ഗവര്‍ണറും മന്ത്രിയും വരേണ്ട, പൊലീസെങ്കിലും തിരിഞ്ഞു നോക്കണം'; കൊല്ലം കടപുഴ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഗാര്‍ഹിക പീഡനം! ഭര്‍തൃപിതാവിന്റെ നിരന്തര മാനസികപീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ: കേസ് ആട്ടിമറിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്ന ആരോപണവുമായി അമ്മ

ഗാർഹിക പീഡനത്തെ തുടർന്ന് നിരവധി പെൺകുട്ടികളാണ് കഴിഞ്ഞ മാസങ്ങളിൽ മരണപ്പെട്ടത്. കഴിഞ്ഞ ജൂലൈ 29ന് കൊല്ലം കടപുഴ പാലത്തില്‍ നിന്നും രേവതി കൃഷ്ണന്‍ എന്ന യുവതി ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം ഒതുക്കുന്നുവെന്ന ആരോപണവുമായി ഇപ്പോൾ അമ്മ ശശികല രംഗത്ത്.
യുവതിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മാനസികപീഡനമാണെന്ന് അമ്മയുടെ ആരോപണം. കടപുഴപാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതി കൃഷ്ണന്‍ മരിച്ചത്.
മൃതദേഹപരിശോധനയ്ക്കുശേഷം ചെറുപൊയ്ക കുഴിവിളവീട്ടില്‍ ശനിയാഴ്ച ശവസംസ്‌കാരവും നടത്തി. വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃപിതാവിന്റെ നിരന്തര മാനസികപീഡനമാണ് രേവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും വ്യക്തമാക്കിയിരുന്നു.
നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30 ന് വധൂഗൃഹത്തില്‍വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിന് സ്ത്രീധനമായി കാര്യമായൊന്നും കൊടുക്കാനും സാധിച്ചില്ല.
ഇതേചൊല്ലി ഭര്‍തൃപിതാവിന്റെ നിരന്തര മാനസികപീഡനം നേരിടുന്നതായി രേവതി വീട്ടില്‍ അറിയിച്ചിരുന്നു. രേവതി ഭര്‍ത്താവിന് അവസാനമായി അയച്ച വാട്ട്‌സ്‌ആപ്പ് മെസേജും ഭര്‍തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃപിതാവ് മാത്രമല്ല ഭര്‍ത്താവും മകളെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും രേവതിയുടെ അമ്മ പറഞ്ഞു. കേസ് ആട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി അമ്മ പറഞ്ഞു.
കേസെടുത്ത കിഴക്കേ കല്ലട പൊലീസ് ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്.
സംഭവത്തിൽ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. ഭര്‍ത്താവിനെതിരേയും അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു.
രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കമ്മീഷനോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























