കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്..
കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് പ്രണവം വീട്ടില്‍ മാധവന്റെ മകള്‍ പി.വി. മാനസ(24)യാണു കൊല്ലപ്പെട്ടത്. ആത്മഹത്യ ചെയ്തത് കണ്ണൂര്‍ മേലൂര്‍ രാഹുല്‍ നിവാസില്‍ രഘൂത്തമന്റെ മകന്‍ രാഹില്‍ (27). ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഡെന്റല്‍ കോളജിനു സമീപം മാനസ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിലായിരുന്നു സംഭവം.
ഹോസ്റ്റലിന്റെ മുകള്‍നിലയിലെ ഹാളില്‍ സഹപാഠികളുമൊത്തു മാനസ ഭക്ഷണം കഴിക്കുന്നതിനിടെയാണു രാഹില്‍ ഓടിക്കയറിയെത്തിയത്. 'നീയെന്തിനാണ് ഇവിടേക്കു വന്നത്' എന്നു ചോദിച്ച് എണീറ്റ മാനസയെ 'ഒരത്യാവശ്യകാര്യം പറയാനുണ്ട്' എന്നുപറഞ്ഞ് ഇയാള്‍ തൊട്ടടുത്ത മുറിയിലേക്കു വലിച്ചുകയറ്റി വാതില്‍ കുറ്റിയിട്ടു. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ കേട്ട് സഹപാഠികള്‍ നിലവിളിച്ചതോടെ ഓടിയെത്തിയവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു. ഇരുവരും ചോരയില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. തലയ്ക്കു വെടിയേറ്റ രാഹിലിന്റെ മരണം സംഭവിച്ചിരുന്നു.
വെടിയുണ്ട തല തുളച്ച് കടന്നുപോയ മാനസയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണു മരണം സ്ഥിരീകരിച്ചത്. നെഞ്ചിലും വെടിയേറ്റിരുന്നു. മൃതദേഹങ്ങള്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാനസയുടെ അച്ഛന്‍ മാധവന്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്നു. അമ്മ സബിന നാറാത്ത് ഹൈസ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ അശ്വന്ത് വിദ്യാര്‍ഥിയാണ്. ഒരു മാസം മുമ്ബാണു മാനസ വീട്ടിലെത്തി മടങ്ങിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി അടുത്ത മാസത്തോടെ നാട്ടിലേക്കു തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.
മാനസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവയിലെയും രാഹിലിന്റെ മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ബംഗളുരുവില്‍ നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയ രാഹില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്യുകയായിരുന്നു. രാഹിലിന്റെ അമ്മ രജിത കുടുംബശ്രീ യൂണിറ്റിന്റെ ഭാരവാഹിയാണ്. അനുജന്‍ രാഹുല്‍ സ്വകാര്യ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരന്‍.
ഇന്‍സ്റ്റഗ്രാമിലൂടെ രണ്ടു വര്‍ഷം മുമ്പാണു രാഹിലും മാനസയും പരിചയപ്പെട്ടത്. രാഹില്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നും നിരസിക്കപ്പെട്ടതു പകയായി മാറിയതാണു കൊലപാതകത്തിലെത്തിയതെന്നുമാണു പ്രാഥമിക നിഗമനം. മകളെ നിരന്തരം ശല്യപ്പെടുത്തുന്നെന്നു മാനസയുടെ പിതാവ് നേരത്തേ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇനി ശല്യപ്പെടുത്തില്ലെന്നു കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ രാഹില്‍ ഉറപ്പുനല്‍കിയതോടെ കേസെടുക്കുന്നത് ഒഴിവാക്കി.
മാനസ പഠിക്കുന്ന ഡെന്റല്‍ കോളജിനു സമീപത്തായിരുന്നു ഒരു മാസത്തോളമായി താമസം. പ്ലൈവുഡ് വ്യാപാരിയെന്നു പരിചയപ്പെടുത്തിയാണു കഴിഞ്ഞ നാലിനു മുറിയെടുത്തത്. കുറച്ചുകാലം ഇവിടെയുണ്ടാകുമെന്നു കെട്ടിടമുടമയോടു പറഞ്ഞിരുന്നു. സ്വന്തം ആധാര്‍ കാര്‍ഡ് കാണിക്കുകയും പകര്‍പ്പ് നല്‍കുകയും ചെയ്തു. തൊട്ടടുത്തായിരുന്നിട്ടും രാഹില്‍ ഇവിടെ താമസിക്കുന്ന കാര്യം മാനസ അറിഞ്ഞിരുന്നില്ല.
"
https://www.facebook.com/Malayalivartha