെന്റൽ ഡോക്ടർ മാനസയുടെ മരണവാർത്ത അമ്മ അറിഞ്ഞത് ടീവിയിൽ ബ്രേക്കിംഗ് ന്യൂസ് വാർത്ത കണ്ട്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാർത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. തിരിച്ചു വിളിച്ചപ്പോൾ ടിവിയിൽ വാർത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു.
അപ്പോഴും മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളിൽ സംസാരിച്ചിരുന്നു. നാളെ വൈകിട്ടു വിളിക്കാമെന്നു പറഞ്ഞാണ് ഫോൺ വച്ചതെന്ന് രാമഗുരു സ്കൂളിലെ അധ്യാപികയും അമ്മയുമായ എൻ.സബിത പറയുന്നു.
അതേ സമയം മാനസയുടെ 2 മൊബൈൽ ഫോണുകൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ ഈ ഫോണുകളിൽ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതൽ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.
രഖിൽ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാൻ വഴിയില്ല. കൊല്ലപ്പെടും മുൻപു രാഖിലിനെ കണ്ടപാടെ ‘ഇയാൾ എന്താണ് ഇവിടെ?’ എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു. പ്രണയ നൈരാശ്യത്തിന് അപ്പുറമുള്ള കാരണങ്ങൾ കണ്ടെത്താൻ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞിട്ടില്ല. മാനസയും കൂട്ടുകാരികളും താമസിച്ചിരുന്ന വീട്ടിൽ നിന്ന് കേട്ട വെടിയൊച്ച പടക്കം പൊട്ടിയതാണെന്നാണ് അയൽവാസികൾ ആദ്യം കരുതിയത്.
ആദ്യ വെടിയൊച്ച കേട്ട കൂട്ടുകാരികൾ മുറിക്കകത്ത് എത്തിയപ്പോൾ തുടർന്നും വെടിയൊച്ച കേട്ടു. ഇതോടെ എല്ലാവരും കൂട്ടക്കരച്ചിലായി. ഇതുകേട്ട് ഓടിക്കൂടിയ നാട്ടുകാരാണു വാതിൽ തള്ളിത്തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി ഇരുവരും പിടയുന്ന ഭയാനക ദൃശ്യം കണ്ടത്. പള്ളിയാംമൂല സ്വദേശിയാണ് രഖിലിന്റെ പിതാവ് രഘൂത്തമൻ. 25 വർഷം മുൻപ് ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ടാണ് മേലൂരിൽ എത്തിയത്. രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു.
ബെംഗളൂരുവിൽനിന്ന് എംബിഎ കഴിഞ്ഞതാണ് രഖിൽ. എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 2 മണിക്കാണ് മാനസയും സഹപാഠികളും ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയത്. 3 മണിയോടെ ഭക്ഷണത്തിനിരുന്നു. കാപ്പുചാലിൽ യൂസഫിന്റെ ഇരുനില കെട്ടിടമാണിത്. യൂസഫിന്റെ വീട് തൊട്ടടുത്തു തന്നെയാണ്.
നിശ്ചയിച്ചുറച്ചു തന്നെയായിരുന്നു രഖിൽ നെല്ലിക്കുഴിയിൽ എത്തിയതെന്നാണ് നിഗമനം. ഒരു മാസം നീണ്ടു നിന്ന ആസൂത്രണമാണു നടത്തിയത്. കണ്ണൂരിൽ നിന്നു ഈ മാസം നാലിന് എത്തിയ രഖിൽ മാനസ താമസിച്ചിരുന്ന വീടിനു സമീപം ഇക്കരക്കുടി നൂറുദ്ദീന്റെ കെട്ടിടത്തിലെ മുറി വാടകയ്ക്കെടുത്തു. പ്ലൈവുഡ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിക്കാരനാണെന്നാണു പറഞ്ഞത്. 4 ദിവസം ഇവിടെ താമസിച്ച ശേഷം കണ്ണൂർക്കു മടങ്ങി. പിന്നീട്, വ്യാഴാഴ്ച രാത്രി ഇയാളെ മുറിയിൽ കണ്ടതായും ഇന്നലെ പുലർച്ചെ തന്നെ മുറിയിൽ നിന്നു പോയതായും നൂറുദ്ദീൻ പറയുന്നു.
4 ദിവസം താമസിച്ച ശേഷം കാണാതായപ്പോൾ വിളിച്ചിരുന്നു. ആലുവയിൽ കുറച്ചു ജോലി ഉണ്ടായിരുന്നെന്നും അവിടെ നിന്നു വീട്ടിലേക്കു പോയി എന്നുമാണ് പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണു മടങ്ങിയെത്തിയത്. വ്യാഴാഴ്ച വൈകിട്ടു മുറിയിൽ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നില്ല’’ – നൂറുദ്ദീൻ പറഞ്ഞു. കൊലപാതക വാർത്ത അറിഞ്ഞു സംശയം തോന്നി വീട്ടിൽ എത്തി ഇയാളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം നൂറുദ്ദീൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha