തങ്ങളെ വീണ്ടും ചോദ്യം ചെയ്യും... മുസ്ലീം ലീഗ് നേതാവ് പാണക്കാട് തങ്ങളെ ആദ്യം മൊഴിയെടുത്തെങ്കില്‍ ഇനി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്; ആദ്യ മൊഴിയില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യംചെയ്യും; കഴിഞ്ഞ 24ന് രഹസ്യമായി നടന്ന മൊഴിയെടുക്കല്‍ ഇനി പരസ്യമായ ചോദ്യം ചെയ്യല്‍

മുസ്ലീം ലീഗിനെ സംബന്ധിച്ച് നിര്‍ണായകമാകുകയാണ് ഇ.ഡി. അന്വേഷണം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വീണ്ടും ഇ.ഡി. നോട്ടീസ് നല്‍കി. നോട്ട് നിരോധന സമയത്തു ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണു നടപടി. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണു നോട്ടീസ് നല്‍കിയത്.
നാളെ മൊഴിയെടുക്കുമെന്നാണ് ഇ.ഡി. അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതികൂടി കണക്കിലെടുത്താകും എവിടെ വച്ചു ചോദ്യംചെയ്യണമെന്നു തീരുമാനിക്കുക.
കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഹൈദരലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഇനി ചോദ്യം ചെയ്യുകയാണ് ചെയ്യുക. ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്ന പണത്തിനു പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധമുണ്ടോ എന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. എല്ലാ ഇടപാടും നടത്തിയതു ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നുമാണു ഹൈദരലി തങ്ങള്‍ മറുപടി നല്‍കിയതെന്ന് ഇ.ഡി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരലി തങ്ങളെ ഇ.ഡി. ചോദ്യം ചെയ്‌തെന്നു മുന്‍മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പാണക്കാട് തങ്ങളെ മറയാക്കി മാഫിയാ പ്രവര്‍ത്തനമാണു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അതിനെതിരേ ലീഗില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമാണു ജലീല്‍ പറഞ്ഞത്.
അതേസമയം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കയറിച്ചെല്ലുന്നത് ആദ്യം. മുസ്ലിം ലീഗെന്ന രാഷ്്രടീയ പാര്‍ട്ടിയെ നയിക്കുമ്പോഴും ആത്മീയ പരിവേഷമാണു പാണക്കാട് തങ്ങള്‍ കുടുംബത്തിന്. അങ്ങനെയിരിക്കെ, ഹൈദരലി ശിഹാബ് തങ്ങളെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ ഇടവരുത്തിയതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തം.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ടാം വട്ടവും ചോദ്യംചെയ്യലിനായി ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയതോടെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം ശക്തമായി.
പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു കേസ്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിപ്പണമാണ് ഇതെന്നാണ് ആരോപണം. അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഈ കേസില്‍ അറസ്റ്റിലായിരുന്നു. ഇത് രാഷ്ട്രീയപരമായി ഏറെ ക്ഷീണമായെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന ഘടകമായെന്നും വിമര്‍ശനമുയരുമ്പോള്‍ത്തന്നെയാണ്, അഴിമതിക്കേസില്‍ പാണക്കാട് തങ്ങള്‍ക്ക് ഇ.ഡി.രണ്ടാം വട്ടവും നോട്ടീസ് നല്‍കിയത്. ഇതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പ് വിമര്‍ശനം കടുപ്പിച്ചു.
ചന്ദ്രികയുമായി ബന്ധപ്പെട്ട മുസ്ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു നോട്ടീസ് ലഭിച്ചത്. അഴിമതിക്കറയിലേക്ക് പാണക്കാട് തങ്ങളെ വലിച്ചിഴച്ചതു പൊറുക്കാനാവാത്ത നാണക്കേടായെന്ന് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം വാദിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ മുസ്ലിം ലീഗിന് പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ ഒന്നിന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പാണക്കാട് തങ്ങള്‍ ആശുപത്രിയിലായതിനാല്‍ മാറ്റി. ഇതേത്തുടര്‍ന്ന് നടന്ന ഭാരവാഹി യോഗത്തില്‍ തോല്‍വിക്കിടയാക്കിയ സാഹചര്യം പഠിക്കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി പ്രവര്‍ത്തക സമിതി നടക്കുക.
" f
https://www.facebook.com/Malayalivartha
























