ഉന്നതതല മാർഗ്ഗനിർദ്ദേശ സമിതി ചെയർമാൻ വി.എസ് അച്യുതാനന്ദന്റെ ചോറ്റാനിക്കര പഞ്ചായത്ത് സന്ദർശനം;അവിടെ പാടത്തിനരികെ സ്വീകരിക്കാൻ നിന്നിരുന്ന ജോർജ്ജ് മാഷിനെ കണ്ടപ്പോൾ ഉണ്ടായ അത്ഭുതം ഇപ്പോഴും ഓർക്കുന്നു;നെൽകൃഷി കാണുമ്പോൾ സ. വി.എസിന് ഒരു പ്രത്യേക ആവേശമായിരുന്നു; ജനകീയ ആസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ . തോമസ് ഐസക്

ജനകീയ ആസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു സംഭവം തന്നെയാണ്.
ഉന്നതല മാർഗ്ഗനിർദ്ദേശ സമിതി ചെയർമാൻ വി.എസ് അച്യുതാനന്ദന്റെ ചോറ്റാനിക്കര പഞ്ചായത്ത് സന്ദർശനം. അവിടെ പാടത്തിനരികെ സ്വീകരിക്കാൻ നിന്നിരുന്ന ജോർജ്ജ് മാഷിനെ കണ്ടപ്പോൾ ഉണ്ടായ അത്ഭുതം ഇപ്പോഴും ഓർക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത് . അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഉന്നതതല മാർഗ്ഗനിർദ്ദേശ സമിതി ചെയർമാൻ വി.എസ് അച്യുതാനന്ദന്റെ ചോറ്റാനിക്കര പഞ്ചായത്ത് സന്ദർശനം. അവിടെ പാടത്തിനരികെ സ്വീകരിക്കാൻ നിന്നിരുന്ന ജോർജ്ജ് മാഷിനെ കണ്ടപ്പോൾ ഉണ്ടായ അത്ഭുതം ഇപ്പോഴും ഓർക്കുന്നു.
മഹാരാജാസ് കോളേജിൽ 5 വർഷം എന്നെ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ച മാഷാണ്. എകെജിസിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. യുജിസി സമരത്തിന്റെ നേതാവ്. പക്ഷെ, എന്തു സംഘടനാ പ്രവർത്തനം ഉണ്ടെങ്കിലും ക്ലാസ് മുടങ്ങില്ല. പതിഞ്ഞ സ്വരത്തിലാണു വർത്തമാനം. സംഘടനാ നേതാവിന്റെ പ്രകൃതമേയല്ല. എന്തായാലും കൃഷിയുമായി ഒരു വൈകാരിക ബന്ധമുണ്ടെന്നു ഞാൻ അറിഞ്ഞിട്ടേയില്ല.
നെൽകൃഷി കാണുമ്പോൾ സ. വി.എസിന് ഒരു പ്രത്യേക ആവേശമായിരുന്നു. പാടം നികത്തുന്നതിന് എതിരായിട്ടു കർശന നിലപാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചോറ്റാനിക്കരയിൽ പാടം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങൾ ഒട്ടേറെ സമയമെടുത്ത് അദ്ദേഹം നടന്നുകണ്ടു. എല്ലാം വിശദീകരിച്ചുകൊണ്ട് ജോർജ്ജ് മാഷും അനുഗമിച്ചു.
നെൽകൃഷിക്ക് ജനകീയാസൂത്രണത്തിൽ പ്രചരിപ്പിച്ചിരുന്നതു ഗാലസയാണ്. വി.വി. രാഘവന്റെ ഗ്രൂപ്പ് ഫാമിംഗിനോട് ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളെ സംയോജിപ്പിച്ചുണ്ടാക്കിയ ഒരു മാതൃകയാണിത്. ജോർജ്ജ് മാഷ് അവസാനം വരെ കൂട്ടുകൃഷി എന്നേ പറയൂ. അന്താരാഷ്ട്ര ജനകീയാസൂത്രണ സെമിനാറിലെ അവതരണത്തിന്റെ പേര് “ഗ്രൂപ്പ് ഫാമിംഗ് ചോറ്റാനിക്കരയുടെ അനുഭവപാഠം” എന്നായിരുന്നു.
അമിതരാസവളത്തിന്റെയും കീടനാശിയുടെയും പ്രയോഗത്തിന്റെ വിമർശകനായിരുന്നു. പക്ഷെ, ജൈവകൃഷി വേണമെന്നു ശാഠ്യമില്ല. ചോറ്റാനിക്കരയിൽ രണ്ട് രീതിയുമുണ്ടായിരുന്നു. 350 ഹെക്ടറോളം നെൽവയലുകളിൽ ഇരുപ്പൂ മുപ്പൂ കൃഷി ചെയ്തിരുന്ന ചോറ്റാനിക്കരയിൽ മൂന്നിലൊന്ന് പുരയിടങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ബാക്കി നല്ലൊരുഭാഗം തരിശായിരുന്നു.
ആദ്യവർഷം 3 ഗ്രൂപ്പ് ഫാമുകളാണ് രൂപംകൊണ്ടത്. മൊത്തം 30 ഹെക്ടർ. ആകെ 120 കൃഷിക്കാർ. ആദ്യവർഷം ഹെക്ടർ ഒന്നിന് 17140 രൂപ ചെലവുണ്ട്. 21000 രൂപ വരുമാനമുണ്ട്. ലാഭം ഹെക്ടറിന് 3860 രൂപ. വിത്തും വളവും കീടനാശിനിയും ഒരുമിച്ചു വാങ്ങിയതുകൊണ്ട് വില കുറഞ്ഞുകിട്ടി. കൃഷിപ്പണികൾ കൂടുതൽ ചിട്ടയായി നടന്നു.
അടുത്തവർഷം 100 ഹെക്ടർ സ്ഥലത്ത് ഗ്രൂപ്പ് ഫാമിംഗ് ഏർപ്പെടുത്തി. ബെറ്റർ ഫാമിംഗ് സഹകരണ സംഘം രൂപീകരിച്ചു. ജോർജ്ജ് മാഷ് ആയിരുന്നു പ്രസിഡന്റ്. സംഘത്തിനു ടില്ലർ, ട്രാക്ടർ, സ്പ്രേയർ, നടീൽയന്ത്രം, കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, പാറ്റുയന്ത്രം എന്നിവയുണ്ടായിരുന്നു. സൗജന്യനിരക്കിൽ കൃഷിക്കാർക്കു ലഭ്യമാക്കും.
മൂന്നാംവർഷം 150 ഹെക്ടർ സ്ഥലത്തായി 18 ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടു. സൊസൈറ്റിയുടെ യന്ത്രങ്ങൾ ഉപയോഗിക്കുകവഴി കൃഷിക്കാർക്ക് 20000 രൂപയുടെ ലാഭമുണ്ടായി. ഈ വർഷത്തെ പ്രത്യേകത ജൈവകീട നിയന്ത്രണരീതികൾ പരീക്ഷിച്ചതാണ്. തണ്ടുതുരപ്പൻ പുഴുവിന്റെ പരാദമായ ട്രൈക്കോഡെർമ ജാപ്പണിക്ക, ഓലചുരുട്ടിപുഴുവിന്റെ പരാദമായ ട്രൈക്കോഡെർമ കിലോസിസ് എന്നിവയുടെ മുട്ടകളടങ്ങിയ ട്രൈക്കോ കാർഡ് വയലുകളിൽ വച്ചു.
ഇവ ശത്രുകീടത്തിന്റെ മുട്ടകളെ തിന്നു നശിപ്പിച്ചതായി കണ്ടു. തണ്ടുതുരപ്പന്റെ ശലഭത്തെ നശിപ്പിക്കാൻ ഫിറമോൺ കെണിയും ഉപയോഗിച്ചു. ചാഴിയുടെ ശത്രുവായ കാക്കത്തമ്പുരാട്ടികൾക്ക് ഇരിക്കാൻ കമ്പുകൾ നാട്ടി അവയെ ആകർഷിച്ചു. നാലാം വർഷവും കൂട്ടുകൃഷി സമ്പ്രദായം വിജയപ്രദമായി നടന്നു. ചിത്രങ്ങളെല്ലാം സ. വി.എസ് അച്യുതാനന്ദന്റെ സന്ദർശനവേളയിൽ എടുത്തതാണ്.
ഒന്നാമത്തെ ചിത്രത്തിൽ വി.എസിന് അരികിൽ നിൽക്കുന്നതു തൃപ്പുണ്ണിത്തുറയിലെ പാർട്ടി നേതാവ് ഔസേപ്പേട്ടൻ. പുറകിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രൻ. അതിനു വലതുവശത്ത് കെ.വി. ജോർജ്ജ്. കോളേജിൽ പഠിപ്പിക്കുന്ന നെൽകൃഷി നേതാവ് വി.എസിന് വലിയ കൗതുകമുണ്ടാക്കി. രണ്ടാമത്തെ ചിത്രത്തിൽ എനിക്കു പുറകിൽ നിൽക്കുന്നത് സി.ആർ. നീലകണ്ഠൻ. ബ്ലോക്ക് കോർഡിനേറ്റർ പിന്നീട് സ്വതന്ത്ര സോഫ്ടുവെയർ പ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ജോസഫ് തോമസായിരുന്നു.
കെ.വി. ജോർജ്ജ് മാഷിനോടൊപ്പം ജോസഫ് തോമസും ഒരുകൂട്ടം സന്നദ്ധപ്രവർത്തകരും ഗ്രൂപ്പ് ഫാമിംഗിന്റെ മാത്രമല്ല, നാളികേരക്കൂട്ടങ്ങളും വിജയിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അക്കാലത്തു വളരെ മാതൃകാപരമെന്നു കരുതപ്പെട്ടിരുന്ന ചോറ്റാനിക്കര ഗ്രൂപ്പ് ഫാമിംഗ് പിന്നീട് എന്തുകൊണ്ട് ക്ഷയിച്ചൂവെന്നത് അവരാരെങ്കിലും വിലയിരുത്തി എഴുതുമെന്നു കരുതട്ടെ.
https://www.facebook.com/Malayalivartha
























