കിറ്റും പെൻഷനും കൊടുത്ത്, ഒടുവിൽ ഓണത്തിന് ബോണസും ഉത്സവബത്തയും സ്വാഹാ.... കടുത്ത സാമ്പത്തിക പ്രതിസന്ധി...
കോവിഡ് കാലത്തെ ഓണം എങ്ങനെയാവും എന്നുള്ള കടുത്ത ആശങ്കയിലാണ് ജനങ്ങൾ ഏവരും കഴിയുന്നത്. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് തിരിച്ചടിയായേക്കാവുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. സാധാരണയായി ലഭിച്ചു വരുന്ന ആനുകൂല്യങ്ങളാണ് ഇപ്പോൾ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇപ്പോൾ വെട്ടിക്കുറച്ചിട്ടുള്ളത്.
കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഓണക്കാലത്ത് പതിവായി നൽകുന്ന ബോണസും ഉത്സവബത്തയും ഒഴിവാക്കാനുള്ള സൂചനയാണ് ധനമന്ത്രി ഇപ്പോൾ പ്രകടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയേപ്പറ്റിയും അതിന്റെ ഗൗരവത്തേപ്പറ്റിയും എല്ലാവരും മനസിലാക്കണം. കോവിഡ് കാലത്ത് സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നാണ് മന്ത്രി പറയുന്നത്.
ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവ് കാലങ്ങളായി നിലവിലുണ്ട്. ഇതനുസരിച്ച് ഈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂവെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണ ഓണം അഡ്വാന്‍സായി 15,000 രൂപവരെ നല്‍കിയിരുന്നു. അതുമാത്രമല്ല കഴിഞ്ഞ തവണ രണ്ടു മാസത്തെ ശമ്പളവും ബോണസും ഉത്സവ ബത്തയുമൊകക്കെയായി 6,000 കോടിയോളമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം ചെലവഴിച്ചത്. ഇത്തവണ അത്രയും വലിയൊരു സാമ്പത്തിക ഭാരം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
ബോണസും ഉത്സവ ബത്തയും പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുന്നില്ല. ഓഗസ്റ്റിലെ ശമ്പളം നേരത്തെ നല്‍കാതെ ബോണസും ഉത്സവബത്തയും നല്‍കിയാല്‍ മതിയാകുമെന്നാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. ഇനി ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
10 ശതമാനത്തിലധികമാണ് ജില്ലകളിലെ ടി.പിആര്‍ എങ്കില്‍ അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്.
ഇതുകൂടാതെ, കോവിഡ് 19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം എല്ലാവരും കണക്കിലെടുക്കണമെന്നു മന്ത്രി വീണാ ജോർജ്. രണ്ടാം തരംഗത്തില്‍ നിന്നു കേരളം പൂര്‍ണമായി മോചനം നേടിയിട്ടില്ല.
ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതീവ വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുൻപു മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും.
വാക്‌സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സീന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹിക അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്. വാക്‌സീന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം ചേര്‍ന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha