ആളെണ്ണം കൂട്ടാനൊരുങ്ങി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും; നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ സഹായം, പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രി വഹിക്കുമെന്നും വാഗ്ദാനം

നാലു കൂട്ടികളെ നല്‍കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കുമെന്ന് പ്രഖ്യാപനം. ഒപ്പം പ്രസവ ചികിത്സാ സഹായം, ജോലിക്ക് മുന്‍ഗണന എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര. പാലാ രൂപതയ്ക്ക് പിന്നാലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയും ആളെണ്ണം കൂട്ടി സഭയെ വലുതാക്കാന്‍ കച്ചകെട്ടുകയാണ്.
കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പാലാ രൂപതയും കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പാലാ രൂപത അഞ്ചോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 1500 രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
നാലാമത്തെ കുട്ടിക്ക് സ്‌കോളര്‍ഷിപ്പോടെ പാലായിലെ സെന്‍റ് ജോസഫ് എഞ്ചിനീയറിംഗ് കോളെജില്‍ പഠിക്കാനും സൗകര്യം നല്‍കും. പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രി വഹിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ അധ്യക്ഷന്‍റെ പേരിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നാല് കുട്ടികളെ രൂപതയ്ക്ക് സമ്മാനിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്‌കൂള്‍ പ്രവേശനത്തിനും മുന്‍ഗണന നല്‍കും.
സഭാ സ്ഥാപനങ്ങളും ജോലിക്കും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലര്‍ പറയുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ബോധുപൂര്‍വ്വം ആളെണ്ണം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് പരസ്യമായി ഇത്തരം സര്‍ക്കുലറുകള്‍ പുറത്തിറക്കി കേരളത്തിലെ രൂപതകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
https://www.facebook.com/Malayalivartha


























