മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടവും ആത്മഹത്യയും; മൃതദേഹവുമായി കണ്ണൂരിൽ എത്തി തിരിച്ചുപോകുന്നതിനിടയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു:- യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിൽ യുവാവിന്റെ ആത്മഹത്യ..... മാനസയുടെ മരണ ശേഷം സംഭവിച്ചത് ഇതാണ്...

കൊല്ലപ്പെട്ട ഡന്റൽ ഡോക്ടർ മാനസയുടെ മരണത്തിന് പിന്നാലെ അപ്രതീക്ഷിതമായി അപകടവും ആത്മഹത്യയും. കഴിഞ്ഞ ദിവസമാണ് മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 2.50-ഓടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഉച്ചയോടെ പുറത്ത് വന്നത് പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയെന്ന മറ്റൊരു ദുരന്തവാർത്തയായിരുന്നു. മാനസയ്ക്ക് യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ് മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് വിനീഷ് ജീവനൊടുക്കിയത്.
അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. വളയംകുളം മനക്കല്‍ കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന്‍ കുട്ടിയുടെ മകനാണ് വിനീഷ്. അമ്മയോടൊപ്പം താമസിച്ചിരുന്ന വിനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന അരും കൊലയുടെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തി ആത്മഹത്യയും നടക്കുന്നത്.
ഒരുവർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മുൻ കാമുകനായ കണ്ണൂര്‍ സ്വദേശി രഖിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാളും സ്വയം ജീവനൊടുക്കി. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നതോടെയാണ് രഖിലുനുള്ളില്‍ വളര്‍ന്ന പക കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ രഖിലിനെ കുറിച്ച് നിഗൂഢത നിറഞ്ഞ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
മാനസയുമായി അകന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാനസയെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് കുടുംബം രഖിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയതോടെ മാനസയെ ഒരുതരത്തിലും ശല്യം ചെയ്യരുതെന്ന് പൊലീസ് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് കേരളം ഞെട്ടിയ കൊടുംക്രൂരത അരങ്ങേറിയത്.
രഖില്‍ മരിച്ചെങ്കിലും ബിഹാറിൽ നിന്ന് തോക്ക് കിട്ടിയ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ബിഹാറിലെ തോക്കുകളുണ്ടാക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കൊലപാതകം ആസൂത്രണം ചെയ്യാൻ രഖിലിന് കൂട്ടുകാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം അന്വേഷണിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha
























