ജീവനിൽ കൊതിയുണ്ടോ; തലശേരിയിൽ പോകരുത്; ആഭ്യന്തര വകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പോലീസിൽ പുല്ലു വില, കേരളത്തിൻറെ തലസ്ഥാനം തലശേരിയാണെന്നും ഇവിടെ വണ്ടി മുട്ടി മരിച്ചാൽ കേസു പോലും കാണില്ലെന്ന് കുടുംബം

ആഭ്യന്തര വകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പോലീസിൽ പുല്ലു വില. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പോലീസാണ് ഇങ്ങനെ ചെയ്യുന്നത്. ജീവനിൽ കൊതിയുണ്ടെങ്കിൽ തലശേരിയിൽ പോകരുതെന്ന് പറയുകയാണ് നിരപരാധിയായ ഒരു ചെറുപ്പക്കാരൻറെ കുടുംബം. കേരളത്തിൻറെ തലസ്ഥാനം തലശേരിയാണെന്നും ഇവിടെ വണ്ടി മുട്ടി മരിച്ചാൽ കേസു പോലും കാണില്ലെന്നാണ് കുടുംബം പറയുന്നത്.
തലശ്ശേരിയിൽ പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിലാണ് പൊലീസിനെതിരെ കുടുംബം അതിരൂക്ഷമായ ഭാഷയിൽ ആരോപണം ഉന്നയിക്കുന്നത്. ആഭ്യന്തര വകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് ആരോപണം. മുൻകൂർ ജാമ്യം കിട്ടും വരെ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രതി റൂബിൻ ഇതിനകം മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജാമ്യത്തിന് സാധ്യതയുണ്ടെന്നാണ് ഇരയുടെ ബന്ധുക്കൾ പറയുന്നത്.
ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസാണ് അപകടത്തിൽ മരിച്ചത്. മരണത്തിൽ പ്രതിഷേധം കനത്തതോടെ നരഹത്യയ്ക്ക് പോലീസിന് കേസെടുക്കേണ്ടി വന്നു. രണ്ടാഴ്ചയായി പ്രതി റൂബിൻ ഉമറിനെ പിടികൂടിയില്ല. പ്രതി സമ്പന്നനായതിനാൽ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം ഉയരുമ്പോൾ റൂബിനായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് പൊലീസ് വിശദീകരണം. കൊലപാതകം നടത്തിയ ശേഷം പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നിട്ടും പിടി കൂടിയില്ല.
ജുലൈ 20 ചൊവ്വാഴ്ച രാത്രി ഒൻപതരമണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ കതിരൂർ ഉക്കാസ് മൊട്ട സ്വദേശി റൂബിൻ ഉമർ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തി. ഓരോ കവലയിലും ഡ്രിഫ്റ്റ്, ബേൺ ഔട്ട് ഇങ്ങനെയുള്ള സാഹസ പ്രകടനങ്ങൾ നടത്തി പജീറോ ശര വേഗത്തിൽ നഗരം ചുറ്റിക്കൊണ്ടിരുന്നു. പലരും ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.
ജൂബിലി ജംഗ്ഷനിലെ വളവിൽ റോംഗ് സൈഡ് കയറിയ പജീറോ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ ലാപ്ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന ചമ്പാട് സ്വദേശിയായ ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസ്.
അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഘം മുങ്ങി. സിസിടിവി തെളിവുകിട്ടിയിട്ടും തലശ്ശേരി പൊലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ല. ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെ നരഹത്യയ്ക്ക് കേസെടുക്കേണ്ടിവന്നു. പക്ഷേ ഇതുവരെ റൂബിനെ പിടിക്കാൻ പൊലീസിനായിട്ടില്ല.
പ്രതിയെ പിടിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി. എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല. നരഹത്യക്ക് തന്നെയാണ് അപകടമുണ്ടായാൽ കേസെടുക്കുന്നത്. അത് മനപൂർവമല്ലാത്ത നരഹത്യയാണ്. ഇങ്ങനെയൊരു വകുപ്പിട്ട് കേസെടുത്താൽ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയില്ല
സാധാരണഗതിയിൽ മുഖ്യമന്ത്രി ഒരു നിർദ്ദേശം നൽകിയാൽ പ്രതിയെ പിടി കൂടാറാണ് പതിവ്. അതും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ. ഇല്ലെങ്കിൽ പ്രതിയെ പിടിക്കരുതെന്ന നിർദ്ദേശം സി പി എം നൽകണം. ഈ സംഭവത്തിൽ അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും തലശേരിയിലൂടെ വാഹനം ഓടിക്കുന്നവരെല്ലാം കനത്ത ജാഗ്രതയിലാണ്.ജീവൻറെ വിലയുള്ള ജാഗ്രത.
https://www.facebook.com/Malayalivartha























