സംസ്ഥാനത്ത് കൊവിഡ് മരണ വിവരങ്ങൾ അറിയാൻ പോര്‍ട്ടല്‍... 'ഡെത്ത് ഇന്‍ഫര്‍മേഷന്‍!'
കോവിഡ് ബാധിച്ച് മരിച്ചവരുടെ പൂർണ പട്ടിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വരെ പ്രസിദ്ധീകരിക്കുമെന്നും പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് ഒളിക്കാനൊന്നുമില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ജൂണിന് ശേഷം കോവിഡ് മൂലം മരിച്ചവരുടെ പേരുൾപ്പെടെ രേഖപ്പെടുത്തുന്നുണ്ട്.
അതിന് മുൻപു മരിച്ചവരുടെ വിവരങ്ങൾ ഇപ്പോൾ ഡിഎംഒ ഓഫിസിൽ ലഭ്യമാണ്. ഇനിയൊരാളുടെയും പേരും വിട്ടുപോകാതെ നിലയിലാണ് പരിശോധന നടക്കുന്നത്. സർക്കാർ പട്ടിക കാണാതെ ജനം എങ്ങനെയാണ് പരാതി നൽകുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യമുന്നയിച്ചപ്പോഴാണ് ഡിഎംഒയുടെ ഓഫിസിലുള്ള പട്ടിക പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വരെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ഇപ്രകാരം അറിയിച്ചതും.
എന്നാലിപ്പോൾ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ്- 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംവിധാനം അവതരിപ്പിത്തിരിക്കുകയാണ് സർക്കാർ. പോർട്ടൽ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് വ്യക്തമാക്കിയത്.
പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്.
സര്‍ക്കാര്‍ ഔദ്യോഗികമായി കൊവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണങ്ങളുടെ, ഡിഎംഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പോര്‍ട്ടലിന്റെ ലിങ്ക്: www.covid19.kerala.gov.in/deathinfo/
അതേസമയം, കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ആഘോഷങ്ങള്‍ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ സൂചിപ്പിച്ചു. കേരളത്തില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha