കുറയാതെ ടിപിആറും... രോഗവ്യാപനത്തിൽ കുറവില്ല... ടിപിആർ കുതിക്കുന്നു! 3000 കടന്ന് മലപ്പുറം....

കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ആഘോഷങ്ങള്‍ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ സൂചിപ്പിച്ചു. കേരളത്തില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, കടയിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരിക്കേ, സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത് 43% പേർ മാത്രം. എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് 50 ശതമാനത്തിനു മുകളിൽപേർ ആദ്യ ഡോസ് സ്വീകരിച്ചത്.
ഡാറ്റാ വിശകലന വിദഗ്ധൻ ജെയിംസ് വിൽസനാണ് സംസ്ഥാന സർക്കാരിന്റെ വാക്സീൻ കണക്കുകളും നാഷനൽ പോപ്പുലേഷൻ കമ്മിഷന്റെ ഈ വർഷത്തെ റിപ്പോർട്ടിലെ ജില്ലാതല ജനസംഖ്യയും അടിസ്ഥാനമാക്കി കണക്കുകൾ തയാറാക്കിയത്. 18 ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും ലഭിച്ചത്.
രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർക്കുമാണ് കടകളിലും മറ്റു സ്ഥലങ്ങളും പോകാനുള്ള അനുമതി സംസ്ഥാനം നൽകിയിരിക്കുന്നത്. ഇവയിലൊന്ന് ഉണ്ടായിരിക്കുന്നത് അഭികാമ്യമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതെങ്കിലും ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയപ്പോൾ കർശന നിബന്ധനയായി മാറി.
https://www.facebook.com/Malayalivartha























