സമുദ്രത്തിലൂടെയുള്ള വാണിജ്യരംഗത്തും സമുദ്രസുരക്ഷയിലും ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി തുടരും; എല്ലാരാജ്യങ്ങളുടേയും സമുദ്രസുരക്ഷയെ ബഹുമാനിക്കുന്ന വാണിജ്യപാതയൊരുക്കണം; സുരക്ഷാ കൗൺസിലിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. രണ്ടും കൽപ്പിച്ച് സുരക്ഷാ കൗൺസിലിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്ന തരത്തിൽ കാര്യങ്ങൾ നീക്കാൻ ഉപദേശവും.... സമുദ്രസുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി. എല്ലാരാജ്യങ്ങളുടേയും സമുദ്രസുരക്ഷയെ ബഹുമാനിക്കുന്ന വാണിജ്യപാതയൊരുക്കണമെന്നും അദ്ദേഹംഅധ്യക്ഷനായ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി.
സമുദ്രത്തിലൂടെയുള്ള വാണിജ്യരംഗത്തും സമുദ്രസുരക്ഷയിലും ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി തുടരുമെന്ന ഉറപ്പും പ്രധാമന്ത്രി നരേന്ദ്രമോദി നൽകിയിരിക്കുകയാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
അദ്ധ്യക്ഷനെന്ന നിലയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സുരക്ഷാ കൗൺസിലിനോട് സംസാരിക്കുന്നത് എന്നത് ചരിത്രപരമായ കാര്യമായിരുന്നു. സുരക്ഷാ സമിതി യോഗത്തിൽ ഇന്ത്യയാണ് ഈ മാസം മുഴുവൻ അദ്ധ്യക്ഷത വഹിക്കുന്നത്. സമുദ്രമേഖലയിലെ സുരക്ഷയിൽ ആഗോളതലത്തിലെ പങ്കാളിത്തമെന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചത്.
സമുദ്ര സുരക്ഷയും വാണിജ്യരംഗവും ചർച്ച ചെയ്യുമ്പോൾ അഞ്ചുവിഷയങ്ങൾ ലോകരാജ്യങ്ങൾ മുൻഗണനയ്ക്ക് എടുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രം നമ്മുടെ ഏറ്റവും വലിയ സമ്പത്താണ്. തീവ്രവാദികളും കടൽക്കൊള്ളക്കാരും സമുദ്രത്തെ അടക്കി വാഴുകയാണ് . ഇങ്ങനെ ഒരു അവസ്ഥയിലേക്ക് പോവാൻ എല്ലാ രാജ്യങ്ങളും ഒരു പോലെ ഉത്തരവാദികളാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ഓരോ രാജ്യങ്ങളും അതാത് മേഖലയിലെ സുരക്ഷയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളുമായി വാണിജ്യപാതയിലെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്രതീരത്തെ രാജ്യങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് പ്രകൃതി ദുരന്തങ്ങൾ. സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന എല്ലാവരും ഈ പ്രശ്നം ഒരുപോലെ നേരിടുന്നു.
പരസ്പരം ആശ്രയിക്കേണ്ട ഇത്തരം പ്രശ്നങ്ങളിൽ ഏതൊക്കെ കാര്യങ്ങളിൽ സ്ഥിരമായ സംവിധാനം വേണമെന്നതിൽ ചർച്ച നടക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ മാത്രം ആശയങ്ങളോ തീരുമാനങ്ങളോ പ്രശ്‌നപരിഹാരത്തിന് സഹായകമാകില്ലെന്നും സമുദ്രസുരക്ഷയിൽ എല്ലാ രാജ്യങ്ങളുടേയും തുല്യപങ്കാളിത്തമാണ് വേണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു.
മറ്റൊരു പ്രധാന മേഖല സമുദ്രം വഴിയുള്ള വാണിജ്യമാണ്. ആയിരക്കണക്കിന് വർഷം മുന്നേ സമുദ്രത്തിലൂടെ നടത്തിയ വാണിജ്യ യാത്രകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യ ആഗ്രഹിക്കുന്നത് സുതാര്യവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സമുദ്രയാത്രകളും വാണിജ്യവുമാണ് .
സുരക്ഷിതവും സുസ്ഥിരവും സ്വതന്ത്രവുമായ വാണിജ്യപാതയുണ്ടാകണമെന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുടെയും സൈനിക വ്യവസ്ഥയേയും പരസ്പരം പരിഗണിക്കണം. അത് വഴി വിശ്വശാന്തിയും സ്ഥിരതയും പുലരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശുമായി സമുദ്രതീരം പങ്കുവെച്ച് എടുത്ത നയം ഏറെ ഫലപ്രദമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടുകയുണ്ടായി.
സുനാമി, ചുഴലിക്കാറ്റ്, മലിനീകരണം എന്നിവ നേരിടാൻ ഇന്ത്യ എന്നും മുന്നിലുണ്ടെന്നും കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ശക്തമായിട്ടാണ് നേരിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാ രാജ്യങ്ങൾക്കും സമുദ്രഗവേഷണത്തിനും സമുദ്രമലിനീകരണ വിഷയത്തിലും ഇന്ത്യ സഹായസഹസ്തവുമായി മുന്നിലുണ്ടെന്ന വമ്പൻ ഉറപ്പും പ്രധാനമന്ത്രി നൽകി.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകുന്നുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രത്തിലെ വസ്തുക്കളെ നാം എന്നും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കടലിൽ നിറയുന്ന പ്ലാസ്റ്റിക്, എണ്ണ എന്നിവയുണ്ടാക്കുന്ന ആപത്തുകൾ വലുതാണ് അതിനെ ഒരുമിച്ച് നേരിടണമെന്നുംഅദ്ദേഹം പറഞ്ഞു. എല്ലാ സമുദ്ര പാതയിലും അതിർത്തി ലംഘിച്ചുള്ള അനധികൃതമായ മത്സ്യബന്ധനം ഓരോ രാജ്യവും കർശനമായി നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വത്തോടെയുള്ള സമുദ്രസുരക്ഷയും വാണിജ്യത്തിനുമായി എല്ലാവരും പരസ്പരം കൈകോർക്കേണ്ടുന്ന ആവശ്യകതയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി . ഇതിന്റെ മുന്നോടിയായി സമുദ്രശാസ്ത്ര രംഗത്തെ ഗവേഷണ പങ്കാളിത്തവും അദ്ദേഹം എടുത്തു കാണിച്ചു .
ഇത്തരത്തിൽ ഒരു കാര്യത്തിന് രാജ്യങ്ങളുടെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ആവശ്യമെന്നും എല്ലാ വിഷയത്തിലും ചർച്ചയിലും സുരക്ഷാ കൗൺസിൽ അംഗങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സമുദ്ര മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും സമുദ്ര കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ആഗോള സമാധാനത്തിനും ആവശ്യമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.ഈ ട്വീറ്റിനെ ഫലപ്രദമാക്കുന്ന രീതിയിലായിരുന്നു ചർച്ചകൾ നടന്നത്.
https://www.facebook.com/Malayalivartha























