സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറി; മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. കിഫ്ബിയില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് മുപ്പതിലധികം പദ്ധികള്‍ പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവൃത്തികളാണ് അവാര്‍ഡ് ചെയ്യുകയോ, പുരോഗമിക്കുകയോ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ 419 റോഡുകള്‍, 125 പാലങ്ങള്‍ തുടങ്ങി 22,859 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാത്രം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ബി. ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഹമ്മദ് റിയാസ്.
അതോടൊപ്പം തന്നെ 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 1. 41 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ചില മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മൂന്നില്‍ ഒരു മലയാളിക്ക് ഒരു വാഹനമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ആ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ റോഡ് സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതാണ്. കിഫ്ബി റോഡുകളില്‍ നിശ്ചിത വീതി ഉറപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് അതാണെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം ചില പ്രവൃത്തികള്‍ നടക്കുന്നത് ജനങ്ങള്‍ സ്വമേധയാ സ്ഥലം വിട്ടു നല്‍കുന്നതിനനുസരിച്ചാണ്. എന്നാല്‍ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവും ഉരുവായിട്ടുണ്ട്. ചില ഇടങ്ങളില്‍ ആ തടസം ഉണ്ട് എന്ന് കരുതി നിലവിലുള്ള മാനദണ്ഡം മുഴുവന്‍ മാറ്റാന്‍ നമുക്ക് കഴിയില്ല. അങ്ങനെ ഒരു അഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല.ജൂലായ് 27 ന് ചേര്‍ന്ന യോഗത്തില്‍ പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























