നീണ്ട അഞ്ച് വർഷത്തെ പക ഉള്ളിൽ ഒളിപ്പിച്ച് മദ്യം നൽകി സൽക്കരിച്ച് കൊലപാതകം... വയറിനുള്ളിൽ ആന്തരീകാവയവങ്ങൾ ഇല്ല!! വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്തി:- ചെറിയ കശപിശ, അടിപിടിയിൽ കലാശിച്ചതിന്റെ പ്രതികാരം ക്രൂര കൊലപാതകത്തിൽ എത്തിയപ്പോൾ
കുമ്പളങ്ങി പഴങ്ങാടിന് സമീപം ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ കൃത്യത്തിലേയ്ക്ക് നയിച്ചത് നീണ്ട അഞ്ച് വർഷത്തെ കൊടിയ പക. ജൂലൈ ഒൻപതിനു കാണാതായി പിന്നീടു കൊലപ്പെടുത്തി ചതുപ്പു വരമ്പിൽ കുഴിച്ചു മൂടിയ നിലയിലായിരുന്നു ആന്റണി ലാസറിന്റെ മൃതദേഹം കണ്ടെത്തിയത്. ആന്റണി ലാസറിന്റെ സഹോദരൻ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളിൽ ഒരാളായിരുന്നു. ഇയാളും സമീപവാസിയായ തറേപ്പറമ്പിൽ ബിജുവുമായുണ്ടായ ചെറിയ കശപിശ അടിപിടിയിലാണ് കലാശിച്ചത്. അടിപിടിക്കിടെ കയ്യൊടിഞ്ഞതാണ് ബിജുവിന്റെ അവസാനിക്കാത്ത പകയ്ക്ക് കാരണമായത്.
കയ്യിൽ ഒടിവിന് പരിഹാരമായി ഡോക്ടർമാർ ഇട്ട ഇംപ്ലാന്റ് ഇൻഫെക്ഷൻ ആയതോടെ തുടർചികിത്സയും മറ്റുമായി ബിജുവിന്റെ പണവും കുറേ പോയി. ഇതോടെ പണ്ട് ഉപദ്രവിച്ച ഗുണ്ടയോടു പകരം ചോദിക്കണം എന്നു തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായ ലാൽജുവും സെൽവനും സമ്മതിക്കുക കൂടി ചെയ്തതോടെ കൊലപാതകം പ്ലാൻ ചെയ്തു. പക്ഷെ ഇതിനിടയിൽ ആന്റണി ലാസറിന്റെ സഹോദരൻ എന്തോ കാരണത്താൽ തൂങ്ങി മരിച്ചു, അതോടെ ആന്റണി ലാസറിനെ കൈവച്ചാൽ ആരും ചോദിക്കാൻ വരില്ലെന്ന് ഉറപ്പായി. സഹോദരൻ മരിച്ച ശേഷമാണ് നേരത്തെയുണ്ടായ അടിപിടിക്കു പിന്നാലെ നാടുവിട്ടു പോയ ബിജു കുമ്പളങ്ങിയിലേക്കു തിരിച്ചു വന്നതെന്നും നാട്ടുകാർ പറയുന്നു.
ഇതോടെയാണ് തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്നു പറഞ്ഞ് ആന്റണി ലാസറിനെ ബിജു വീട്ടിലേക്കു ക്ഷണിക്കുന്നത്. ഒപ്പം ഒരു കുപ്പി മദ്യവും കരുതി. മദ്യപിച്ചു ലക്കുകെട്ട ആന്റണിയെ ബിജു പഴയ കാര്യം പറഞ്ഞു പ്രകോപിപ്പിച്ചു. വീണ്ടും കശപിശയുണ്ടായതോടെ ലക്കുകെട്ട അവസ്ഥയിലായിരുന്ന ലാസറിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. തല ഭിത്തിയിൽ ഇടിപ്പിച്ചു പരുക്കേൽപിച്ചു. ഇതോടെ നിലത്തു വീണ ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. തലയിലും നെഞ്ചിലുമേറ്റ പരുക്ക് ഗുരുതരമായതോടെ ആന്റണി മരിച്ചു. ക്രൂരമായ കൊലപാതകമാണ് കുമ്പളങ്ങിയിൽ നടന്നതെന്നാണ് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയത്.
ആന്റണിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവെയായിരുന്നു പാടവരമ്പത്ത് കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനു സാക്ഷ്യം വഹിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ വയറുകീറി കല്ലു നിറച്ച നിലയിലായിരുന്നു. ഈ ബുദ്ധി ഉപദേശിച്ച് നൽകിയതും രാഖിയായിരുന്നു. വയറു കീറി ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് വലിച്ചെറിഞ്ഞിരുന്നു.
അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ പല വഴിക്കായി മുങ്ങാൻ തുടങ്ങി. ബന്ധു വീട്ടിൽ ഒളിവിലായിരുന്ന ബിജുവിന്റെ ഭാര്യ രാഖിയെയും സുഹൃത്തുക്കളിൽ ഒരാളായ സെൽവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഏരൂരിൽ ഒളിവിലായിരുന്ന ബിജുവിനെയും ലാൽജുവിനെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
അഴുകി അസ്ഥി മാത്രമായ നിലയിലായിരുന്നു ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. ഏതൊക്കെ ആന്തരികാവയവങ്ങൾ നഷ്ടമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. ആദ്യം പിടിയിലായ സെൽവൻ, രാഖി എന്നിവർ നിലവിൽ റിമാൻഡിലാണ്. മറ്റു രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കും. കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിയിട്ടുള്ളത്. പ്രതികളെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും, ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.
https://www.facebook.com/Malayalivartha