സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചനാ സിദ്ധാന്തം തെളിയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനോട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചനാ സിദ്ധാന്തം തെളിയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനോട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന.
ഇ.ഡി. നല്‍കിയ കേസില്‍ കൂടുതല്‍ പ്രസ് ചെയ്യേണ്ടെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നറിയുന്നു. ഇ ഡിയെ പ്രകോപിപ്പിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ പിണറായി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടതില്ലെന്നാണ് തീരുമാനം.
കോടതി സ്റ്റേ ചെയ്ത വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തയ്യാറായില്ല. പകരം സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പ്രതികരിച്ചത്.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് നിയമ പരമായ പരിശോധനക്ക് ശേഷം മാത്രമാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. കോടതിയുടെ സ്റ്റേ നീക്കി മുന്നോട്ടു പോകാന്‍ കഴിയുമോ എന്ന് ശ്രമിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. തീരെ ആത്മ വിശ്വാസമില്ലാത്ത തരത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാര്‍ട്ടി പ്രതികരിക്കട്ടെയെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി നേരിട്ടു തന്നെയാണ്.
ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ട ദിവസം തന്നെ ജസ്റ്റിസ് മോഹനന്‍ കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതാണ്. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഒരു തെരഞ്ഞടുപ്പ് തന്ത്രമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. രണ്ടാം സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ചൊല്പടിക്ക് നിര്‍ത്തണം എന്ന ആശയം മാത്രമാണ് പിണറായിക്ക് ഉണ്ടായിരുന്നത്.
പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ പീഡനം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നാല്‍ അതാലോചിക്കാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മോഹനന്‍ കമ്മീഷനെ പിരിച്ചുവിടാന്‍ പിണറായി ഒരു കാരണം കാത്തിരിക്കുകയായിരുന്നു. വൈദ്യനും രോഗിയും ഇച്ഛിച്ചതു പാല് എന്ന തരത്തിലാണ് ഹൈക്കോടതി ഉത്തരവ് വന്നു ചേര്‍ന്നിരിക്കുന്നത്.
ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വീണ്ടുമെത്തിയതാണ് പിണറായിയെ ഭയപ്പെടുത്തുന്നത്. തന്നെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാല്‍ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടും. അത് സംഭവിക്കാതിരിക്കണമെങ്കില്‍ സി ബി ഐ വിചാരിക്കണം. സി ബി ഐ വിചാരിക്കണമെങ്കില്‍ പ്രധാനമന്ത്രി വിചാരിക്കണം. അത് പിണറായിക്ക് അറിയാം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കിയത്. അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു. എതിര്‍ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാല്‍ മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയക്കും.
ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാന്‍ ഇഡിയ്ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
അധികാരം ഉള്ള കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ ഹര്‍ജിയെ കോടതിയ്ക്ക് സംശയിക്കേണ്ട സാഹചര്യം ഇല്ല. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഗൂഡാലോചന നടന്നോ എന്ന് പരിശോധിക്കാനുള്ള അവകാശം കേസിന്റെ മേല്‍നോട്ട ചുമതലയുള്ള കോടതിയ്ക്ക് മാത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം പോലുള്ള സമാന്തര അന്വേഷണം നിലവിലെ അന്വേഷണങ്ങളെ താളം തെറ്റിക്കും. ഈ നടപടി പ്രതികള്‍ക്ക് അനുകൂലമാകുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി വാദം.
മോഹനന്‍ കമ്മീഷനെ നിയമിക്കുന്നതിന് മുമ്പ് അതിന് നിയമസാധുതയില്ലെന്ന് നിയമവകുപ്പ് സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നതാണ്.
'കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷന്‍ നിയമന ഉത്തരവിറക്കിയത്.
സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്'. ആയതിനാല്‍ ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍കക്ഷിയാക്കിയായിരുന്നു ഇ ഡി ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ ജൂഡിഷ്യല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇഡി, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പ്രതികളുടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡിക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാന് അധികാരമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.എന്നാല്‍ വാദങ്ങള്‍ വെറുതെയായി.
https://www.facebook.com/Malayalivartha
























