വിവാഹം കഴിഞ്ഞ് മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 3 കൺമണികൾക്ക് ജന്മം നൽകി 55കാരി; അമിത രക്തസ്രാവത്തിന് ചികിത്സതേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത് വഴിത്തിരിവായി:- ഗർഭപാത്രം നീക്കം ചെയ്യാനൊരുങ്ങിയിട്ടും, ഐ.വി.എഫ് ഇക്‌സി ചികിത്സയിലൂടെ സങ്കീർണതകളില്ലാതെ പ്രസവം
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മൂന്ന് കണ്മണികൾക്ക് ജന്മം നൽകി 55കാരി. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്ന് പൊന്നോമനകളെ താലോലിക്കാനുള്ള ഭാഗ്യം കിട്ടിയത്. രണ്ട് ആൺകുട്ടികളും, ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. മൂന്നുപേരും അമ്മയോടൊപ്പം സുഖമായി ഇരിക്കുന്നു. മൂന്നു പേർക്കും ശരീരഭാരം ഒന്നര കിലോഗ്രാമിനു മുകളിലാണ്.
1987ൽ ആയിരുന്നു ജോർജും സിസിയും വിവാഹിതരായത്. 8 വർഷത്തോളം ഗൾഫിൽ ആയിരുന്നു ജോർജ്. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയിൽ സ്വന്തം ബിസിനസ് ആരംഭിച്ചു. ഇതിനിടയിൽ ഗൾഫിലും നാട്ടിലും ചികിത്സകൾ നടത്തിയെങ്കിലും കുട്ടികൾ ഉണ്ടായില്ല. കഴിഞ്ഞ ജൂണിൽ നിർത്താതെയുള്ള രക്തസ്രാവം അലട്ടിയപ്പോൾ ഗർഭപാത്രം നീക്കം ചെയ്യാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ചികിത്സ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മൂവാറ്റുപുഴയിലെ വന്ധ്യതാചികിത്സയ്ക്ക് പ്രശസ്തമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ എത്തുന്നത്. എട്ടരമാസമായപ്പോൾ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞപ്പോൾ തന്നെ ചികിത്സ തുടങ്ങിയിരുന്നു. ചികിത്സയും പ്രാർത്ഥനയും തുടർന്നിട്ടും കുഞ്ഞിക്കാൽ കാണാനുള്ള മോഹം സഫലമായില്ല. ചികിത്സ നിറുത്തും, വീണ്ടും തുടരും... ഇതായിരുന്നു പതിവ്.അമിത രക്തസ്രാവത്തിന് ചികിത്സതേടി കഴിഞ്ഞ വർഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഗർഭപാത്രം നീക്കംചെയ്യാമെന്നാണ് കരുതിയത്.
ഗർഭപാത്രത്തിന് കരുത്തുണ്ടെന്നും കുഞ്ഞിനുവേണ്ടിയുള്ള ശ്രമം തുടരണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഡോ. സബൈൻ ശിവദാസിന്റെ ചികിത്സ തേടിയത്. വൈകാതെ ഗർഭിണിയായി. ആശുപത്രിക്ക് അടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. സ്‌കാനിംഗിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടതോടെ ഡോക്ടർക്ക് ആശങ്കയായി. ഒരു കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന നിർദ്ദേശത്തോട് ദമ്പതികൾ യോജിച്ചില്ല. കാര്യമായ സങ്കീർണതകളില്ലാതെ പ്രസവം കഴിഞ്ഞതോടെ ഡോക്ടർക്ക് ആശ്വാസമായി.
ഇപ്പോൾ മൂന്നു പൊടിക്കുഞ്ഞുങ്ങളെ ഒരുമിച്ച് ലാളിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ജോർജും സിസിയും. ജൂലായ് 22ന് പിറന്ന കൺമണികളുമായി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കൊവിഡ് കാലമായതിനാൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നില്ല. മക്കൾക്ക് റേഡിയേഷൻ ഏൽക്കുമെന്ന ഭയത്താൽ മൊബൈൽ ഫോൺ മാറ്റിവച്ചിരിക്കുകയാണ്. ഒപ്പം ദൈവത്തോടും, മൂവാറ്റപുഴ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർ സബൈൻ ശിവദാസിനോടുമുള്ള നന്ദിയും രേഖപ്പെടുത്തുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha