ചെരുപ്പിട്ട കാലുകൾ ബെഞ്ചിൽ കയറ്റിവച്ച് ഹെഡ്ഫോണിൽ പാട്ടുകേട്ടിരിക്കവേ ബന്ധുവിന്റെ വിളി... ചാടി എഴുന്നേറ്റ ഐറീൻ തെന്നി പിന്നോട്ടു മറിഞ്ഞു... പാരപ്പെറ്റിൽ പിടിക്കാൻ ശ്രമിച്ചിട്ടും കൈവഴുതി പത്താം നിലയിൽ നിന്ന് ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ച് വീണ ശേഷം കാർപോർച്ച് ഷീറ്റിൻറെ മുകളിലേയ്ക്ക് പതിച്ചു!!! പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ വിധി ഐറിനെ തട്ടിയെടുത്ത നടുക്കത്തിൽ കുടുംബം
പത്തു നില ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്ന് വീണു പതിനെട്ടു വയസുകാരി മരിച്ചു. ചാലക്കുടി തച്ചുടപറമ്പിൽ ഊക്കൻവീട്ടിൽ റോയി കെ. ഊക്കൻ - ബെൻസി ദമ്പതികളുടെ ഇളയമകൾ ഐറിന്‍ റോയ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരന്‍ അലനും ബന്ധുവിനുമൊപ്പം വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അപകടം. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ ആയിരുന്നു ഐറിനെ വിധി തട്ടിയെടുത്തത്. എറണാകുളം ചിറ്റൂർ റോഡ് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തെ ശാന്തി തോട്ടക്കാട്ട് ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ അപകടം. മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്.
സഹോദരൻ അലനും ബന്ധുവീട്ടിലെ പെൺകുട്ടിക്കുമൊപ്പം വ്യായാമം ചെയ്തശേഷം പാരപ്പെറ്റിനോട് ചേർന്നുള്ള ടെെലിട്ട ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു ഐറിൻ. ചെരുപ്പിട്ട കാലുകൾ ബെഞ്ചിൽ കയറ്റിവച്ച് ഹെഡ്ഫോണിൽ പാട്ടുകേട്ടിരിക്കവേ ബന്ധുവിന്റെ വിളികേട്ട് ചാടിയെഴുന്നേറ്റ ഐറീൻ തെന്നി പിന്നോട്ടു മറിഞ്ഞു. പാരപ്പെറ്റിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും താഴേക്കു പതിക്കുകയായിരുന്നു. ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ചുവീണ ഐറിൻ ഫ്ളാറ്റിനോട് ചേർന്നുള്ള കാർപോർച്ചിന്റെ മുകളിൽ പതിച്ചു. കാർപോർച്ചിന്റെ ഷീറ്റ് തകർന്നാണ് നിലത്തുവീണത്. തലയ്ക്കായിരുന്നു ഗുരുതര പരിക്ക്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോയിക്ക് റിയാദിലാണ് ജോലി. ആറു മാസം മുമ്പാണ് ചാലക്കുടിയിൽ നിന്ന് ബെൻസിയും മക്കളും അപ്പാർട്ട്മെന്റിൽ താമസമാക്കിയത്. ഒമ്പതാം നിലയിൽ ബെൻസിയുടെ ബന്ധുവും കുടുംബവുമാണ്. തൃശൂർ നിർമ്മലമാതാ സെൻട്രൽ സ്കൂളിൽ ബയോ മാത്‌സ് വിദ്യാർത്ഥിനിയായിരുന്നു ഐറിൻ. എല്ലാ വിഷയങ്ങൾക്കും എ പ്ലസും 96.8% മാർക്കും വാങ്ങിയാണ് വിജയിച്ചത്. സ്കൂൾ പഠനം ചാലക്കുടി സി.എം.ഐ പബ്ളിക് സ്കൂളിലായിരുന്നു. 97% മാർക്ക് വാങ്ങിയാണ് പത്താം ക്ളാസ് പാസായത്.
മകളുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ സ്വന്തം വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് കുടുംബം വാടക വീടെടുത്ത് മാറിയത്. ഓണ്‍ലൈനില്‍ എന്‍ട്രന്‍സ് പഠനത്തിലായിരുന്നു കുട്ടി. 8-ാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച് താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. അവിടെ വച്ചു തന്നെ മരിച്ചു. ഉടന്‍ ശില്‍പ്പയുടെ അച്ഛന്‍ ജിജോയും മറ്റും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.
സനല്‍കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 3 എ ഫ്‌ളാറ്റില്‍ 2021 ജനുവരി അവസാനം മുതല്‍ താമസിക്കുകയായിരുന്നു ഈ കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പിതാവ് റോയ് റിയാദിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാരം. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.
https://www.facebook.com/Malayalivartha