തട്ടേക്കാട് ബോട്ടപകടം: 6 പേർ സീറ്റിംഗ് കപ്പാസിറ്റിയിൽ ലൈഫ് ജാക്കറ്റില്ലാതെ 61 യാത്രക്കാരെ കയറ്റി, 15 വിദ്യാർത്ഥികളടക്കം 18 പേർ കൊല്ലപ്പെട്ട സംഭവം, നരഹത്യാ കുറ്റം നിലനിൽക്കില്ല, എറണാകുളം സെഷൻസ് കോടതിയുടെ 5 വർഷം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി... ഉപേക്ഷാ മരണത്തിന് 2 വർഷം കഠിന തടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ചു

എറണാകുളം പെരിയാർ നദിയിൽ ഭൂതത്താൻകെട്ടിന് സമീപം നടന്ന തട്ടേക്കാട് ബോട്ടപകട മരണക്കേസിൽ ഡ്രൈവറും ബോട്ടുടമയുമായ രാജുവിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി.
ഡ്രൈവർക്കെതിരെ ഉപേക്ഷയാലുള്ള മരണക്കുറ്റത്തിന് 2 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച ഹൈക്കോടതി വിചാരണ കോടതിയായ എറണാകുളം അഡീ. സെഷൻസ് കോടതിയുടെ 5 വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി.15 സ്ക്കൂൾ വിദ്യാർത്ഥികളടക്കം 18 പേർ മുങ്ങി മരിച്ച കേസിലാണ് ഹൈക്കോടതി നരഹത്യാ കുറ്റവും ഉപേക്ഷാ മരണ കുറ്റവും വ്യാഖ്യാനിച്ചത്.
2007 ഫെബ്രുവരി 20 വൈകിട്ട് 6. 05 മണിക്കാണ് ശിവരഞ്ജിനി എന്ന ബോട്ടിൻ്റെ ഡ്രൈവറും ഉടമയുമായ രാജു ബോട്ടിൻ്റെ ഡ്രൈവറായി ചുമതല വഹിച്ച് ബോട്ടിന് 6 പേർ മാത്രം സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കെ എലവൂർ സെൻ്റ്. ആൻ്റണീസ് യു.പി. സ്ക്കൂളിലെ 53 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 നോൺ ടീച്ചിംഗ് സ്റ്റാഫുമടക്കം 61 പേരെ ലൈഫ് ജാക്കറ്റോമതിയായ സുരക്ഷാ ക്രമീകരണങ്ങളോ കൂടാതെ കുത്തിനിറച്ച് വിനോദയാത്ര പുറപ്പെട്ടത്.
ഓവർ ലോഡിംഗ് കാരണം സൈറ്റ്സീയിംഗ് കഴിഞ്ഞ് തിര്യെ പോരാനായി ബോട്ട് തിരിക്കവേ ബോട്ടിൻ്റെ പിൻഭാഗമറ്റത്തെ ദ്വാരത്തിലൂടെ വെള്ളം കയറി ബോട്ട് മുങ്ങി 15 വിദ്യാർത്ഥികളടക്കം 18 പേർ കൊല്ലപ്പെടാനിടയാക്കി ഡ്രൈവർ നരഹത്യാക്കുറ്റം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തൻ്റെ കൃത്യത്താൽ ജീവനുകൾ പൊലിയുമെന്ന അറിവോടെ പ്രതി പ്രവർത്തിച്ച് നരഹത്യാക്കുറ്റം ചെയ്തുവെന്നാണ് കുറ്റപത്രം.
പ്രതിയെ വിചാരണ ചെയ്ത എറണാകുളം അഡീ. സെഷൻസ് കോടതി 2008 ജൂലൈ 25 ന് പ്രതി നരഹത്യാക്കുറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (2) പ്രകാരം 5 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. 67 സാക്ഷികളെ വിസ്തരിച്ചും 81 രേഖകളും 10 തൊണ്ടിമുതലുകളും അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്താണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്.
വിചാരണ കോടതി വിധി റദ്ദാക്കി തന്നെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ക്രിമിനൽ അപ്പീലിലാണ് ഹൈക്കോടതി വിചാരണക്കോടതി വിധി ഭേദഗതി ചെയ്തത്.
ബോട്ട് ഓവർ ലോഡിംഗ് ആയാൽ ബോട്ട് മുങ്ങുമെന്ന സാദ്ധ്യത അറിവ് കൊണ്ട് മാത്രം വകുപ്പ് 304 (2) (നരഹത്യ കുറ്റം) നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ പ്രതിക്ക് മരണം ഉണ്ടാക്കിയേക്കാവുന്ന ഉദ്ദേശ്യത്തോടു കൂടിയോ ശാരീരിക ഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയോ പ്രതി കൃത്യം ചെയ്തായി പ്രോസിക്യൂഷന് കേസില്ല.
പ്രോസിക്യൂഷൻ ആരോപണം പോലും 304 (2) മാത്രം നിലനിൽക്കുമെന്നാണ്. വകുപ്പ് 299 ( നരഹത്യാ നിർവ്വചനം) , 304 ( നരഹത്യക്കുള്ള ശിക്ഷ) എന്നിവയിൽ പറയുന്ന അറിവ് ഉയർന്ന തലത്തിലുള്ളതാവണം. ബോട്ട് മുങ്ങാനുള്ള സാധ്യത അറിവ് മാത്രം പ്രവർത്തി മരണ കാരണമായേക്കാവുന്ന മുൻകൂട്ടിയുള്ള അറിവിൻ്റെ പരിധിയിൽ വരുന്നില്ല.
നരഹത്യ മണ്ഡലത്തിൽ വരുന്ന അറിവ് വെറും സാധ്യത മാത്രം പോര മറിച്ച് തീർച്ചയുടെ പരിധിയിൽ വരുന്ന അറിവായിരിക്കണം. എപ്പോഴാണോ മരണകാരണമായേക്കാവുന്ന അറിവിൻ്റെ പരിധി ധാരാളം അചിന്ത്യങ്ങളിൽ ബന്ധപ്പെട്ട് കിടക്കുന്നത് ആ അറിവ് വകുപ്പ് 299 (നരഹത്യാ നിർവ്വചനം) വച്ച് വകുപ്പ് 304 (2) ( നരഹത്യാ കുറ്റത്തിൻ്റെ ശിക്ഷ) പ്രകാരം ശിക്ഷിക്കാനാവില്ല.
വിചാരണയിൽ വന്ന തെളിവുകൾ പ്രകാരം പ്രതിയ്ക്ക് യാത്രക്കാരുടെ മരണം ഉണ്ടാക്കുമെന്ന ഉയർന്ന അറിവുള്ളതായി വന്നിട്ടില്ല. 9 സാക്ഷിമൊഴികളിൽ നിന്ന് ബോട്ട് റൈഡ് നടത്തിയാൽ യാത്രക്കാർക്ക് മരണം സംഭവിക്കുമെന്ന അറിവ് പ്രതിക്കുണ്ടായിരുന്നതായി സംശയാതീതമായി തെളിയിക്കാനായിട്ടില്ല.
ഹാനിക്കെതിരെ മതിയായ മുൻകരുതലുകളെടുക്കാതെ പ്രത്യാഘാതങ്ങൾ അവഗണിച്ചുള്ള നൗകാ നിയന്ത്രണം അശ്രദ്ധമായും ഉപേക്ഷയാലുമുള്ള മരണത്തിന് വകുപ്പ് 304 (എ) പ്രകാരമുള്ള കുറ്റത്തിന് മാത്രമേ പ്രതി കുറ്റക്കാരനാവുകയുള്ളു.
ഈ സാഹചര്യങ്ങളിൽ 304 (2) റദ്ദാക്കിയ ഹൈക്കോടതി പ്രതി ഉപേക്ഷയാലുള്ള മരണം സംഭവിപ്പിച്ചതിന് വകുപ്പ് 304 (എ) പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി 2 വർഷം കഠിന തടവനുഭവിക്കാനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ തുക ഈടാകന്ന പക്ഷംമരണപ്പെട്ടവരുടെ അവകാശികൾക്ക് നൽകണം. കൂടാതെ മതിയായ തുക നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോടും ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























