കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; വിദ്യാര്‍ഥികള്‍ പെരുവഴിയിൽ; പത്ത് മിനിറ്റ് കൊണ്ട് ലഭിക്കേണ്ട പരിശോധനഫലം നീളുന്നത് മണിക്കൂറുകളോളം

കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെരുവഴിയിലായി. കിഴക്കന്‍ മലയോര മേഖലയില്‍ നിന്നും പോകുന്നവരെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിെന്‍റ പേരില്‍ മണിക്കൂറുകളോളം പെരുവഴിയില്‍ നിര്‍ത്തുകയാണ്.
പാണത്തൂരില്‍നിന്ന് മടിക്കേരി, ബാഗമണ്ഡല, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരില്‍ നിന്നും സുള്ള്യ, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കേരള കര്‍ണാടക അതിര്‍ത്തിയായ ബട്ടോളി ചെക്ക്പോസ്റ്റിന് സമീപത്ത് ബുധനാഴ്ചയും തടഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളെ പോലും കടത്തി വിട്ടില്ല. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടെ തിരിച്ചയച്ചു. നാട്ടുകാരും സമീപവാസികളും പ്രതിഷേധം ശക്തമാക്കിയതോടെ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടക സര്‍ക്കാര്‍ ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റിവ് ആകുന്നവരെ കടത്തിവിടുന്നുണ്ട്.എന്നാല്‍, 10 മിനിറ്റുകൊണ്ട് ലഭിക്കേണ്ട പരിശോധനഫലം മണിക്കൂറുകളോളമാണ് നീളുന്നത്.
പലപ്പോഴും ഇത്രയും സമയം കാത്തിരുന്നതിനുശേഷം ഫലം പോസിറ്റിവാണെങ്കില്‍ മടങ്ങിവരേണ്ട സ്ഥിതിയാണുള്ളത്. കര്‍ണാടകയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വ്യാപാര ആവശ്യത്തിന് പോകുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി പേര്‍ ദിവസവും കര്‍ണാടകയില്‍ പോയി വരുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് തലേ ദിവസം എടുത്ത ആന്‍റിജന്‍ പരിശോധന ഫലം അനുവദിക്കുന്നില്ല. വീണ്ടും ഇവര്‍ക്ക് അവിടെ വെച്ച് പരിശോധന നടത്തണം.
https://www.facebook.com/Malayalivartha


























