ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹം;പലപ്പോഴും രാവുംപകലുമുളള പ്രവർത്തനങ്ങളും യാത്രകളുംമൂലം വീട്ടിൽപ്പോക്കും ഗൃഹസന്ദർശനങ്ങളും മുടങ്ങി;നവവധുവിനു ഭർത്താവിനെ കാണണമെങ്കിൽ മുനിസിപ്പൽ ജനകീയാസൂത്രണ സെല്ലിൽ ചെല്ലേണ്ടിവരും എന്നൊരു തമാശതന്നെ പ്രചാരണത്തിൽ ഉണ്ടായിരുന്നുവെന്ന് തോമസ് ഐസക്

ജനകീയാസൂത്രണ ചരിത്രത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ജനകീയാസൂത്രണം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1997 ആഗസ്റ്റ് 17-നായിരുന്നു കോട്ടയം മുനിസിപ്പൽ കോർഡിനേറ്റർ ആയിരുന്ന സുനു. പി. മാത്യുവിന്റെ വിവാഹം.
പലപ്പോഴും രാവുംപകലുമുളള പ്രവർത്തനങ്ങളും യാത്രകളുംമൂലം വീട്ടിൽപ്പോക്കും ഗൃഹസന്ദർശനങ്ങളും മുടങ്ങി. നവവധുവിനു ഭർത്താവിനെ കാണണമെങ്കിൽ മുനിസിപ്പൽ ജനകീയാസൂത്രണ സെല്ലിൽ ചെല്ലേണ്ടിവരും എന്നൊരു തമാശതന്നെ പ്രചാരണത്തിൽ ഉണ്ടായിരുന്നു.
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതനായ പി.എം. മാത്യു (സണ്ണിച്ചായൻ) വിന്റെ പുത്രനു പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനാവാൻ പുറം പ്രേരണയൊന്നും വേണ്ടിയിരുന്നില്ല.
സാമ്പത്തിക ശാസ്ത്രത്തിൽ പോസ്റ്റ്ഗ്രാജ്യുവേറ്റു പഠന കാലത്താണ് കോട്ടയത്തെ സാക്ഷരതാ പ്രവർത്തന പരിപാടികളിൽ ആകൃഷ്ടനാവുന്നത്. 100 ദിവസംകൊണ്ട് 100 ശതമാനം സാക്ഷരത എന്ന പരിപാടി എംജി യൂണിവേഴ്സിറ്റി, നഗരസഭ, എന്നിവയുടെ സംയുക്ത പരിപാടിയായിരുന്നു.
അന്നു കോട്ടയം നഗരസഭാ ചെയർമാനായിരുന്ന ശ്രീ. മാണി ഏബ്രഹാം, യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. തോമസ് ഏബ്രഹാം, ജില്ലാ കളക്ടർ അൽഫോൺസ് കണ്ണന്താനം എന്നിവരായിരുന്നു മാർഗ്ഗദർശികൾ.
1991-ൽ സർക്കാർ സർവ്വീസിൽ, ലോട്ടറി വകുപ്പിൽ ക്ലാർക്കായി പ്രവേശിച്ചു. സമ്പൂർണ്ണ സാക്ഷരതാ പരിപാടിയിൽ നഗരസഭയുടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി പ്രവർത്തിച്ചു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണു ജനകീയാസൂത്രണത്തിൽ കെആർപിയായി പേരു കൊടുത്തത്.
നഗരസഭയുടെ വികസനരേഖ ഉണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. പിന്നാലെ പ്ലാനിംഗ് ബോർഡിൽ നിന്നും നഗരസഭ കോർഡിനേറ്ററായി നിയമനവുമുണ്ടായി. ലോട്ടറി ഡയറക്ടർ എതിർത്തെങ്കിലും ധനമന്ത്രി ശിവദാസമേനോൻ ഇടപെട്ടു കുരുക്കഴിച്ചു.
നഗരസഭയിൽ ജനകീയാസൂത്രണ പരിപാടികളുടെ അവലോകനത്തിൽ കോർഡിനേറ്റർ സുനു. പി. മാത്യു സംസാരിക്കുന്നതാണു രണ്ടാമത്തെ ചിത്രം. കലക്ടർ ശ്രീ. സത്യജിത് രാജൻ, ചെയർമാൻ പി.ജെ. വർഗീസ്, ശ്രീ. ആർ.കെ. കർത്ത, സണ്ണി കല്ലൂർ തുടങ്ങിയവർ സമീപം.
ഇന്നും നാഗമ്പടത്ത് ഉയർന്നു നിൽക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് ജനകീയാസൂത്രണത്തിൽ നഗരസഭയും റയിൽവേയും കൈകോർത്ത അപൂർവ്വ നിർമ്മാണ പ്രവർത്തനത്തിന് ഉദാഹരണമാണ്. പടിഞ്ഞാറൻ മേഖലയിൽ ഇല്ലിക്കൽ പാലം മുതലുള്ള വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള ആറ്റ് തീരബണ്ടും, നിരവധി പാലങ്ങളും, സാംസ്കാരികനിലയവും ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.
ജനകീയാസൂത്രണത്തിനായി നൽകിയ ഫണ്ട് വിനിയോഗം അന്നു തദ്ദേശ സ്ഥാപനങ്ങൾ മത്സരബുദ്ധിയോടെ വിനിയോഗിച്ചു. കോട്ടയം നഗരസഭ ആദ്യം വർഷം 100 ശതമാനം ഫണ്ടും വിനിയോഗിച്ചതിന്റെ ആഘോഷ പരിപാടികൾ തിരുനക്കര മൈതാനം നിറഞ്ഞു കവിഞ്ഞ ആഘോഷമായി മാറിയത് ഇന്നും ആവേശകരമായ ഓർമ്മയാണ്.
അന്നു നഗരസഭാ കോർഡിനേറ്ററായ സുനുവിനു അന്നത്തെ ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രി ശ്രീ. പി.ജെ. ജോസഫിൽ നിന്നും മൊമെന്റോ ലഭിക്കുകയുണ്ടായി. (ചിത്രം 1. വൈക്കം വിശ്വനെയും ഉഴവൂർ വിജയനെയും ചിത്രത്തിൽ കാണാം) കോട്ടയം ജില്ലാ പഞ്ചായത്ത്, പള്ളം ബ്ലോക്ക് ഇവയുടെ പദ്ധതി രൂപീകരണത്തിലും വിദഗ്ധസമിതിയിലും സഹായിച്ചു. ജനകീയാസൂത്രണ ക്യാപ്ഡെക്കിൽ പ്രവർത്തിച്ചു.
2000-ത്തിനു ശേഷമുള്ള ഭരണമാറ്റത്തിൽ തിരുവനന്തപുരത്തേയ്ക്കു സ്ഥലം മാറ്റി ഒരു രാഷ്ട്രീയ പ്രതികാരം തീർത്തു. പിന്നീട് കില ഫാക്കൽറ്റിയെന്നുള്ള നിലയിൽ ഇന്നോളം പ്രവർത്തിക്കുന്നു. കുറച്ചു മാധ്യമപ്രവർത്തനവുമുണ്ട്. പല മാസികകൾക്കുവേണ്ടിയും എന്നെ ഇന്റർവ്യൂ ചെയ്യുന്നതിനു പിന്നീടു പലവട്ടം കണ്ടിട്ടുണ്ട്. റിട്ടയർമെന്റിലും സാമൂഹ്യരംഗത്തു സജീവമായി തുടരുന്നു.
https://www.facebook.com/Malayalivartha


























