യോഗ ചെയ്തും, ഉടുപ്പ് തുന്നിയും കേരളം ഞെട്ടിയ കുറ്റകൃത്യങ്ങൾ ചെയ്ത വനിതാ കുറ്റവാളികൾ... അഴിക്കുള്ളിലെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്.....
കേരളം ഞെട്ടിയ കൊലപാതകങ്ങളിൽ അഴിക്കുള്ളിലായ വനിതാകുറ്റവാളികൾ ഇപ്പോള്‍ ജയിലിൽ നല്ല നടപ്പിലാണ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിലെ അനുശാന്തി കുട്ടികൾക്കുള്ള പാവകൾ തുന്നുന്ന തിരക്കിലാണ്. സ്വർണക്കടത്തു കേസിലെ സ്വപ്ന സുരേഷ് യോഗയിൽ അഭയം പ്രാപിച്ചു. സിസ്റ്റർ
സെഫിയാകട്ടെ മുഴുവൻ സമയവും പ്രാർഥനയിൽ. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോളിയാകട്ടെ ജയിൽ മോടിപിടിപ്പിക്കുന്നു. പാചകത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന ചുമതലകാരണവർ കൊലക്കേസിലെ ഷെറിനും. ശരിക്കും പറഞ്ഞാൽ ചെയ്ത പാപഭാരങ്ങളും പേറി സദ്ഗുണ സമ്പന്നരാകാൻ പഠിക്കുകയാണ് അവർ.
കാമുകനായ സഹപ്രവർത്തകൻ നിനോ മാത്യുവിനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ അയാൾക്ക് മൗനാനുവാദം നൽകിയ പ്രതിയാണ് അനുശാന്തി. ടെക്നോപാർക്ക് ജീവനക്കാരിയും ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുമായ അനുശാന്തി ഇപ്പോൾ അട്ടക്കുളങ്ങര വനിതാ ജയിലിൽ കുട്ടികൾക്കു വേണ്ടിയുള്ള പാവകൾ നിർമ്മിക്കുകയാണ്. വില്യം ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചായിരുന്നു കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
അതായത് അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾകൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. കുഞ്ഞിനേക്കാൾ ഉയരമുള്ള ദണ്ഡുകൊണ്ടു തലച്ചോറു ചിതറുന്ന രീതിയിൽ മൃഗീയമായി ആക്രമിച്ചതിനാൽ മകളുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു.
നാലു വർഷം മുമ്പായിരുന്നു ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന ആറ്റിപ്ര സ്വദേശി നിനോമാത്യുവിന്റെ സഹപ്രവർത്തകയായിരുന്നു കാമുകി ആറ്റിങ്ങൽ സ്വദേശി അനുശാന്തി. 2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിൽ നിനോയ്ക്ക് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.. ഇരുവർക്കും 62.5 ലക്ഷം രൂപ പിഴയും ഉണ്ടായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുക്കാത്തതിനാലാണ് അനുശാന്തി വധശിക്ഷയിൽനിന്നു രക്ഷപ്പെട്ടത്. ഇപ്പോൾ 36 വയസ്സുണ്ട്. ജയിലിൽ പല വലുപ്പത്തിലും വർണങ്ങളിലും മനോഹരമായ പാവകൾക്കൊപ്പം കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും വിദഗ്ധയാണവർ. ഒഴിവു സമയങ്ങളിൽ മറ്റ് അന്തേവാസികൾക്ക് കംപ്യൂട്ടർ പരിശീലനവും നൽകി വരുന്നു. കഠിനമായ രക്ത സമ്മർദത്താലും വലയുകയാണ് അനുശാന്തി.
ജയിൽവാസികളുടെ വസ്ത്രമായ വെള്ളസാരിയാണ് അഭയ കേസിൽ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ സെഫിയുടെ വേഷം. മറ്റു സഭാവസ്ത്രങ്ങൾ ഒന്നും അനുവദനീയമല്ല. തുടക്കത്തിൽ ജയിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയിരുന്നങ്കിലും ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു. മറ്റു സഹതടവുകാരിൽനിന്ന് അകന്ന് മുഴുവൻ സമയവും പ്രാർഥനയിലാണ് ജീവിതം. തുന്നൽപണികളും വൃത്തിയാക്കലുമാണ് പ്രധാന ജോലി. നിലവിൽ സെഫിയും പരോളിലാണ്.
സയനൈഡ് ഉപയോഗിച്ച് ആറു കൊലപാതകങ്ങള്‍. ആറുകൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ജോളിയെന്ന ക്രിമിനല്‍ ബുദ്ധിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തു നടത്തിയ വിദഗ്ധ പരിശോധനയിൽ സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. അതോടെ ജോളിയുടെ സ്വഭാവത്തിലും മാറ്റം പ്രകടമായി, പിടിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. ഒടുവിൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരിക്കൽ ജയിലിനുള്ളിൽ ഭിത്തിയിലെ ടൈലിന്റെ വക്കിൽ ഉരച്ചും കടിച്ചും കൈത്തണ്ടയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ഇവര്‍ ശ്രമിച്ചിരുന്നു. ജയിലിലെത്തിയ ദിവസം മുതൽ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്ന ജോളിക്ക് പ്രത്യേക സുരക്ഷയും കൗൺസലിങ്ങും ഒരുക്കി. ജയിലിൽ ജോളിയെ നിരീക്ഷിക്കാനായി മാത്രം രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തി. ജയിലിനെ വൃത്തിയാക്കി മോടിപിടിപ്പിക്കുകയാണ് ജോളി.
കല്ലുവാതുക്കലിലെ റബർ തോട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ രേഷ്മ റിമാൻഡിൽ കഴിയുകയാണ്. അനന്തു എന്ന ഫെയ്സ്ബുക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നൽകിയ മൊഴി. ഒരു ദിവസമെങ്കിലും അനന്തുവിനൊപ്പം ജീവിക്കാൻ അനുവദിക്കണം എന്ന യാചനയോടെയാണ് രേഷ്മ ഇപ്പോൾ ജീവിക്കുന്നത്.
2009 നവംബർ എട്ടിനു രാവിലെയാണ് അമേരിക്കൻ മലയാളി ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ ഭാസ്‌കര കാരണവരെ (66) കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. തന്റെ പേരിൽ ആദ്യം റജിസ്‌റ്റർ ചെയ്ത ആധാരം റദ്ദ് ചെയ്‌തതിലുള്ള വിരോധം മൂലം മരുമകൾ ഷെറിൻ മറ്റു പ്രതികളുടെ സഹായത്തോടെ കാരണവരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റകൃത്യത്തിനുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അടുക്കളയിൽനിന്നു മുളകുപൊടി എടുത്തു കൊണ്ടുവന്നു മുറിക്കുള്ളിൽ ഭാസ്കര കാരണവരുടെ കട്ടിലിനു ചുറ്റും വിതറിയ ഷെറിൻ ഇപ്പോൾ ജയിൽ അടുക്കളയിലെ അസ്സൽ പാചകക്കാരിയാണ്. ജയിൽ അധികൃതരുടെ മേൽ നോട്ടത്തിൽ സ്വാദിഷ്ഠമായ ഇഡലിയും ദോശയും അച്ചാറും സാമ്പാറുമെല്ലാം നിമിഷ നേരംകൊണ്ട് അവർ തയ്യാറാക്കുന്നു. ഒപ്പം കൃഷിയുമുണ്ട്. ഒഴിവു സമയങ്ങളിൽ വസ്ത്രങ്ങളിൽ തുന്നൽപണികളും ചെയ്യും.
സ്വർണക്കടത്തു കേസിലെ സ്വപ്ന സുരേഷ് യോഗയുടെ തിരക്കിലാണ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്തു കേസിലെ വിവാദ നായിക ഇപ്പോൾ യോഗ ചെയ്ത് അൽപം മെലിഞ്ഞിട്ടുണ്ട്. യോഗയ്ക്കു ശേഷം വായനയ്ക്കാണ് സമയം ചെലവഴിക്കുന്നത്. ആഴ്ചയിൽ ഒരുദിവസം എന്ന കണക്കിനു സന്ദർശകരെ അനുവദിച്ചിട്ടുണ്ട്. അമ്മയും രണ്ടാം ഭർത്താവും മകനും കാണാനെത്തും. അവരോടു വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ പൊട്ടിക്കരയും. ആരോടും അധികം സംസാരിക്കില്ല. പലപ്പോഴും മുറ്റത്തെ പൂന്തോട്ടത്തിലൂടെ അലസമായി നടക്കും.
https://www.facebook.com/Malayalivartha