കോതമംഗലം കൊലയില്‍ പി സി ജോര്‍ജിന് പറയാനുള്ളത് ഇങ്ങനെ; തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം

തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; തോക്കിലെ ഉറവിടം കണ്ടെത്തിയാല്‍ കേരളം ഞെട്ടും;
ഉഗ്ര പ്രഹര ശേഷിയുള്ള പിസ്റ്റള്‍ ഒരാളുടെ കൈവശം വരണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ആരുടെയോ കൈകളുണ്ട്. അതിനാല്‍ കോതമംഗലത്തെ കൊലയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജ് പറഞ്ഞു.
തന്റെ പക്കലുള്ള ലൈസന്‍സുള്ള പിസ്റ്റള്‍ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാന്‍ ശക്തിയുള്ളതാണ് ഈ തോക്ക്. അങ്ങനെയുള്ളപ്പോള്‍ 7.62 എം.എം കാലിബര്‍ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം-പിസി ജോര്‍ജ് പറയുന്നു.
അല്ലെങ്കില്‍ ഇന്ത്യന്‍ ആര്‍മിയിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കണം. ഗുരുതരമായ ഒരു വിഷയമായി തന്നെ ഇതിനെ കണ്ട് ശക്തമായ അന്വേഷണം നടത്തി തോക്ക് എങ്ങനെ യുവാവിന് ലഭിച്ചു എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തിയാല്‍ ഒരു പക്ഷേ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.
കോതമംഗലത്തെ വെടിയുതിര്‍ന്ന് തോക്ക് ഏതെങ്കിലും സൈനികനില്‍ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നാണ് പൊലീസ് അനുമാനം. സാധാരണ ഗതിയില്‍ വിപണിയില്‍ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയില്‍ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ്. ചൈനീസ് പിസ്റ്റളില്‍ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാല്‍ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം.
എന്നാല്‍ പിടി ഒഴികെയുള്ള കുഴലും പിസ്റ്റള്‍ ഭാഗവും കമ്പനി മെയ്ഡാണ്. അതു കൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാല്‍ മാറിയതാകാനാണ് സാധ്യത. മാനസയെ വധിക്കുന്നതിനായി മനപ്പൂര്‍വം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഴയ തോക്കായതിനാല്‍ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്.
ബാലിസ്റ്റിക് വിദഗ്ദ്ധര്‍ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ഉയര്‍ന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാന്‍ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങള്‍ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാര്‍ക്കറ്റിലൂടെയോ ഡാര്‍ക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും.
50,000 രൂപയ്ക്കു മുകളില്‍ മുടക്കാനായാല്‍ ഓണ്‍ലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രാഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയത്.
കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി പി.വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രഖില്‍ (32) സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























