പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഗൂഗിള്‍ റിവ്യൂവില്‍ ദുരൂഹത അവസാനിക്കുന്നില്ല... കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടത് സുഹൃത്ത്? റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റം എടുത്ത് പറഞ്ഞ് രഖിൽ....

എറണാകുളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊല്ലപ്പെട്ട മാനസയും ആത്മഹത്യ ചെയ്ത രഖിലും ഒരുമിച്ച് മുറിയെടുത്ത റിവ്യൂ പോസ്റ്റിൽ വന്ന ചിത്രം സംബന്ധിച്ച് ദുരൂഹത വർദ്ദിക്കുന്നു. ഹോട്ടലില്‍ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സ്റ്റാഫുകളുടെ സര്‍വ്വീസും മികച്ചതാണെന്നും, ഹോട്ടലിലെ റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റവും ഹൃദ്യമായിരുന്നു എന്നുമാണ് കലൂരിലെ സിദ്ര പ്രിസ്റ്റീന്‍ ഹോട്ടല്‍ ആന്‍ഡ് പോര്‍ട്ടിക്കോ ഹാള്‍സ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിള്‍ റിവ്യൂവില്‍ മൂന്നാഴ്ച മുമ്പ് രഖിൽ കുറിച്ചത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഈ റിവ്യുവിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നതോടെയാണ് വിഷയം ചർച്ചയ്ക്കിടവച്ചത്.
ഈ ചിത്രം വ്യാജമാണോ എന്ന സംശയവും, ഇതിന് പിന്നിൽ രഖിലിന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാനസയെ കൊലചെയ്യാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ റിവ്യൂവില്‍ ഇട്ടതായാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യം രഖില്‍ തന്റെ ഏതെങ്കിലും സുഹൃത്തിനെ അറിയിച്ചിരിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടാകുകയാണെങ്കില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കാം.
ആയിരത്തിലധികം റിവ്യൂകളുള്ള ഹോട്ടലിന്റെ ഈ റിവ്യൂ മാത്രം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ രഖിലിന്റെ സുഹൃത്തുക്കളുടെ സഹായം ലഭ്യമായിട്ടുണ്ട് എന്ന് തന്നെ ഉറപ്പിക്കാം. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. ഈ സുഹൃത്തിനെ കണ്ടെത്തിയാല്‍ തോക്ക് വന്ന വഴി മനസ്സിലാക്കാനും കഴിയും. ഫോട്ടോയിലുള്ളത് മാനസയാണോ എന്നത് സംബന്ധിച്ച് സംശയം നിലനിൽക്കുമ്പോഴും രഖിലിനൊപ്പം ഹോട്ടലിൽ ഒരു പെൺകുട്ടി ഒപ്പമെത്തിയിരുന്നുവെന്ന് ഹോട്ടൽ അധികൃതർ ഉറപ്പിച്ച് പറയുന്നുണ്ട്.
മാനസയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ രഖിലിനെ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും ബന്ധത്തെ വിലക്കി പോലീസിൽ മാനസയുടെ വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. രഖിൽ മാനസയെ ശല്യം ചെയ്യുന്നുവെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്.
പക്ഷെ അഗാധമായ സ്നേഹത്തിലായിരുന്നു ഇരുവരുമെന്ന സൂചിപ്പിക്കുന്നതായിരുന്നു ഒരുമിച്ചുള്ള ചിത്രം. പരാതി നൽകി മൂന്നാഴ്ചകൾക്ക് ശേഷമാണ് നെല്ലിക്കുഴിയിലെത്തി നിശ്ചയിച്ചുറപ്പിച്ച പോലെ രഖിൽ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 30നാണ് വാടകവീട്ടില്‍വെച്ച് രാഖില്‍ വെടിവെച്ചുകൊന്നത്. അതേ തോക്കുകൊണ്ട് നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. മാനസയുടെ ചെവിക്കു സമീപവും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. രാഖില്‍ തലയിലേക്കു സ്വയം വെടിവയ്ക്കുകയായിരുന്നു.
ഹൗസ് സര്‍ജന്മാരായ മറ്റു 3 പെണ്‍കുട്ടികള്‍ക്കൊപ്പം ഡെന്റല്‍ കോളജിനു സമീപമുള്ള വീടിന്റെ ഒന്നാം നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു മാനസ. 100 മീറ്റര്‍ മാറി വാടകയ്ക്കു മുറിയെടുത്തു രഖിലും കഴിഞ്ഞ നാലിനു താമസമാക്കി. മാനസ ഒപ്പം താമസിക്കുന്നവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണു രഖില്‍ കടന്നുവന്നത്.
'ഇയാള്‍ എന്തിനാണ് ഇവിടെ വന്നത്' എന്നുചോദിച്ച് എഴുന്നേറ്റ മാനസയുടെ കൈകളില്‍ പിടിച്ച് രഖില്‍ അടുത്തമുറിയിലേക്കു വലിച്ചുകൊണ്ടുപോയി. ബഹളത്തിനിടെ 3 വെടിയൊച്ചകള്‍ കേട്ടതോടെ പെണ്‍കുട്ടികള്‍ നിലവിളിച്ച് ആളെക്കൂട്ടി. വീട്ടുടമയുടെ നേതൃത്വത്തില്‍ കതകു തുറന്ന് അകത്തുകയറിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനിരിക്കെയാണു മാനസയുടെ മരണം.
https://www.facebook.com/Malayalivartha























