വയനാട് മുട്ടിൽ 15 കോടിയുടെ വനം കൊള്ള; റവന്യൂ വകുപ്പിറക്കിയ ഉത്തരവിൻ്റെ മറവിൽ സംസ്ഥാത്തെ 5 ജില്ലകളിൽ നിന്നായി വനം മാഫിയ 400 കോടിയുടെ ഈട്ടി , തേക്കു വൃക്ഷങ്ങൾ മുറിച്ച് കടത്തിയ കേസ്! അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യ ഹർജികളിൽ സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്, മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ട് പ്രതികളെ ഹാജരാക്കണം, സർക്കാർ നിലപാട് നിർണ്ണായകം
2020 ലെ റവന്യൂ വകുപ്പിൻ്റെ മരം മുറി ഉത്തരവുകളുടെ മറവിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നും വനം മാഫിയ 400 കോടിയിലധികം രൂപയുടെ വനം കൊള്ള നടത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ വനം കേസായ വയനാട് മുട്ടിൽ 15 കോടിയുടെ തേക്ക് , ഈട്ടി മരം മുറി കേസിൽ മുഖ്യ പ്രതികളായ മുഖ്യമന്ത്രിയുടെ സുഹൃത്ത് റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമർപ്പിച്ച ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് ആഗസ്റ്റ് 2 ന് അറിയിക്കാൻ കോടതി ഉത്തരവ്.വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. മുട്ടിൽ മരം മുറി കേസിൽ ജൂലൈ 29 മുതൽ റിമാൻ്റിൽ കഴിയുന്ന ഒന്നു മുതൽ മൂന്നു വരെയുള്ള മുഖ്യ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്സ് ഉടമകളായ വാഴവറ്റ മൂങ്ങനാനിയിൽ ആൻ്റോ അഗസ്റ്റിൻ , ജോസുകുട്ടി അഗസ്റ്റിൻ , റോജി അഗസ്റ്റിൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ഉത്തരവ്. 3 പ്രതികളെയും ഒളിവിൽ പോകാൻ സഹായിച്ച പ്രതികളുടെ കാർ ഡ്രൈവർ എം.വി.വിനീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാൻ്റ് ചെയ്തിരുന്നു.
ക്രൈം ബ്രാഞ്ചും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അതേ സമയം പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കടത്തിയ തേക്ക് , ഈട്ടി മരങ്ങളും രൂപാന്തരം വരുത്തിയ ഫർണിച്ചറുകളും വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് സമർപ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ പ്രതികളെ ഹാജരാക്കാൻ മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാൻ കോടതി ഉത്തരവിട്ടു. ജാമ്യഹർജിയും കസ്റ്റഡി അപേക്ഷയും ഒരുമിച്ച് വന്നാൽ കസ്റ്റഡി ഉത്തരവിട്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടയച്ച് തെളിവ് ശേഖരണത്തിന് ശേഷം പ്രതികളെ തിര്യെ ഹാജരാക്കുന്ന മുറക്കേ ജാമ്യഹർജി പരിഗണിക്കാവൂയെന്നതാണ് നിയമം. അതിനാൽ കസ്റ്റഡി നൽകി തിര്യെ കൊണ്ടു വന്ന ശേഷം മാത്രമേ ജാമ്യ ഹർജി പരിഗണിക്കുകയുള്ളു.
പ്രതികൾ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജി ജൂലൈ 27 ന് തള്ളിയിരുന്നു. വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആർ) ഒക്കറൻസ് റിപ്പോർട്ടിലാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ നിഷ്ക്രിയത്വം പാലിച്ച ക്രൈംബ്രാഞ്ച് സംഘത്തെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. പ്രതികളുമായി ഒത്തുകളിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണം തൃപ്തികരമല്ലെന്നും 701 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും ചോദിച്ചു. വില പിടിപ്പുള്ള മരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടും പ്രതികളെ പിടികൂടാത്തത് സർക്കാരിൻ്റെ പിടിപ്പുകേടും നിഷ്ക്രിയത്വവുമാണ്. അന്വേഷണം നേരായ പാതയിലല്ലെന്നുള്ള തെളിവാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
2020 മാർച്ച് 11 , ഒക്ടോബർ 24 എന്നീ തീയതികളിൽ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്. വയനാട് , ഇടുക്കി , പത്തനംതിട്ട , തൃശൂർ , എറണാകുളം ജില്ലകളിലെ വനമേഖലയിലെ റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള റിസർവ്വ് വനങ്ങളടക്കം കൈയ്യേറിയ വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക് , വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. ഇവയിൽ പലതും ആഡംബര ഫർണിച്ചറായി മാറി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. അതേ സമയം 101 ഈട്ടി മരങ്ങൾ മുറിച്ചതിന് മാത്രമാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിക്ക ജില്ലാ കളക്ടർമാരും വനം മാഫിയക്കെതിരെ സർക്കാരിന് റിപ്പോർട്ടു നൽകിയെങ്കിലും വനം മാഫിയക്ക് സർക്കാരിലുള്ള സ്വാധീനത്താൽ സർക്കാരും വനം വകുപ്പും റവന്യൂ വകുപ്പും അനങ്ങിയില്ല. ഫയൽ പിന്നീട് വെളിച്ചം കണ്ടതുമില്ല. 3 മാസത്തിന് ശേഷം മരംമുറി ഉത്തരവ് ഒദ്യോഗിക രേഖകളിൽ പിൻവലിച്ചെങ്കിലും വനം മാഫിയ നിർബാധം വനംകൊള്ള തുടർന്നു.
വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച 15 കോടിയുടെ വീട്ടി , തേക്ക് മരങ്ങൾ മേപ്പാടി ഡി എഫ് ഒ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) പി . ധനേഷ് പിടികൂടിയതോടെയാണ് സർക്കാർ - വനം - റവന്യൂ വകുപ്പ് - വനം മാഫിയാ ബന്ധം മറ നീക്കി പുറത്ത് വന്നത്. സംഭവം മാധ്യമങ്ങളിലൂടെ പുറം ലോക മറിഞ്ഞ തോടെ മുഖം രക്ഷിക്കാനായി 2021 ജൂൺ 5 ഓടെ 42 വനം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അതേ സമയം പല ജില്ലകളിലും പ്രതിപ്പട്ടികയിൽ പ്രതിയുടെ ഊരും പേരും ഇല്ലാതെയാണ് നാമമാത്രമായി കേസ് രജിസ്റ്റർ ചെയ്തത് സർക്കാർ മുഖം രക്ഷിച്ചെടുത്തത്. വില്ലേജ് ഓഫീസർമാരടങ്ങുന്ന കുറച്ച് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്ത സർക്കാർ തടിയൂരുകയും ചെയ്തു. കേസന്വേണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി ജൂൺ ആദ്യവാരം തളളി. എന്നിട്ടുപോലും പ്രതികളെ നാളിതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇത് വനം മാഫിയക്ക് സംസ്ഥാന സർക്കാരിലുള്ള സ്വാധീനം വെളിവാക്കുന്നതാണ്. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചാൽ പോലും പ്രതിയെ നിശ്ചിത ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്ലാത്തപ്പോൾ പോലും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാൻ യാതൊരു നിയമ തടസവുമില്ല.
മുഖ്യ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള ബന്ധം വെളിവാക്കുന്ന ചിത്ര തെളിവുകൾ പത്ര ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സർക്കാർ വെട്ടിലായി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയോളം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് പ്രധാന പ്രതി റോജിയുടെ ഫോൺ സംഭാഷണം ജൂൺ 10 ന് പുറത്തു വന്നു. വനം കൊള്ളക്ക് റോജി വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ വിളിക്കുന്ന ഫോൺ സംഭാഷണമാണ് ലീക്കായത്. ഡി.എഫ് ഒ ക്കും മറ്റ് ഉദ്യോഗസ്ഥർക്കും പണം നൽകിയതായി ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. ഡി എഫ് ഒ രഞ്ജിത്തിന് 10 ലക്ഷവും ഡി എഫ് ഒ ഓഫീസ് സ്റ്റാഫുകൾക്ക് മൂന്നു ലക്ഷവും വീതം നൽകി. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചർക്ക് 3 ലക്ഷം , വനിതാ സ്റ്റാഫുകൾക്ക് 2 ലക്ഷം വീതം എന്നിങ്ങനെയാണ് പണം നൽകിയതിൻ്റെ കണക്ക് വ്യക്തമാക്കുന്നത്.
കോടികളുടെ വനംകൊള്ളയിൽ വെട്ടിയിട്ട മരം കടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മാഫിയയും ചേർന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡി എഫ് ഒ പി . ധനേഷാണ്. വനം വകുപ്പ് എറണാകുളത്തു നിന്ന് ഈട്ടി , തേക്ക് തടികൾ പിടിച്ചെടുത്ത ദിവസം തയ്യാറാക്കിയ ഫെബ്രുവരി 8 ലെ തൊണ്ടി മഹസർ നിയമ സാധുതയില്ലാതാക്കാൻ വേണ്ടി റോജി അഗസ്റ്റിന് അനുവദിച്ചിരുന്ന ഫോറം 4 പാസിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഫെബ്രുവരി 9 ന് ഡിവിഷൻ ഓഫീസിൽ സമർപ്പിക്കുകയും ഫെബ്രുവരി 6 തീയതി വച്ച് ഫോറസ്റ്റ് ഡിവിഷൻ സീനിയർ സൂപ്രണ്ടിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.
ഇത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് ധനേഷ് കുമാർ തൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റോജിയുടെ സൂര്യ ടിമ്പേഴ്സിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്ട്രേഷൻ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സൂര്യ ടിമ്പേഴ്സിൽ പരിശോധന നടത്താതെയാണ് പ്രോപ്പർട്ടി രജിസ്ട്രേഷൻ മാർക്ക് നൽകിയതെന്നും ടിമ്പേഴ്സിലെ തടികൾ പരിശോധിക്കാതെ പാസ് അനുവദിച്ചത് ഗുരുതരമായ ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയ ധനേഷ് വനം വകുപ്പിൻ്റെ ലക്കിടി ചെക്ക് പോസ്റ്റിലടക്കമുണ്ടായ വീഴ്ചകളും ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനും പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള ഫോറസ്റ്റ് കൺസർവേറ്റർ എൻ.റ്റി. സാജനായിരുന്നു. റോജിയുമായി സാജന് ബന്ധമുണ്ടെന്ന് കാട്ടി നോർത്ത് ചീഫ് കൺസർവേറ്റർ വിനോദ് കുമാർ മേലാവിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഫോറസ്റ്റ് വിജിലൻസിൻ്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയിൽ പോയപ്പോൾ അന്വേഷണം ഏറ്റെടുത്ത എൻ.റ്റി. സാജൻ റോജിക്ക് തടികൊണ്ടു പോകാൻ അനുമതി നിഷേധിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസർ സമീറിനെതിരെ നടപടിയെടുക്കാൻ ധനേഷിനെ നിർബന്ധിച്ചതായും കൺസർവേറ്റർ വിനോദ്കുമാറിൻ്റെ റിപ്പോർട്ടിലുണ്ട്. കുടുക്കിൽ പെട്ടതോടെ പ്രതികൾ സൗത്ത് വയനാട് ഡി. എഫ്. ഒ രഞ്ജിത് കുമാർ ധനേഷ് കുമാറിന് വേണ്ടി രണ്ടു ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയർത്തുകയായിരുന്നു. ഈ ആരോപണമാണ് ഫോൺ ശബ്ദരേഖയിലുള്ളത്.
https://www.facebook.com/Malayalivartha