ചെളിയിൽ നിന്ന് എന്നെ ഉയർത്തി, തോളെല്ലിൽ നിന്നു വേർപെട്ട എന്റെ രണ്ടു കൈകൾ സ്വന്തം ഉടുതുണി കീറി സ്ട്രച്ചറിൽ കെട്ടി, ഒന്നുമില്ല –കണ്ണടച്ചു കിടക്കൂ എന്ന് പറഞ്ഞു; വാഷ്റൂമിലേക്ക് എടുത്തുകൊണ്ടുപോയി ഷർട്ട് വെട്ടി, പാന്റ്സ് അഴിച്ച്, അടിവസ്ത്രം നീക്കി കൈകൾ വേദനിപ്പിക്കാതെ കഴുകി തന്നു... നടുക്കുന്ന ആ ഓർമ്മയ്ക്ക് ഒരാണ്ട് തികയുമ്പോൾ രക്ഷയുടെ കരങ്ങൾക്ക് നന്ദി പറഞ്ഞ് അവർ

കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ദിവസമാണ് 2020 ഓഗസ്റ്റ് 7. പെരുമഴയുള്ള ആ രാത്രി ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായിരുന്നു ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. 150ഓളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. 21പേരുടെ ജീവൻ പൊലിഞ്ഞു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. കരിപ്പൂർ വിമാന ദുരന്തം നടന്ന് ഇന്നേക്ക് ഒരാണ്ട് തികയുമ്പോഴും അപകടത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് പാതിജീവിതം ജീവിക്കുന്ന പ്രവാസികളടക്കമുള്ളവർ.
വലിയ ശബ്ദത്തോടെ വിമാനം താഴ്ചയിലേക്കു പതിച്ചും പിളർന്നതുമെല്ലാം നടുക്കത്തോടെയാണ് ആ ദുരന്ത യാത്രയിൽ ഉണ്ടായിരുന്ന ചങ്ങരംകുളം സ്വദേശി ആഷിഖ് പെരുമ്പാൾ ഓർക്കുന്നത്. എമർജൻസി വാതിലിന് അടുത്തായതിനാൽ പുറത്തിറങ്ങി രണ്ടടി വച്ചതേ ഉണ്ടായിരുന്നുള്ളൂ. താഴെ വീണു. ബോധം തെളിയുമ്പോൾ, ചോരപുരണ്ട് ചെളിനിറഞ്ഞ പുല്ലിൽ കിടക്കുകയാണ്. അനുജൻ മുഹമ്മദ് ഷഹീൻ അടുത്തിരുന്നു കരയുന്നു. തലയ്ക്കു പരുക്കേറ്റ അവൻ ചോരയിൽ മുങ്ങിയിട്ടുണ്ട്. എന്റെ രണ്ടു കയ്യും തോളെല്ലിൽനിന്നു വേർപെട്ട് തൂങ്ങിയിരുന്നു.
കൈകൾ ശരീരത്തിൽ ഉള്ളതായി തോന്നിയതേയില്ല. കൈകൾ എവിടെ എന്ന ചോദ്യം കേട്ടാണ് ആ രക്ഷയുടെ കരങ്ങൾ എന്റെ മേൽ പതിച്ചത്. ‘‘ചെളിയിൽനിന്ന് എന്നെ ഉയർത്തി, തോളെല്ലിൽ നിന്നു വേർപെട്ട എന്റെ രണ്ടു കൈകൾ സ്വന്തം ഉടുതുണി കീറി സ്ട്രച്ചറിൽ കെട്ടി, ഒന്നുമില്ല –കണ്ണടച്ചു കിടക്കൂ എന്ന് അയാൾ പറഞ്ഞു. എന്നെ വൃത്തിയാക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ വാഷ്റൂമിലേക്ക് എടുത്തുകൊണ്ടുപോയി ഷർട്ട് വെട്ടി, പാന്റ്സ് അഴിച്ച്, അടിവസ്ത്രം നീക്കി കൈകൾ വേദനിപ്പിക്കാതെ എന്നെ ചിലർ കഴുകിയെടുത്തു. ഏതു നിമിഷവും വിമാനം അഗ്നിക്കിരയാകുമെന്ന മുറിയിപ്പുണ്ടായിട്ടും രക്ഷിക്കാനിറങ്ങി.
ഞങ്ങളുടെയെല്ലാം ഖൽബായിരുന്നു നിങ്ങൾ കൊണ്ടുപോയത്, ഒന്നുമാത്രം അറിയാം നിങ്ങളുടെ സ്ഥലം കൊണ്ടോട്ടിയാണ്...’ ആഷിഖ് പെരുമ്പാൾ ആശുപത്രി വിട്ട ശേഷം 2020 ഓഗസ്റ്റ് 15നു സമൂഹ മാധ്യമത്തിലിട്ട കുറിപ്പിലെ ചില വരികളായിരുന്നു ഇത്. പിന്നീട് ആ രക്ഷകരെ തിരിച്ചറിഞ്ഞു. വിമാനത്താവളത്തിനു സമീപത്തെ ജുനൈദ് മുക്കൂടും റിലീഫ് ആശുപത്രിയിൽ ജുനൈദിനൊപ്പം കൂട്ടിനെത്തിയത് എക്സ്റേ ടെക്നീഷ്യൻ വിനീഷും ആണെന്ന് ആഷിഖ് പറഞ്ഞു.
ഓരോ യാത്രക്കാരെയും വിമാനത്തിൽനിന്നു രക്ഷപ്പെടുത്താനും ആശുപത്രികളിലെത്തിക്കാനും ബന്ധുക്കളെ തേടിപ്പിടിക്കാനും രക്തം നൽകാനും ഭക്ഷണമെത്തിക്കാനുമെല്ലാം ആ രാത്രി സർവ സന്നാഹത്തോടെ കൊണ്ടോട്ടി ഉണർന്നിരുന്നു. വിമാനം കത്തി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിട്ടും കോവിഡ് വ്യാപനമുള്ള കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും അതെല്ലാം വകവെക്കാതെ നടന്ന രക്ഷാപ്രവർത്തനം ലോകം കേട്ടത് ആശ്ചര്യത്തോടെയാണ്.
ദുബായിൽ ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആഷിഖ് പെരുമ്പാൾ, സഹോദരൻ മുഹമ്മദ് ഷഹീൻ, സുഹൃത്തുക്കളായ അലി മീത്തൽ, കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ എന്നിവർ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒന്നിച്ചായിരുന്നു മടങ്ങിയത്. വിമാനാപകടത്തിലുണ്ടായ പലതരത്തിലുള്ള പരുക്കുകളിൽനിന്ന് അവരെല്ലാം മുക്തരായി വരുന്നതേയുള്ളൂ. ജീവിതത്തിലേക്കു തിരിച്ചെത്തിച്ച രക്ഷാപ്രവർത്തകരോട് നന്ദി അറിയിച്ചും അവരെ കാണാനാഗ്രഹിച്ചും പലരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. അവരിൽ ചിലർ നേരിൽ കണ്ടു. ചിലർ ഫോൺ വഴിയും. തമ്മിൽ കാണാത്തവരാണ് ഏറെയും.
മുണ്ടക്കോട്ടുകുർശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിൽ നിസാമുദ്ദീനും (22), മോളൂർ ചോലക്കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ(28യ്ക്കും തങ്ങളുടെ ജീവിതം ഇല്ലാതാക്കിയ ആ അപകടത്തെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. നിസാമുദ്ദീനും ഇളയ സഹോദരൻ മുഹമ്മദ് റിയാസും, മുഹമ്മദ് മുസ്തഫയും ഒരേ സീറ്റിലിരുന്നാണ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ മുഹമ്മദ് റിയാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
വിമാനത്തിന്റെ ലാന്റിംഗ് മഴയെ തുടർന്ന് പറഞ്ഞ സമയത്തിലും അൽപ്പം വൈകിയെങ്കിലും അപകട മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്ന് നിസാമുദ്ദീനും മുഹമ്മദ് മുസ്തഫയും പറയുന്നു. അപകടമുണ്ടായ ഉടനെ ബോധം നഷ്ടമായ ഇവർക്ക് പിന്നീട് നടന്നതൊന്നും ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയതെന്ന് മുഹമ്മദ് മുസ്തഫ പറയുന്നു. സഹോദരന്റെ മരണംപോലും അറിഞ്ഞിരുന്നില്ല. ഓർക്കുമ്പോൾ ഇന്നും പേടിയാണെന്നും ഇപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരാറുണ്ടെന്നും നിസാമുദ്ദീൻ പറയുന്നു.
അപകടത്തിൽ രണ്ടു കൈയ്യും കാലും ഒടിഞ്ഞ മുഹമ്മദ് മുസ്തഫക്ക് ഇപ്പോഴും നടക്കാൻ പരസഹായം വേണം. നിസാമുദ്ദീന്റെ കൈയ്യിലെ ഞെരമ്പിലും വലതുകാലിലുമായിരുന്നു പൊട്ടൽ. ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ കിട്ടിയതൊഴിച്ചാൽ പരിക്കേറ്റ തങ്ങൾക്ക് വിമാന കമ്പനിയിൽ നിന്നോ കേന്ദ്ര - സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. അപകടത്തെ തുടർന്ന് ജോലിക്കുപോകാൻ കഴിയാതായതും കൊവിഡും വലിയ പ്രതിസന്ധിസൃഷ്ടിച്ചു. വിമാന കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ കൂടി ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.
https://www.facebook.com/Malayalivartha


























